രണ്ടായിരത്തി പതിനാല് മറയുന്നത് ആകാശത്തും കടലിലും അരങ്ങേറിയ ദുരന്തം കണ്ടുകൊണ്ടാണ്. നൂറ്റിയറുപത്തിരണ്ടു പേരുമായി ഒരു എയര്‍ ഏഷ്യ വിമാനം അപ്രത്യക്ഷമായതോടൊപ്പം 478 യാത്രക്കാരുമായി ഗ്രീസില്‍നിന്നും ഇറ്റലിയിലേക്കുപോയ കപ്പലിന് തീ പിടിക്കുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ച് എട്ടിന് 239 യാത്രക്കാരുമായി ക്വാലലംപൂരില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനം അപ്രത്യക്ഷമായിരുന്നു. മറ്റൊരു മലേഷ്യന്‍ വിമാനം ജൂലൈ 17 ന് യുക്രൈയിനില്‍ വെടിവെച്ച് വീഴ്ത്തപ്പെട്ടു. ഈ വര്‍ഷം ദുരൂഹസാഹചര്യത്തില്‍ വിമാനം കാണാതാകുന്ന മൂന്നാമത്തെ സംഭവമാണിത്.
16 കുട്ടികളടക്കം 162 പേരാണ് എയര്‍ഏഷ്യ വിമാനത്തിലുണ്ടായിരുന്നത്. മലേഷ്യന്‍ കേന്ദ്രമായ എയര്‍ഏഷ്യ വിമാനകമ്പനി മലേഷ്യന്‍ വ്യവസായി ടോണി ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ളതാണ്. മലേഷ്യന്‍ വിമാനങ്ങള്‍ക്ക് സംഭവിക്കുന്ന മൂന്നാമത്തെ ദുരന്തമാണിത്. വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ സജീവമാണ്. ഇന്തോനേഷ്യയുടെ ജാവാ സമുദ്രത്തിന് 32,000 അടി മുകളില്‍ പറക്കവെയാണ് വിമാനം അപ്രത്യക്ഷമായത്. കാലാവസ്ഥ മോശമായിരുന്നുവെന്ന് അവസാനമായി പൈലറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
പറന്നുയര്‍ന്ന് 42 മിനിറ്റ് വരെ റഡാറില്‍ സാന്നിദ്ധ്യമറിയിച്ചിരുന്നത് യാത്രയ്ക്കിടെ വിമാനത്തിന് അപകടം സംഭവിച്ചതായി സൂചന നല്കുന്നു. ഞായറാഴ്ച രാവിലെ 6 മണിക്കാണ് വിമാനം കാണാതായത്. കടലില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഈ വിമാനത്തിന്റെതാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കടലില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്ന മത്സ്യത്തൊഴിലാളികള്‍ ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പറയുന്നുണ്ട്. ബെലിടുംഗ് ദ്വീപിന്റെ അടുത്താണ് അവശിഷ്ടങ്ങള്‍ കണ്ടത്. വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് യാതൊരു അപകട സൂചനകള്‍ കിട്ടിയതായിട്ടും വിവരമില്ല. അഥവാ വിമാനം കടലില്‍ വീണതാണെങ്കില്‍ താഴ്ന്നുപോകാനാണ് സാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിമാനം പറന്നുയര്‍ന്ന് 42 മിനിറ്റിനുശേഷം വിമാനവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു. വിമാനത്തിന് ആറുകൊല്ലത്തെ പഴക്കമേയുള്ളൂ.
വ്യോമയാനരംഗത്ത് 2014 ല്‍ ഏഴുയാത്രാ വിമാന ദുരന്തങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അതില്‍ രണ്ടെണ്ണം ദുരൂഹതകള്‍ നിറഞ്ഞതുമാണ്. മാര്‍ച്ച് എട്ടിന് മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരില്‍നിന്ന് ബെയ്ജിംഗിലേയ്ക്ക് പറന്ന മലേഷ്യന്‍ വിമാനത്തിന് എന്തുസംഭവിച്ചു എന്ന് ഇന്നും വ്യക്തമല്ല. ഇപ്പോള്‍ ഈ വിമാന തിരോധാനവും ദുരൂഹമായി തുടരുന്നു. ആധുനിക വ്യോമയാന മേഖല സുരക്ഷാ സജ്ജീകരണങ്ങളാല്‍ സുസജ്ജമാണ്. ഏറ്റവും പുതിയ രീതികള്‍ തന്നെയാണ് ഈ മേഖലയില്‍ പരീക്ഷിക്കുന്നത്.
ആളില്ലാ വിമാനംപോലും പറപ്പിക്കുന്ന വന്‍ശക്തികള്‍ പക്ഷേ ഒരു വിമാനം അപ്രത്യക്ഷമാകുമ്പോള്‍ നിര്‍ജീവമാകുന്നു. എയര്‍ഏഷ്യ വിമാനം കണ്ടെത്താന്‍ ഇന്തോനേഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്ടറും കപ്പലുകളും തിരച്ചില്‍ തുടരുന്നുണ്ട്. ഭാരതം മൂന്നു കപ്പലുകളും ഒരു വിമാനവും തിരച്ചിലിന് സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
മോശം കാലാവസ്ഥയായതിനാല്‍ വിമാനം 38,000 അടി ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ പൈലറ്റ് അനുവാദം തേടിയിരുന്നു എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. എന്നാല്‍ അഞ്ചു മിനിറ്റിനകം ആശയവിനിമയം നഷ്ടപ്പെടുകയും മൂന്നുമിനിറ്റിനകം വിമാനം റഡാറില്‍നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. ഈ മേഖല മേഘാവൃതമായിരുന്നുവെന്നുപറയുന്നു. വിമാനത്തിന് പറക്കാന്‍ അനുവാദമുള്ള പരമാവധി ഉയരം 40,000 അടിയാണെന്നും ഈ പരിധിക്കും മുകളിലേക്കും വിമാനം ഉയര്ന്നുവോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധി.
ഞായറാഴ്ച രാവിലെ ഈ മേഖലയില്‍ ഇടിമിന്നല്‍ ഉണ്ടായിരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. ആകാശച്ചുഴിപോലുള്ള അപകടക്കെണികള്‍ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. പക്ഷേ സഞ്ചാരപാത മാറ്റാന്‍ പൈലറ്റ് അനുവാദം തേടിയ സമയം മറ്റു വിമാനങ്ങള്‍ ഈ മേഖലയില്‍ പറക്കുന്നുണ്ടായിരുന്നു എന്നത് ഈ ആശങ്കയെ അകറ്റുന്നു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലെ റഡാറുമായിട്ടാണ് അവസാന ആശയവിനിമയം നടന്നത്.
ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ കൈവശമാക്കിയ 63 മീറ്റര്‍ മാത്രം നീളമുള്ള ഈ വിമാനം കണ്ടെത്താനാകാത്തത് ഏറ്റവും വലിയ ദുരൂഹതകളില്‍ ഒന്നായി തുടരുന്നു. വിമാനയാത്രാ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അത് വിമാന-വിനോദ സഞ്ചാരമേഖലയ്ക്ക് അപകടസൂചനയല്ലേ നല്‍കുന്നത്. ഒരു അപകടം നടന്നതിന്റെ കാരണമറിഞ്ഞാലെ അത് എങ്ങനെ ഒഴിവാക്കാം എന്ന് കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ കഴിയൂ. ഇത്തരം കാര്യങ്ങളില്‍ ഇനിയും പരീക്ഷണങ്ങള്‍ തുടരേണ്ടതുണ്ടെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: