കുമ്പള(കാസര്‍ഗോഡ്): മദ്യനയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. പ്രകാശ് ബാബു പറഞ്ഞു.
യുവമോര്‍ച്ച മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മറ്റി കുമ്പള ബന്ദിയോട്ട് സംഘടിപ്പിച്ച യുവജന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ മദ്യലോബിയുടെ സമ്മര്‍ദ്ദമാണ് മദ്യനയം തിരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇക്കാര്യത്തില്‍ മൗനം പാലിക്കുന്ന പ്രതിപക്ഷം നിലപാട് വ്യക്തമാക്കാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലുടനീളം സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം നടത്തുകയും കൂത്തുപറമ്പില്‍ അഞ്ച് രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത നേതാക്കള്‍ മക്കളെ സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുകയും, നേതാക്കളുടെ പേരില്‍ സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുകയും ചെയ്യുക വഴി കേരളത്തിലെ യുവജനങ്ങളെ ഡിവൈഎഫ്ഐ വഞ്ചിച്ചിരിക്കുകയാണ്.
ഇക്കാരണത്താല്‍ തന്നെ നിയമന നിരോധനവുമായി ബന്ധപ്പെട്ട സമരത്തില്‍ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും യുവമോര്‍ച്ചയുടെ പിന്നില്‍ അണിനിരക്കുകയാണ്.
മാര്‍ച്ച് 31നകം കാലാവധി കഴിയുന്ന മുഴുവന്‍ റാങ്ക് ലിസ്റ്റിലും നിലവില്‍ ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സംയുക്ത സമരസമിതിയുടെ പേരില്‍ സമരം നടത്താന്‍ യുവമോര്‍ച്ച മുന്നിട്ടിറങ്ങുമെന്നും, കേരളത്തിലെ യുവതീ-യുവാക്കളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റം വരെയും പോകാന്‍ യുവമോര്‍ച്ച തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: