തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന അജണ്ടയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിലും പുറത്തും നടത്തുന്ന പേക്കൂത്തിന്റെയും പ്രചരണത്തിന്റെയും കള്ളക്കളികള്‍ തുറന്നു കാട്ടി പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു. ലോകസഭയും രാജ്യസഭയും സ്തംഭിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം അവരുടെ കാലത്തേതാണെന്ന് മീറ്റ് ദ പ്രസ് പരിപാടിയില്‍ വെങ്കയ്യ സ്ഥാപിച്ചു.
പ്രത്യേക അജണ്ടയുടെ ഭാഗമായി സംസ്കൃതം നിര്‍ബന്ധിത വിഷയമാക്കുന്നു എന്നതായിരുന്നു ഒരാരോപണം. യുപിഎയുടെ കാലത്ത് 2013ല്‍ ലക്നോ കോണ്‍ഫറന്‍സിലാണ് പത്താംക്ലാസ് വരെ സംസ്കൃത പഠനം നിര്‍ബന്ധമാക്കാന്‍ തീരുമാനച്ചതെന്ന് വെങ്കയ്യ വിശദീകരിച്ചു. ജര്മ്മനു പകരം സംസ്കൃതം പാഠ്യവിഷയമാക്കുന്നു എന്നതാണ് മറ്റൊരാരോപണം.
1968ല്‍ ഇന്ദിരാ ഗാന്ധിയാണ് ദ്വിഭാഷാ നയം കൊണ്ടുവന്നത്. ഇതനുസരിച്ച് ഭരണ ഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന 22 ഭാഷകളില്‍ മൂന്നെണ്ണമാണ് പഠിക്കേണ്ടത്. ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലേ. അതോ ജര്‍മ്മനി എട്ടാം ഷെഡ്യൂളില്പ്പെടുത്തിയോ, വെങ്കയ്യ ചോദിച്ചു.
എന്‍ഡിഎ മന്ത്രിമാരധികവും ജ്യോതിഷത്തില്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞായിരുന്നു ഒരു ദിവസം കോണ്‍ഗ്രസ് ബഹളം വച്ചത്. രാജീവ്ഗാന്ധിയുടെ ജാതകം നോക്കണമെന്നാവശ്യപ്പെട്ട് നെഹ്റു, മകള്‍ ഇന്ദിരാഗാന്ധിക്കും സഹോദരി കൃഷ്ണ ഹുതേസിംഗിനും 1944ല്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് കോണ്‍ഗ്രസ്സുകാര്‍ക്ക് നല്‍കാമെന്നായിരുന്നു വെങ്കയ്യയുടെ വെല്ലുവിളി.
ഐഐറ്റി ഹോസ്റ്റലുകളില്‍ ഗുണനിലവാരമില്ലെന്നു പറഞ്ഞ് സസ്യേതര ആഹാരം നിരോധിച്ചത് 2014 ഏപ്രിലിലാണ്. മോദി ആയിരുന്നില്ല അന്ന് പ്രധാന മന്ത്രി. 1987ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് നവോദയാ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ അവധി ദിവസങ്ങളില്‍ വീടുകളില്‍ പോകണ്ടതില്ലെന്ന സര്‍ക്കുലര്‍ ഇറക്കിയത്.
കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ ഒന്നും ചെയ്യുന്നില്ല എന്നതായിരുന്നു കോണ്‍ഗ്രസിന്റെ മറ്റൊരാരോപണം. മോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് തന്നെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിശ്ചയിച്ചത് പറഞ്ഞപ്പോള്‍, അത് കോടതി പറഞ്ഞിട്ടല്ലേ എന്നായിരുന്നു കോണ്‍ഗ്രസ്.സൂപ്രീം കോടതി കമ്മീഷനെ വയ്ക്കുമെന്ന് 2011ല്‍ ഉത്തരവിട്ടതാണ്. മൂന്നുവര്‍ഷം ഉത്തരവിന്മേല് ഒന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തില്ല.
മതപരിവര്‍ത്തനമായിരുന്നു സഭ സ്തംഭിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ മറ്റൊരു വിഷയം. മത പരിവര്‍ത്തനം വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണ്. വിദേശ പണം ചെലവിട്ടും പ്രലോഭിപ്പിച്ചും ലക്ഷക്കണക്കിന് ആളുകളെയാണ് മതം മാറ്റിയിട്ടുള്ളത്.
അന്നൊന്നും കോണ്‍ഗ്രസ് ശബ്ദം ഉയര്‍ത്തിയിട്ടില്ല. പുനഃ മതപരിവര്‍ത്തനവും കുറഞ്ഞത് 100 വര്‍ഷങ്ങളായി നടക്കുന്നു. ആര്യസമാജ സ്ഥാപകന്‍ സ്വാമി ദയാനന്ദ സരസ്വതി പുനഃ മതപരിവര്‍ത്തനത്തിനായി ‘ശുദ്ധി’ പ്രസ്ഥാനം തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്നു മുന്‍പന്തിയില്‍. ബ്രിട്ടീഷ് ഭരണ കാലത്ത് നിരവധി പ്രവിശ്യകള്‍ മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കിയിട്ടുണ്ട്.
മധ്യപ്രദേശ് (1968), ഹിമാചല്‍ പ്രദേശ് (2006), അരുണാചല്‍ പ്രദേശ് (1978), ഒറീസ (1968), ഛത്തീസ്ഗഡ് (2000), തമിഴ്നാട് (2002), ഗുജറാത്ത് (2002) എന്നീ സംസ്ഥാനങ്ങളും മതപരിവര്‍ത്തനത്തിനെതിരായ നിയമം കൊണ്ടുവന്നു. കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു ഭൂരിപക്ഷ സംസ്ഥാനങ്ങളും നിയമം നിര്‍മ്മിച്ചത്.
പാര്‍ലമെന്റില്‍ ഇക്കാര്യം ഉയര്‍ത്തിയപ്പോള്‍, വേണമെങ്കില്‍ നിയമനിര്‍മ്മാണം കോണ്ടുവരാമെന്ന് നിര്‍ദ്ദേശിച്ചു. അപ്പോള്‍ കോണ്ഗ്രസ്സുകാര് പുറകോട്ടുപോയി. കേരളം ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പരാവര്‍ത്തനം നടക്കുന്നുണ്ട്. യുപിയില്‍ പരാവര്‍ത്തനം നടക്കുന്നത് വലിയ വിഷയമായി കോണ്‍ഗ്രസ് ഉയര്‍ത്തിയപ്പോള്‍ മുലായംസിംഗ് യാദവ് ലോക്സഭയില്‍ പറഞ്ഞത് അതൊരു വിഷയമേ അല്ലെന്നാണ്.
2006നും 2013നും ഇടയ്ക്ക് 773 പേര് ഇസ്ലാമിലേക്കും 2803 പേര് ഹിന്ദു മതത്തിലേക്കും മതപരിവര്‍ത്തനം ചെയ്തു എന്നാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രേഖാമൂലം അറിയിച്ചത്. ക്രിസ്തു മതത്തിലേക്ക് മാറിയവരുടെ സംഖ്യ നല്കിയില്ലെന്നുമാത്രം. വെങ്കയ്യ പറഞ്ഞു.
മതപരിവര്‍ത്തനം സംബന്ധിച്ച് നിയമനിര്‍മ്മാണം കൊണ്ടുവരുന്നതൊന്നും ബിജെപിയുടെ അജണ്ടയല്ല. വികസനം മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന അജണ്ട. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് പല വിഷയങ്ങളും ഉയര്‍ത്തുന്നത്. വെങ്കയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: