കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വിവിധ വിഭാഗങ്ങള്‍ നടത്തിയ ഭൂമികൈയ്യേറ്റം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഭൂമിയുള്ള ആദിവാസികള്‍ തന്നെ 250 ഏക്കര്‍ തേക്കിന്‍കാട് കൈയ്യേറിയെന്നായിരുന്നു മാധ്യമവാര്‍ത്ത. ഇവര്‍ ഭൂരഹിതരാണോ അല്ലയോ എന്നും നിക്ഷിപ്ത വനഭൂമിയാണോ സര്‍ക്കാര്‍ ഭൂമിയാണോ കൈയ്യേറിയതെന്നുമുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് കളക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഒരുസംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വയനാട്ടില്‍ കൂട്ടത്തോടെ ആയിരക്കണക്കിന് ഏക്കറുകള്‍ കൈയ്യേറിയിരുന്നുവെന്നും ഇവിടങ്ങളില്‍ കുടില്‍കെട്ടി താമസമാക്കിയവരില്‍ പലരും ആവശ്യത്തിന് ഭൂമിയുള്ളവരാണെന്നും കൂടുതല്‍ ഭൂമിപ്രതീക്ഷിച്ചാണ് കൈയ്യേറ്റം നടത്തിയിട്ടുള്ളതെന്നും പരാതി ഉയര്‍ന്നിരുന്നു. ഭൂരഹിതരായ മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഭൂമിവിതരണംചെയ്യുന്നതിനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമത്തിനിടയില്‍ ഇത്തരം കൈയ്യേറ്റങ്ങള്‍ക്കെതിരെ കാര്യമായ നടപടികള്‍ എടുത്തിരുന്നില്ല.
കഴിഞ്ഞതവണ ഭൂസമരം എന്നപേരില്‍ ചില സംഘടനകള്‍ നടത്തിയ കൈയ്യേറ്റത്തില്‍ സമരക്കാരെ അറസ്റ്റുചെയ്യുകയും വനംവകുപ്പ്, പോലീസ് എന്നിവര്‍ കേസെടുക്കുകയും പിന്നീട് ഇവരെ ജാമ്യത്തില്‍ അയക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച കേസുകള്‍ ഇപ്പോഴും നടന്നുവരുന്നുണ്ട്.
ഇതിനിടെ കേരളത്തില്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുന്നതിന് ഓപ്പറേഷന് കുബേരയുടെ മാതൃകയില്‍ പുതിയ നിയമ നടപടി വേണമെന്നും ആവശ്യപ്പെട്ട് പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കിയിട്ടുണ്ട്. കത്ത് പ്രകാരം നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് ചീഫ് ഓഫീസര്‍ക്ക് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഭൂമി പാട്ടത്തിനെടുത്ത് ചൂഷണംചെയ്യുന്ന പ്രവണത സംസ്ഥാനത്തുടനീളം നടക്കുന്ന കാര്യം ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കൂടാതെപലവിധ ആവശ്യങ്ങള്‍ക്കായി താല്‍ക്കാലിക പ്രതിഫലം നല്കി ഭൂമി കൈവശപ്പെടുത്തി പിന്നീട് ഭൂമി തട്ടിയെടുക്കുന്ന സംഘങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാരിന് വിവരം ലഭിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ കൂടുതലായി നടക്കുന്നുണ്ടെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.
ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ നില്പ്പുസമരത്തിലും കേരള ആദിവാസി കോണ്‍ഗ്രസിന്റെ സമര പ്രഖ്യാപന കണ്‍വെന്‍ഷനിലും സിപിഎം നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമസമിതിയുടെ സ്ഥിരംസമരങ്ങളിലും പ്രധാന വിഷയങ്ങളിലൊന്ന് ആദിവാസി ഭൂമി സ്വകാര്യ വ്യക്തികള്‍ തട്ടിയെടുക്കുന്നത് സംബന്ധിച്ചായിരുന്നു. അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍നിന്ന് വകുപ്പ് മന്ത്രിയായ പി.കെ. ജയലക്ഷ്മി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒറ്റപ്പെട്ട നിയമനടപടികള്‍ ഫലംകാണാതെ വന്നപ്പോഴാണ് ഓപ്പറേഷന് കുബേര മാതൃകയില്‍ ഒരു ത്വരിതഗതിയിലുള്ള ആക്ഷന്‍ പ്ലാന്‍ വേണമെന്ന ആവശ്യം മന്ത്രി ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: