പത്തനംതിട്ട: ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നജൈവ വൈവിദ്ധ്യ പഠന സെമിനാര്‍ കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സയന്റിസ്റ്റ് ഡോ.സജീവന് ഉദ്ഘാടനം ചെയ്തു. ശുദ്ധജലം സുലഭമായ ഒരു നാടിനെ കുടിവെള്ള ക്ഷാമത്തിലേക്ക് മാറ്റുന്നത് എങ്ങനെയാണ്, എന്തുകൊണ്ടാണ് എന്ന് ചിന്തിക്കുന്നിടത്താണ് ആറന്മുള സമരത്തിന്റെ പ്രസക്തിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതിയിലെ ജൈവ വൈവിദ്ധ്യത്തെപ്പറ്റി വളരെയേറെ അറിയാവുന്ന ജനവിഭാഗം അതിനെ ഒരു സംസ്കാരമായി നിലനിര്‍ത്തിയിരുന്നു. അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിയിലേക്കാണ് കേരളം നീങ്ങുന്നതെന്ന് തിരിച്ചറിഞ്ഞ് ജൈവ വൈവിദ്ധ്യത്തെ പരിപോഷിപ്പിക്കാനുള്ള കര്‍മ്മപദ്ധതി ജനങ്ങള്‍ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സസ്യ ജീവജാലങ്ങള്‍ അടങ്ങുന്ന പ്രകൃതിയെ എന്തുവിലകൊടുത്തും സംരക്ഷിക്കാന്‍ നമ്മള് തയ്യാറാകണമെന്നും ഡോ. സജീവന് പറഞ്ഞു. പ്രകൃതി സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റും സംസ്ഥാന മൃഗസംരക്ഷണബോര്‍ഡ് അംഗവുമായ എം.എന്‍. ജയചന്ദ്രന് അദ്ധ്യക്ഷതവഹിച്ചു.
ആറന്മുളയുടെ ജൈവ വൈവിദ്ധ്യത്തെപ്പറ്റിയും അതിന്റെ സാധ്യതകളെകുറിച്ചും കര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് വിഷയാവതരണം നടത്തി. ഡോ.ഉണ്ണികൃഷ്ണന്, ഡോ.തോമസ് പി.തോമസ്, എന്നിവര്‍ ആറന്മുളയും പമ്പയും നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ആറന്മുള സമരം ആസ്പദമാക്കി പി.ആര്.ശ്രീകുമാര്‍ സംവിധാനം ചെയ്ത ‘ആറന്മുള’ എന്ന ഡോക്യൂമെന്ററി ചടങ്ങില്‍ പ്രകാശനം ചെയ്തു.
പമ്പാ പരിരക്ഷണസമിതി കണ്‍വീനര്‍ എന്‍.കെ.സുകുമാരന്‍നായര്‍, പൈതൃകഗ്രാമകര്‍മ്മസമിതി ഭാരവാഹികളായ പി.ഇന്ദുചൂഡന്, പി.ആര്.ഷാജി, അഡ്വ.കെ.ഹരിദാസ്, ഷാജി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: