ന്യൂദല്‍ഹി: നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളുമായി ഭാരതം അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ബുദ്ധ വിഹാരം ഉള്‍പ്പെടെ നാലു ഡസന്‍ ചൈനീസ് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി. ഈ കേന്ദ്രങ്ങള്‍ നിരവധി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്.
ചൈനയും ഭാരതവും തമ്മില്‍ ജമ്മു കാശ്മീരിലെ മഞ്ഞു മൂടിയ പര്‍വതങ്ങളിലെ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കം നടന്നിരുന്ന കാലയളവിലാണ് ഇവിടങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് കരുതുന്നു.
സശസ്ത്ര സീമാ ബലിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. നേപ്പാള്‍ രാജ്യത്ത് ഏതാണ്ട് 22 ചൈനീസ് പഠനകേന്ദ്രങ്ങളുണ്ട്. ഇതില്‍ 11 എണ്ണം 1,751 കിലോമീറ്റര്‍ നീളം വരുന്ന ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.
ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് 1963ല്‍ തന്നെ സശസ്ത്ര സീമാ ബല് മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. അതിര്‍ത്തിയിലെ ചൈനീസ് പഠനകേന്ദ്രങ്ങള്‍ ചൈനീസ് സംസ്കാരവും പാരമ്പര്യവും സാമ്പത്തിക വ്യവസ്ഥയും നേപ്പാളി ജനതയെ പഠിപ്പിക്കുകയാണ്.
ഇത് സമീപഭാവിയില്‍ തന്നെ ഭാരതം നേപ്പാളും ഭൂട്ടാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കും. മാത്രമല്ല ഇരുരാജ്യങ്ങളിലെ പൗരന്മാര്ക്കും ഭാരതത്തിലേക്ക് കടന്നുവരാന്‍ തടസ്സങ്ങളൊന്നുമില്ലാതിരിക്കുന്നതും ഭീഷണി ഉയര്‍ത്തുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.
ഹിമാലയന്‍ രാജ്യങ്ങളിലെ തെരായി പ്രദേശത്തെ ഝാപ്പാ ഇലം തുടങ്ങിയ ജില്ലകളില്പ്പെടുന്നവര്ക്ക് ഭാരതവുമായി ശക്തമായ വാണിജ്യ സാമ്പത്തിക ഇടപാടുകളുണ്ട്. ചൈനയുടെ ഇന്ത്യാ വിരുദ്ധ പ്രചാരണം ഇവിടെയൊക്കെ ബാധിക്കുമെന്നും എസ്എസ്ബി മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: