തീര്‍ത്ഥാടനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. എന്നാല്‍ ശിവഗിരിയിലേക്കുള്ള തീര്‍ത്ഥാടനമാകട്ടെ മറ്റു തീര്‍ത്ഥാടനങ്ങളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. ഭക്തിയേക്കാളുപരി മനുഷ്യന്റെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയാനുള്ള ഒരു യാത്രയായാണ് ശ്രീനാരായണ ഗുരുദേവന് ശിവഗിരി തീര്‍ത്ഥാടനത്തെ വിഭാവനം ചെയ്തിട്ടുള്ളതെന്ന് സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകും.
ആത്മീയമായ ഉന്നതിക്കൊപ്പം സമൂഹികമായ ഉന്നമനം കൂടി ലക്ഷ്യമിടുന്ന യാത്രയാണിത്. സംഘടനയും അറിവുംകൊണ്ട് ശക്തമാകാനുള്ള ഗുരുദേവന്റെ സന്ദേശം പ്രായോഗിക പഥത്തിലെത്തിക്കാനുള്ള ഒരു മാര്‍ഗം.
ജീവിത ഉന്നതിക്കും സമൂഹപുരോഗതിക്കും വേണ്ടതെന്തെന്ന് ചൂണ്ടിക്കാട്ടുന്നു ആ മഹായോഗി. ശിവഗിരി യാത്രാലക്ഷ്യങ്ങള്‍ വിഭാവനം ചെയ്യുന്നതും അതുതന്നെ. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനം എന്നീ എട്ടുകാര്യങ്ങളിലൂന്നിയതാണ് ശിവഗിരി തീര്‍ത്ഥാടനമെന്ന് ഗുരുദേവന് നിര്‍ദേശിച്ചത് വെറുതെയല്ല.
1928ല്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി തേടുമ്പോള്‍ ഗുരുദേവന് തന്നെ മുന്നോട്ടുവെച്ചതാണ് ഇക്കാര്യങ്ങള്‍. സ്വജനങ്ങളുടെയും നാടിന്റെയും പുരോഗതിയെക്കുറിച്ചും ഭാവനാസമ്പന്നനായ ഒരു ഭരണാധികാരിയുടെ മനസില്‍ വിരിയുന്ന കാര്യങ്ങള്‍ തന്നെയാണ് ആത്മീയാചാര്യനായ ഗുരുദേവന് തോന്നിയത്.
പിന്നാക്ക ജനതയുടെ മോചനം ലക്ഷ്യംവച്ച് ഗുരുദേവന് ആവിഷ്കരിച്ച ആശയങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ കുറെയൊക്കെ കഴിഞ്ഞുവെന്നത് സത്യമാണ്. എങ്കിലും കൈയെത്തിപ്പിടിച്ച നേട്ടങ്ങള്‍ കൈവരിക്കപ്പെടേണ്ടതിന്റെ ചെറിയൊരു ഭാഗം മാത്രമാകുന്നു. വര്‍ണവര്‍ഗ വ്യത്യാസങ്ങളുടെ പേരില്‍ അകറ്റി നിറുത്തപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങള്‍ ഇന്ന് മറ്റൊരു രീതിയില്‍, സമ്പത്തിന്റെയും അധികാരത്തിന്റെയും ബലത്താല്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ സമകാലീന സാമൂഹ്യചുറ്റുപാടുകളില്‍ ശിവഗിരി തീര്‍ത്ഥാടനലക്ഷ്യങ്ങള്‍ക്ക് പുതിയ മാനം കൈവരുന്നുണ്ട്.
സാമൂഹ്യമായ മോചനത്തിനൊപ്പം സാമ്പത്തികമായ സ്വാശ്രയത്വവും വിദ്യാഭ്യാസവും ആര്‍ജിക്കാനായെങ്കില്‍ മാത്രമേ സമ്പൂര്‍ണമായ സ്വാതന്ത്ര്യവും സാമൂഹിക നീതിയും ലഭിച്ചുവെന്ന് പറയാനാവൂ. ശിവഗിരി തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍ മുറുകെപ്പിടിക്കുക മാത്രമാണ് അതിന് പോംവഴി.
ജാതിയുടെ വേലിക്കെട്ടുകളെ ഒരുപരിധിവരെ തകര്‍ക്കാനായെങ്കിലും രാഷ്ട്രീയഭരണസാമ്പത്തിക തറവാടുകളുടെയെല്ലാം പടിക്കുപുറത്ത് തന്നെയാണ് ഇന്നും പിന്നോക്കജനങ്ങളുടെ സ്ഥാനം. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും വ്യവസായംകൊണ്ട് അഭിവൃദ്ധിപ്പെടാനും ഉപദേശിച്ച ഗുരുവിന്റെ വാക്കുകളെ അക്ഷരംപ്രതി അനുസരിച്ച് പുരോഗതിയിലേക്ക് നീങ്ങിയത് കേരളത്തിലെ സംഘടിത മതന്യൂനപക്ഷങ്ങളെന്നതാണ് യാഥാര്‍ത്ഥ്യം.
പിന്നോക്കക്കാര്‍ തമ്മില്‍തല്ലി തലകീറി നടക്കവേ ഇക്കൂട്ടര്‍ ഗുരുവചനങ്ങള്‍ പൂര്‍ണമായും പ്രാവര്‍ത്തികമാക്കി അധികാരവും സമ്പത്തും കൈയടക്കി. ഈഴവരാദി പിന്നാക്കവിഭാഗക്കാര്‍ ഗുണപാഠകഥയിലെ മുട്ടനാടുകളെപ്പോലെ കൂട്ടിയിടിച്ച് കളിക്കുന്നു. അവരുടെ രക്തം നക്കിക്കുടിച്ച് സംഘടിത സമൂഹങ്ങള്‍ ശക്തിയാര്‍ജിക്കുകയും ചെയ്യുന്നു.
അധികാരശ്രേണികളിലും രാഷ്ട്രീയ നേതൃത്വങ്ങളിലും സര്‍ക്കാരിന്റെ വിഭവങ്ങള്‍ പങ്കുവെയ്ക്കുമ്പോഴുമാണ് ഇപ്പോള്‍ അയിത്തം കല്‍പ്പിക്കപ്പെടുന്നത്. പട്ടിക വിഭാഗങ്ങളിലും പിന്നോക്ക വിഭാഗങ്ങളിലും പെട്ടവര്‍ക്ക് ഇത്രയും കാലം നല്കിയ സംവരണം കൊണ്ട് എന്ത് നേട്ടമുണ്ടാക്കാനായി എന്നു വിലയിരുത്തേണ്ട സമയവും ഇതാണ്. ആദിവാസികളും പട്ടികജാതിവര്ഗക്കാരും ലക്ഷംവീട് കോളനികളില്‍ പിറന്ന് ആ കോളനികളില്‍ മരിക്കുന്ന സ്ഥിതി തന്നെയാണ് പതിറ്റാണ്ടുകളായി തുടരുന്നത്. മറ്റ് ഹൈന്ദവ പിന്നോക്കക്കാര്‍ക്ക് വേണ്ടിയും കോളനികള്‍ സൃഷ്ടിക്കപ്പെടുന്ന കാലം വിദൂരമല്ല.മതപരിവര്‍ത്തന വിവാദങ്ങളും ന്യൂജനറേഷന് സമരങ്ങളും ലോകശ്രദ്ധയാകര്‍ഷിക്കുമ്പോള്‍ പാവപ്പെട്ട ആദിവാസികളുടെ നില്‍പ്പുസമരം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന്റെ രാഷ്ട്രീയം നാം തിരിച്ചറിയേണ്ടതുണ്ട്.
ആളെണ്ണമോ ആര്‍ഭാടമോ കൂടിയതുകൊണ്ട് ശിവഗിരിയാത്ര മഹത്തരമാകുന്നില്ല. ഗുരുവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാകുമ്പോഴാണ് അത് സഫലമാവുക. ലക്ഷ്യങ്ങള്‍ എത്രത്തോളം കൈവരിക്കാന്‍ സാധിച്ചു എന്ന ആത്മപരിശോധനകൂടി ഓരോ തീര്‍ത്ഥാടകനും സംഘാടകരും നടത്തണം. ഗുരുവാക്യങ്ങള്‍ ശിരസാവഹിച്ച് സ്വന്തം കാലില്‍ നില്‍ക്കാനും സ്വാശ്രയത്വം കൈവരിക്കാനും ശ്രമിക്കുമ്പോഴേ സമ്പൂര്‍ണമായ മുന്നേറ്റം ഉണ്ടാകൂ. അര്‍ഹമായ ആനുകൂല്യങ്ങള്‍ക്കുവേണ്ടി പടപൊരുതുമ്പോഴും ഇതു തന്നെയാകണം പ്രഥമ പരിഗണന.
എണ്‍പത്തിയാറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുരുപറഞ്ഞ കാര്യങ്ങള്‍ എത്രത്തോളം സാര്‍ത്ഥകമായി എന്ന് പരിശോധിക്കപ്പെടാനുള്ള അവസരം കൂടിയാവുന്നു ഓരോ തീര്‍ത്ഥാടന കാലവും.
ഗുരുധര്‍മം അടിസ്ഥാനമാക്കിയ സംഘടനകളെല്ലാം ഒരു കുടക്കീഴില് ഒരേ മനസോടെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. അഭിപ്രായഭിന്നതകള്‍ സ്വാഭാവികമാണ്. അതിന്റെ പേരിലുള്ള കലഹങ്ങള്‍ സമുദായത്തിന്റെ പുരോഗതിയെ ഒരുവിധത്തിലും ബാധിച്ചുകൂടാ. ഗുരുദേവന് തെളിച്ച പന്ഥാവിലൂടെ ഒരേ മനസുമായി മുന്നേറുകയാണ് ഓരോ ശ്രീനാരായണീയന്റെയും കടമ. ശിവഗിരിയുടെ ആത്മീയ തേജസ് അതിന് കരുത്തുപകരാന്‍ ശേഷിയുള്ളതാണ്. ആ ചൈതന്യത്തിന് മുന്നില്‍ ശിരസാ നമിച്ച് നമുക്കൊന്നായി മുന്നേറാം. പുതിയ ലക്ഷ്യങ്ങളും മാര്‍ഗങ്ങളുമായി നമുക്ക് പുതിയ വര്‍ഷത്തിലേക്ക് കടക്കാം. എല്ലാവര്ക്കും പുതവത്സര ആശംസകള്‍ നേരുന്നു.
(എസ്എന്‍ഡിപി യോഗം
വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: