മന്ത്രിമാരും ഉദ്യോഗസ്ഥപ്രമാണിമാരും ഒരുപോലെ അഴിമതി ആരോപണത്തിന് വിധേയമാകുന്നത് കേരളത്തിലിതാദ്യം. രാഷ്ട്രീയമെന്നാല്‍ അഴിമതിയും തെമ്മാടിത്തരവും സ്വജനപക്ഷപാതവും എന്നനിലയിലെത്തിനില്ക്കുന്നു കാര്യങ്ങള്‍. നേതാവ് എന്നാല്‍ സമൂഹത്തില്‍ ആദരിക്കപ്പെടുന്ന ഒരു വ്യക്തിയായിട്ടാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്ന് ആദരവ് അര്‍ഹിക്കുന്ന നേതാക്കള്‍ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു.
ആദര്‍ശരാഷ്ട്രീയത്തില്‍ ജീവിക്കുന്ന നേതാക്കള്‍ ഇന്നില്ലാതായിരിക്കുന്നു. ഭരണം അഴിമതി നടത്തുന്നതിനാണ്. അത് ഒരു അവസരമാണ്. വെട്ടിപ്പിടിക്കാവുന്നത് അപഹരിച്ചെടുക്കുക. അത് കൂട്ടായും ഒറ്റയായും. ഇനിയൊരവസരം ലഭിച്ചില്ലെങ്കിലോ? എന്നതാണ് ഇന്നത്തെ രാഷ്ട്രീയതത്വസംഹിത.
വോട്ടുലഭിച്ച് ജയിച്ചുകഴിഞ്ഞാല്‍ പിന്നെ അഞ്ചുവര്‍ഷം പണമുണ്ടാക്കുവാനുള്ള അവസരം തേടുകയാണ് ജനപ്രതിനിധികള്‍. എന്ത് കൊള്ളരുതായ്മ ചെയ്താലും അഴിമതി നടത്തിയാലും അതൊക്കെ രാഷ്ട്രീയത്തില്‍ പതിവാണ്, ഇതില്‍ വലിയ പുതുമയൊന്നുമില്ല. മുമ്പ് നടത്തിയ ഭരണങ്ങളും ഇങ്ങനെയായിരുന്നു എന്നു വരുത്തിത്തീര്‍ക്കാനുള്ള പരിശ്രമമാണ് പിന്നെ. അതായത് അഴിമതിയെ മഹത്വവല്ക്കരിക്കുവാനുള്ള ശ്രമങ്ങള്‍!
രാഷ്ട്രീയം സേവനവും ജനങ്ങള്‍ തങ്ങളുടെ യജമാനന്മാരുമാണെന്ന തിരിച്ചറിവ് നശിച്ച രാഷ്ട്രീയ നേതാക്കളുടെ കുത്തൊഴുക്കാണ് സംസ്ഥാനത്തെ പാര്‍ട്ടികളില്‍. അഴിമതി വാര്‍ത്തയായാല്‍ പോലും പ്രതിപക്ഷത്തിന് അതില്‍ വലിയ താത്പര്യമില്ല. കാരണം എല്ലാം അഡ്ജസ്റ്റ്മെന്റുകളും സെറ്റില്‍മെന്റുകളുമാണ്. മാറിമാറി ഭരണംലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കേരളത്തിലെ പ്രതിപക്ഷം. അതുകൊണ്ടുതന്നെ എല്ലാറ്റിലും ഒരു ഒത്തുതീര്‍പ്പ് നയമാണ്.
ഭരണം ലഭിക്കുമ്പോള്‍ തങ്ങളും ചെയ്യാന്‍ പോകുന്നത് ‘പ്രായോഗിക’ രാഷ്ട്രീയമാണെന്ന് അവര്‍ക്കറിയാം. പാര്‍ട്ടി വളര്‍ത്തുവാനും ഇലക്ഷനുകള്‍ നേരിടാനുംവേണ്ടി പൊതുമുതല്‍ കൈക്കലാക്കുകയും സംസ്ഥാന ഖജനാവ് കൊള്ളയടിക്കുകയും മാത്രമേ പോംവഴിയുള്ളൂ എന്നാണ് അവരും തിരിച്ചറിഞ്ഞിട്ടുള്ളത്.
യുഡിഎഫും എന്‍ഡിഎഫും കേരളം ഭരിച്ചുഭരിച്ച് ഭരണമെന്നതിന്റെ അര്‍ത്ഥം തന്നെ മാറ്റിമറിച്ചു കളഞ്ഞു. പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ പദവികളും ധനസമ്പാദനത്തിനുള്ള പോംവഴികളാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. ഒപ്പം സമൂഹത്തെയും അത് അങ്ങനെതന്നെയാണെന്ന് വിശ്വസിപ്പിക്കുവാനുള്ള തത്രപ്പാടിലുമാണ്.
പൊതുജീവിതം സേവനമായി കാണുന്നവര്‍ നന്നേ ചുരുക്കം. ഓരോ അഴിമതി പുറത്തുവരുമ്പോഴും ഇതിലും വലിയ അഴിമതി മുന്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് ഇതില്‍ കഴമ്പില്ലെന്നും പറഞ്ഞുവയ്ക്കും. ആദര്‍ശം കുഴിച്ചുമൂടും.
സത്യസന്ധത ഒരു മണ്ടത്തരമാണെന്ന രീതിയില്‍ വ്യാഖ്യാനിക്കും. നാണവും മാനവുമില്ലാതെ അധികാരത്തില്‍ കടിച്ചുതൂങ്ങും. അതാണ് ശരിയെന്ന തരത്തില്‍ പലപ്പോഴും തെറ്റിനെ മഹത്വവല്‍ക്കരിക്കയാണ്. ഇത് കാണുന്ന, കേള്‍ക്കുന്ന യുവാക്കളുടെ ഒരു സമൂഹമുണ്ടിവിടെ.
ഈ അധികാരദാഹികളും മോഹികളുമായ നേതാക്കള്‍ ജനങ്ങള്‍ക്ക് നല്കുന്ന സന്ദേശമെന്താണ്? സത്യത്തിന്റെയും നീതിയുടെയും ആദര്‍ശത്തിന്റെയും പക്ഷംചേരേണ്ട മാധ്യമങ്ങള്‍ പലപ്പോഴും രാഷ്ട്രീയ നേതാക്കളുടെ വക്താക്കളായി മാറുന്നു. ഇതോടെ തെറ്റ് ശരിയും ശരി തെറ്റുമായി മാറുന്നു.
സാമൂഹ്യതിന്മകള് പൂര്‍വാധികം ശക്തമായി സമൂഹത്തെ ഭരിക്കുന്നു. ദുര്ബലന് ബലമുള്ളവനാല് ‘ശരിക്കും’ ഭരിക്കപ്പെടുന്ന സാമൂഹ്യ അടിമത്തസമ്പ്രദായത്തിന് മാറ്റമില്ലാതെ തുടരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുറത്തുവന്ന അഴിമതി ആരോപണങ്ങളും അതിനെ മുഖ്യമന്ത്രിയും യുഡിഎഫും നേരിട്ട രീതിയും അസാന്മാര്ഗികവും തെറ്റിനെ മഹത്വവല്ക്കരിക്കുന്നതുമായിരുന്നു.
സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായിരുന്ന ജോപ്പന്, പത്തുമന്ത്രിമാര്‍, രണ്ട് കേന്ദ്രമന്ത്രിമാര്‍, അഞ്ച് എംഎല്‍എമാര്‍ തുടങ്ങി സരിതയുടെ മൊഴി അട്ടിമറിച്ചതായി ആരോപണമുള്ള ജഡ്ജിയടക്കം 127 പേരുടെ സാക്ഷിപട്ടികയാണ് കേസില്‍ വിസ്തരിക്കാനായി സോളാര്‍ കമ്മീഷന് ജസ്റ്റിസ് ജി.ശിവരാജന്റെ നേതൃത്വത്തില്‍ തീരുമാനിച്ചിട്ടുള്ളതെന്നറിയുന്നു.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫടക്കം പങ്കുള്ള തട്ടിപ്പുകേസാണെന്ന് കേരളം മുഴുവന്‍ വിശ്വസിക്കുന്ന കേസാണിത്. താനല്ല തന്റെ ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫിന് മാത്രമാണ് ഇതില്‍ പങ്കുള്ളത് തനിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി വാദിക്കുന്നു.
ഭാരതത്തില്‍ എവിടെയെങ്കിലും ട്രെയിന്‍ കൂട്ടിയിടിച്ചാല്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുന്ന കേന്ദ്രമന്ത്രിമാര്‍ വലിയ സംസ്കാരപാരമ്പര്യം നിലനിര്‍ത്തിയിരുന്ന രാജ്യമാണിത്.
തന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന മുടന്തന്‍ ന്യായം നിരത്തി അന്ന് രാജിയില്‍നിന്നും മുഖ്യമന്ത്രി പുറംതിരിഞ്ഞുനിന്നു. രാജിയാവശ്യവുമായി തെരുവിലിറങ്ങി രാപ്പകല്‍ സമരം തുടങ്ങിയ പ്രതിപക്ഷം ഒന്നുംനേടാതെ സമരം സന്ധിചെയ്ത് അവസാനിപ്പിക്കുകയായിരുന്നു. സമരക്കാരും കേരളത്തിലെ ജനങ്ങളും അങ്ങനെ മണ്ടന്മാരാകുകയായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണകള്ളക്കടത്ത് നടത്തിയ ടി.കെ.ഫയസുമായി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ജിക്കുമോന് ജേക്കബിന് ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നു. സരിത കേസിലെ റിപ്പോര്‍ട്ടില്‍ ഇതേ ജിക്കുമോന് കുറ്റാരോപിതനായിരുന്നു എന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതുകൂടാതെ ഈ വര്‍ഷം ഫെബ്രുവരിയില്‍ കള്ളക്കടത്തു കേസില്‍ പ്രതിയായ ഫയസ് മുഖ്യമന്ത്രിക്കൊപ്പം കാറില്‍ സഞ്ചരിച്ചതായി പിണറായി വിജയന് ആരോപിച്ചു.
കള്ളക്കടത്തുകാരനായ ഫയസിന് ടിപി വധക്കേസിലെ പി.മോഹനനുമായി ബന്ധമുണ്ടെന്ന ആരോപണവും ഇക്കാലത്ത് നിലനിന്നിരുന്നു. പിന്നീട് രണ്ട് ആരോപണങ്ങളും ഉത്തരമില്ലാതെ കെട്ടടങ്ങി. ഇതൊക്കെയല്ലേ രാഷ്ട്രീയ സഹകരണം! മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജ് കടകംപിള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പുകേസില്‍ കുടുങ്ങുന്നു.
എറണാകുളത്ത് പത്തടിപാലത്ത് ഭൂമി തിരിമറിചെയ്ത കേസില്‍ പിടിക്കപ്പെടുകയായിരുന്നു. എന്നിട്ടും മുഖ്യമന്ത്രി രാജിയില്‍നിന്നും ഒഴിഞ്ഞുമാറി. രാജ്യം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നുപേര്‍ കേരളം കണ്ട വന്‍ തട്ടിപ്പുകേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് വ്യക്തമായിട്ടും ആ ഓഫീസിന്റെ നേതൃത്വം വഹിക്കുന്ന ആള്‍ക്ക് ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കാനാകുന്നില്ലെന്നത് രാഷ്ട്രീയ പാപ്പരത്തമായി മാത്രമേ കണക്കാക്കാനാകൂ. ഇത് കേരളീയ യുവസമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണ്.
അനധികൃത സ്വത്തുസമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജിന് മുഖ്യമന്ത്രിയുടെ ഗണ്മാന് സലിം രാജുമായി ബന്ധമുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ടത്രെ! അതായത് കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ സൂരജിനും പങ്കുള്ളതായാണ് സംശയിക്കുന്നത്. അതായത് ഈ സര്‍ക്കാരിന്റെ കീഴിലെ വകുപ്പുകളില്‍ ഉദ്യോഗസ്ഥതലത്തില്‍ നടന്നുവരുന്ന അഴിമതികളുടെ തുമ്പുമാത്രമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനായി കേരളത്തിന്റെ ധനകാര്യമന്ത്രിക്ക് കേരള ബാര്‍ ഹോട്ടല്‍ ഉടമസ്ഥരുടെ അസോസിയേഷന് (കെബിഎച്ച്എ)ഒരു കോടി രൂപ കോഴനല്‍കിയെന്ന ആരോപണത്തിന്റെ വെളിച്ചത്തില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കയാണ്. മന്ത്രി മാണി കോഴ വാങ്ങിയതായി കേസില്‍ ഒമ്പത് സാക്ഷികളുമുണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ കരുത്തനായ മന്ത്രിയാണ് കേസില്‍പ്പെട്ടിരിക്കുന്നത്. ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്കാന് മന്ത്രി മാണി അഞ്ചുകോടി രൂപ ആവശ്യപ്പെടുകയും കെബിഎച്ച്എ ഭാരവാഹികള്‍ ഒരുകോടി രൂപ 2014 മാര്‍ച്ച് 20 നും ഏപ്രിലിനുമിടയില്‍ നല്‍കിയെന്നുമാണ് കേസ്.
കേരള നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് പാലായിലെ മാണിയുടെ വീട്ടില്‍ വച്ച് മന്ത്രി മാണിക്ക് 15 ലക്ഷവും ഏപ്രില്‍ രണ്ടിന് കെ.എല്‍-01 ബി 7878 എന്ന നമ്പറുള്ള കാറില്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി 35 ലക്ഷവും പിന്നെ പാലായിലെ വീട്ടില്‍വച്ച് 50 ലക്ഷവും നല്‍കിയെന്നാണ്. ഇങ്ങനെയൊന്നും ചെയ്തിട്ടില്ലെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മന്ത്രിക്ക് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാമായിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ അങ്ങനെ കേസെടുത്തതായി റിപ്പോര്‍ട്ടുകളില്ല.
ഇതുകൂടാതെ മന്ത്രി മാണി ബജറ്റില്‍ അനധികൃതമായി ടാക്സ് കുറവ് നല്കി കോടികള്‍ സമ്പാദിക്കുന്നുവെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ കെ.ബി.ഗണേഷ് കുമാര്‍ രംഗത്തുവന്നു. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ മൂന്നുപേര്‍ വന്‍അഴിമതി നടത്തുന്നതായി യുഡിഎഫിലെ ഈ എംഎല്‍എ ആരോപിച്ചു. ഈ നിയമസഭാ സമ്മേളനം മൊത്തത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികളില്‍ മുങ്ങി.
ജനങ്ങളുടെ പണം കട്ടുമുടിപ്പിക്കുന്നതായും അതിന് മന്ത്രിമാരും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായും ജനം തിരിച്ചറിയുന്നു. സ്വന്തം കൈകള്‍ ശുദ്ധമല്ലാത്തതിനാല്‍ പ്രതിപക്ഷത്തിന് ഈ ആരോപണങ്ങള്‍ തെളിയിക്കുന്നതിനോ ശക്തമായ നീക്കങ്ങള്‍ നടത്തുന്നതിനോ പ്രാപ്തിയില്ലാത്ത ഒരു അവസ്ഥയും നമ്മുടെ നാട്ടിലുണ്ട്.
പിഡബ്ല്യുയുഡി മുന്‍ സെക്രട്ടറി ടി.ഒ.സൂരജിനെപ്പോലെ ഐപിഎസ് ഓഫീസറായി രാഹുല്‍ ആര്. നായരും മുന്‍ എറണാകുളം ജില്ലാ കളക്ടറായിരുന്ന ഷേയ്ക്ക് പരീതും അഴിമതിക്കേസുകളില്‍ കുടങ്ങിയിരിക്കയാണ്. പാറമടകള്‍ അനധികൃതമായി തുറന്നുപ്രവൃത്തിക്കുവാന് അനുമതി നല്‍കുന്നതിനായി പാറമട മുതലാളിമാരോട് 17 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിലാണ് രാഹുല്‍ ആര്.നായര്‍ ഐപിഎസ് കുടുങ്ങിയിരിക്കുന്നത്.
കൊച്ചി മെട്രോ റെയില്‍ പണിക്കായി ഏറ്റെടുത്ത ബാര്‍ അനധികൃതമായി തുറന്നുകൊടുത്ത കേസിലാണ് പി.ഐ.ഷേയ്ക്ക് പരീതിനെതിരെ വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി, ബാര്‍ കോഴക്കേസില്‍ ധനകാര്യമന്ത്രി, മറ്റു ചില മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ഭരണതലത്തിലെ പ്രമുഖര്‍ ഇത്രയേറെ അഴിമതിക്കേസുകളില്‍ ഒരേസമയം കുടുങ്ങിയ സന്ദര്‍ഭം വളരെ വിരളമാണ്. അഴിമതിയും സ്വജനപക്ഷപാതവും അനധികൃത ഇടപെടലുകളും രാഷ്ട്രീയ സ്വാധീനവും ചെലുത്തി മുന്നോട്ടു പോകുന്ന ഈ ഭരണം ജനവിരുദ്ധമാണ്.
ആറന്മുളയില് വിമാനത്താവളത്തിനുവേണ്ടി സര്‍ക്കാര്‍ നടത്തിയ അനധികൃത ഇടപെടലുകള്‍ സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു. കോഴിക്കോട് സര്‍വകലാശാല അഴിമതിയിലൂടെ 73 ഏക്കര്‍ സ്ഥലം സ്വകാര്യ ട്രസ്റ്റിന് നല്‍കാനായി നടത്തിയ നീക്കം തടഞ്ഞത് 2014 മാര്‍ച്ച് 14 ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ്.
പ്ലസ് ടു അനുവദിച്ചതിലെ ക്രമക്കേടുകളും തീരദേശസംരക്ഷണ നിയമം ലംഘിച്ച് പണിത ഡിഎല്‍എഫിന്റെ പാര്‍പ്പിടസമുച്ചയം പൊളിക്കുന്നതിനും കോടതിയുടെ സമയോചിതമായ ഇടപെടലുകള്‍ വേണ്ടിവന്നു. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും പല അഴിമതി കേസുകളിലും ഒത്തുകളികള്‍ നടത്തുന്നു. അഴിമതി കേസുകളില്‍ വാര്‍ത്ത വന്നാല്‍ അതുവേണ്ട ഗൗരവത്തില്‍ ഏറ്റെടുക്കാതെ നിരന്തരം ജനങ്ങളെ വഞ്ചിക്കുന്ന പ്രതിപക്ഷം അക്ഷന്തവ്യമായ തെറ്റാണ് ചെയ്യുന്നത്.
സര്‍ക്കാരിനെ തിരുത്തുവാനുള്ള ഉത്തരവാദിത്തത്തില്‍നിന്നും പ്രതിപക്ഷം ഒഴിഞ്ഞുമാറുന്നു. കേസുകള്‍ ദുര്‍ബലപ്പെടുത്തി പ്രതിപക്ഷത്തെ കയ്യിലെടുക്കുവാന്‍ ഭരണനേതൃത്വത്തിന് കഴിയുന്നുവെന്നതാണ് സംസ്ഥാനത്തെ ജനങ്ങളുടെ ശാപം. അധാര്‍മികത മഹത്വവല്‍ക്കരിക്കുവാന്‍ ഒരു കൂട്ടുകെട്ട്. അതാണ് കേരളഭരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: