തിരുവനന്തപുരം: വിവാദ ഐ പി എസ് ഉദ്യോഗസ്ഥന് ടോമിന് തച്ചങ്കരിയ്ക്ക് എഡിജിപിയായി സ്ഥാനക്കയറ്റം. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
അഭ്യന്തര വകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സ്ഥാനക്കയറ്റം സംബന്ധിച്ച് തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭ യോഗത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് നിയമനമെന്നാണ് സൂചന.ഈ വിഷയത്തില്‍ കേന്ദ്രത്തിനോട് അനുമതി ചോദിക്കാനിരിക്കയാണ് തീരുമാനം. ഔദ്യോഗിക ജീവിതത്തില്‍ ഒരുപാട് ആരോപണങ്ങള്‍ നേരിടേണ്ടി വന്ന ഉദ്യോഗസ്ഥനാണ് ടോമിന് തച്ചങ്കരി.
നിലവില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടോമിന് തച്ചങ്കരി അന്വേഷണം നേരിടുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഐജിയായിരുന്ന തച്ചങ്കരി സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഐ.ജി. സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: