ഭാരത രാഷ്ട്രീയത്തില്‍ ഇതുവരെ പ്രകടമായിട്ടുള്ള ധ്രുവീകരണ പ്രക്രിയകളിലെല്ലാം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു ഭാഗത്തെപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ വരുംനാളുകളില്‍ അതുണ്ടാകുമെന്നുറപ്പിക്കാനാവില്ല എന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തിയിരിക്കുന്നു. കോണ്‍ഗ്രസ് എന്ന കുറ്റിയില്‍ കെട്ടി ചുറ്റുമായി കറങ്ങുന്ന രാഷ്ട്രീയം ഇന്ത്യയില്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ അവസാനിച്ചിരിക്കയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അത് ഉറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുഫലങ്ങളും തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജനവിധിയും രാഷ്ട്രീയരംഗത്ത് കോണ്‍ഗ്രസിന് പൊതുവെ ഒന്നാം സ്ഥാനമോ പ്രധാന പ്രതിപക്ഷത്തിന്റെ റോളോ അവകാശപ്പെടാനാകാത്ത രാഷ്ട്രീയ സാഹചര്യത്തിലേക്കെത്തിച്ചിരിക്കുന്നു. ഇനിയൊരു തിരിച്ചുവരവ് അസാധ്യമാകുംവിധം കോണ്‍ഗ്രസ് പിന്നോട്ടാവുകയും കനത്ത തകര്‍ച്ച നേരിടുകയുമാണ്.
മഹാരാഷ്ട്ര-ഹരിയാനാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് രണ്ടാം സ്ഥാനം നേടി മുഖ്യപ്രതിപക്ഷമാകാന്‍പോലും കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഝാര്‍ഖണ്ഡ്-ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വന്നപ്പോഴും കോണ്‍ഗ്രസ് ദയനീയമായി പിന്നാക്കംപോയിരിക്കയാണ്. നിലവിലുണ്ടായിരുന്ന സീറ്റുകളും വോട്ടിംഗ് ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിലനിര്‍ത്താന്‍ അവര്‍ക്കായിട്ടില്ല. അവരുടെ പിന്നോട്ടുപോക്ക് ആപത്കരമാംവിധമാണ്. കോണ്‍ഗ്രസിനെ കാലാകാലങ്ങളായി പിന്തുണച്ചവരിപ്പോള്‍ അവരെ ഉപേക്ഷിക്കുന്നുവെന്നാണ് നിയമസഭാ ഫലങ്ങള്‍ തെളിയിക്കുന്നത്.
രണ്ടു സംസ്ഥാനങ്ങളിലും ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം നേടിയ കക്ഷി ബിജെപിയാണ്. ഈ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ നിലവിലുള്ള നിയമസഭാ അംഗബലം ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് ബിജെപി കൈവരിച്ച വന്‍നേട്ടമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങളുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ കുറവുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. നമ്മുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ വോട്ടവകാശം വിനിയോഗിക്കുന്ന ജനങ്ങളുടെ സമ്മതിദാന വിനിയോഗരീതി പരിശോധിച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും അതൊരിക്കലും ഒരേപോലെയല്ല. ഇന്ത്യന്‍ വോട്ടര്‍ പ്രാദേശിക തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും വ്യത്യസ്ത മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നവരാണ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ അത്രയും ജനപിന്തുണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടാത്തത് വന്‍ പോരായ്മയായി ചൂണ്ടിക്കാട്ടുന്നത് വസ്തുതാപരമായി ശരിയല്ല. ഇത്തരമൊരു വിലയിരുത്തല്‍ യുക്തിഭദ്രവുമല്ല.
1998 ലെ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടി എന്‍ഡിഎ അധികാരത്തില്‍ വന്ന് കുറഞ്ഞ കാലയളവിനുള്ളില്‍ നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. അവിടങ്ങളില്‍ ഭരണത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാരുകളെല്ലാം ജനവിധിയില്‍ നിലംപരിശാകുകയും ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പുതുമ നിലനില്ക്കവേയാണ് വാജ്പേയി സര്‍ക്കാരിനെ അമ്പരപ്പിച്ചുകൊണ്ട് ഇത്തരമൊരു തിരിച്ചടിയുണ്ടായത്. സാമ്പത്തിക തകര്‍ച്ചയും രൂക്ഷമായ വിലക്കയറ്റവുംകൊണ്ട് നട്ടംതിരിയുന്ന ഒരു ഭാരതത്തെയാണ് ജനങ്ങള്‍ അടല്‍ ബിഹാരി വാജ്പേയിക്കും ടീമിനും ഏല്‍പ്പിച്ചു കൊടുത്തത്. അധികാരമേറ്റെടുത്ത കേവലം ശിശുമാത്രമായ എന്‍ഡിഎ ഭരണത്തിന് അന്നത്തെ ഉള്ളിയുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തില്‍ യഥാര്‍ത്ഥത്തില്‍ യാതൊരുവിധ പങ്കുമുണ്ടായിരുന്നില്ല. എന്നിട്ടും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത അവസ്ഥയാണ് 1998-99 കാലഘട്ടത്തില്‍ ബിജെപിക്ക് നേരിടേണ്ടിവന്നത്. 2014 ല്‍ 2009 നേക്കാള്‍ മോശമായ സാമ്പത്തിക ദുഃസ്ഥിതിയും വിലക്കയറ്റവുംമറ്റും കഴുത്തു ഞെരിച്ചിട്ടും നരേന്ദ്രമോദി ഭരണകൂടത്തിന് പിടിച്ചു നില്ക്കാന് കഴിഞ്ഞു. മാത്രവുമല്ല കോണ്‍ഗ്രസ് നിലംപരിശാവുകയും ചെയ്തു. രാജ്യം പ്രശ്നങ്ങളുടെ നീര്‍ച്ചുഴിയില്‍പ്പെട്ട് ഉഴലുമ്പോഴും ആത്മവിശ്വാസത്തോടെ രാജ്യത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച് മുന്നേറാന്‍ നരേന്ദ്രമോദിക്ക് കഴിയുന്നുണ്ട്. വാജ്പേയി സര്‍ക്കാരിന്റെ ആദ്യനാളുകളില്‍ നേരിടേണ്ടിവന്ന ജനങ്ങളുടെ ക്ഷോഭം ഇപ്പോള്‍ നരേന്ദ്രമോദി ഭരണകൂടത്തിന് ഉണ്ടായില്ലെന്നതും പ്രതീക്ഷ നല്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഉറപ്പിച്ച് പറയുന്ന ചില വസ്തുതകളുണ്ട്. 1) ദേശീയരാഷ്ട്രീയത്തില്‍ സുശക്തമായ ഭരണം ഉറപ്പുവരുത്താന്‍ നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന ഇന്നത്തെ ഭരണകൂടത്തിന് കഴിയുമെന്നുള്ളതുകൊണ്ട് അത് നിലനിര്‍ത്താനുള്ള ജനങ്ങളുടെ അഭിലാഷം 2) ”21-ാം നൂറ്റാണ്ട് ഏഷ്യയുടെയും ഭാരതത്തിന്റേതുമാണ്. വിശ്വഗുരുവായി ഭാരതം ലോകത്തെ നയിക്കും” എന്നുള്ള നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ ജനങ്ങള്‍ നെഞ്ചിലേറ്റി താലോലിക്കുകയും അതിനായി മോദിജിയോടൊപ്പം അണിചേരാന്‍ ജനങ്ങള്‍ സന്നദ്ധരാവുകയും ചെയ്യുന്നു. 3) ഒരു ദേശീയകക്ഷി എന്ന നിലയില്‍ നിലവിലുള്ള ഭരണ സംവിധാനത്തിന് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയാതെപോകുന്ന ദയനീയ അവസ്ഥ 4) കോണ്‍ഗ്രസ് തകരുകയും മൂന്നില്‍ രണ്ട് സംസ്ഥാനങ്ങളിലെങ്കിലും അവര്‍ മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ പിന്തള്ളപ്പെടുകയും ചെയ്തിരിക്കുന്നു. 5) ഇടതുപക്ഷം ഉപ്പുവച്ച കലംപോലെ ഇപ്പോള്‍ ഇല്ലാതായിത്തീര്‍ന്നിരിക്കുന്നു 6) സര്‍വ്വധര്‍മ്മ സമഭാവത്തിലധിഷ്ഠിതമായ ഭാരതീയ കാഴ്ചപ്പാടിലൂടെ ജനമനസ്സുകളെ ഏകീകരിക്കാനുള്ള ശ്രമം നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വിജയിക്കുന്നു 7) ശക്തവും വ്യക്തവുമായ കാഴ്ചപ്പാട് നല്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയരംഗത്ത് വിസ്മയകരമായ മാറ്റമുണ്ടാക്കാനും രാജ്യത്തെ നേര്‍വഴിക്ക് നയിക്കാനും സാധിക്കും എന്ന വസ്തുത. ജനവിധി ഇത്തരത്തിലുള്ള നിരവധി സാധനാപാഠങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.
ദേശീയ രാഷ്ട്രീയത്തില്‍ രണ്ടുചേരികളിലായി രാഷ്ട്രീയ ധ്രൂവീകരണം നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് 2014 ന്റെ ഏറ്റവും വലിയ സവിശേഷത. ഭാരതീയ സംസ്കാരത്തില്‍ അന്തര്‍ലീനമായ സവിശേഷതകളെ താലോലിക്കുകയും നെഞ്ചിലേറ്റുകയും ചെയ്ത സ്വാതന്ത്ര്യസമരനായകന്മാരുടെ മുന്‍നിരയിലായിരുന്നു ഗാന്ധിജിയുടെ സ്ഥാനം. അദ്ദേഹം മാനവരാശിക്കുവേണ്ടി നല്കിയ സംഭാവനകളെ ലോകം അംഗീകരിക്കാന്‍ മുന്നോട്ടുവന്ന കാലഘട്ടം കൂടിയാണിത്. ഭാരതീയ സംസ്ക്കാരത്തിന്റെയും ധര്മ്മസങ്കല്പ്പത്തിന്റെയും പ്രകാശപൂരിതമുഖമായിരുന്നു ഗാന്ധിജിയിലൂടെ അനാവരണം ചെയ്തിരുന്നത്. ദേശീയതയുടെ മൂലാംശങ്ങളില് അഗാധമായ വിശ്വാസവും ജനങ്ങളെയും അവരുടെ ജീവിതസാഹചര്യങ്ങളെയും കുറിച്ച് ശരിയായ അവബോധവുമുണ്ടായിരുന്നതുകൊണ്ടാണ് ഗാന്ധിജിക്ക് രാഷ്ട്രപിതാവായി ജനങ്ങളുടെ മനസ്സില്‍ സുസ്ഥിരപ്രതിഷ്ഠ നേടാനായത്. നെഹ്റുവെന്ന അതുല്യപ്രതിഭയെ വര്‍ത്തമാന ഇന്ത്യന്‍ പ്രധാനമന്ത്രി ആദരിക്കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നെഹ്റുയുഗം ഇന്ത്യയില്‍ അവസാനിച്ചു എന്ന സത്യം അദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്. ഗാന്ധിയന്‍ സമീപനം ഭരണസംവിധാനത്തില്‍ പരിപാലിക്കാന്‍ നരേന്ദ്രമോദി തയ്യാറാണ്. പക്ഷേ നെഹ്റൂവിയന്‍ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് നരേന്ദ്രമോദിയുടെയും ടീമിന്റെയും പ്രയാണമെന്ന് സാഹചര്യങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
സ്വതന്ത്ര ഭാരതത്തില്‍ ആദ്യത്തെ മൂന്നുപതിറ്റാണ്ടുകാലം രാജ്യത്തിന്റെ ഭരണസാരഥ്യം വഹിച്ചപ്പോള്‍ കോണ്‍ഗ്രസ് നാടിന്റെ മുക്കിലും മൂലയിലും വരെ ജനങ്ങള്‍ക്കിടയില്‍ സജീവസാന്നിദ്ധ്യവും ശക്തി സ്രോതസ്സുമായിരുന്ന പാര്‍ട്ടിയാണ്. ജനാധിപത്യവും പൗരാവകാശങ്ങളും മരവിപ്പിച്ച് ഇന്ദിരാഗാന്ധി ഒരു പെണ്ഹിറ്റ്ലറായി മാറിയ 1975 ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണ് കോണ്‍ഗ്രസിനെ രാജ്യത്ത് ശിഥിലമാക്കിയത്. അതിനും ആറുകൊല്ലങ്ങള്‍ക്ക് മുന്‍പ് ഇന്ദിരയുള്പ്പടെയുള്ള കോണ്‍ഗ്രസ് നേതൃത്വം ശുപാര്‍ശ ചെയ്ത് ഇന്ത്യന്‍ യൂണിയന് പ്രസിഡന്റ് സ്ഥാനത്തേക്കു ഏകകണ്ഠേന സ്ഥാനാര്‍ത്ഥിയാക്കി അവതരിപ്പിച്ച നീലംസഞ്ജീവ റെഡ്ഡിയെ ഇന്ദിരഗാന്ധിതന്നെ ചതിച്ച് പകരം വി.വി.ഗിരിയെ ജയിപ്പിച്ചതോടെ ധാര്‍മ്മികതയും സത്യസന്ധതയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് അന്യമായി കഴിഞ്ഞിരുന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് ചരമക്കുറിപ്പെഴുതിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ തുടര്‍ രാഷ്ട്രീയം നേരുകേടുകളുടെയും കൊള്ളരുതായ്മകളുടെയും നേര്‍സാക്ഷ്യങ്ങളായിരുന്നു
ഇന്നിപ്പോള്‍ കോണ്‍ഗ്രസ് ചുരുങ്ങി രാഷ്ട്രീയമത്സരത്തില്‍ പ്രാദേശിക കക്ഷികളുടെപോലും ഒപ്പമെത്താനാകാത്തവിധം മിക്ക സംസ്ഥാനങ്ങളിലും പിന്നിലായിക്കഴിഞ്ഞിരിക്കുന്നു. 1980-കള്‍വരെ നല്ല നേതാക്കന്മാരാല് ജനവികാരങ്ങള്‍ മനസ്സിലാക്കി നല്ല നയങ്ങള്‍ സ്വാംശീകരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ അലിഞ്ഞില്ലാതായിക്കൊണ്ടിരിക്കയാണ്. അംഗീകൃത പ്രതിപക്ഷമാകാന്‍പോലും ജനപിന്തുണയില്ലാത്തവിധം അവര്‍ താഴോട്ട് പോയിരിക്കുന്നു. അഴിമതിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ കോണ്‍ഗ്രസിനെ വലിയൊരളവോളം നിരാകരിച്ചിരിക്കുന്നു. യുപി, ബീഹാര്‍, തമിഴ്നാട്, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി പ്രധാന സംസ്ഥാനങ്ങളിലെല്ലാം കോണ്ഗ്രസ്സിപ്പോള് പിടിച്ചുനില്‍ക്കാനാവാതെ പിന്നോട്ട് പിന്തള്ളപ്പെട്ടിരിക്കുകയാണ്. മുഖം നന്നാകാത്തതിന് കണ്ണാടിയെ പഴിക്കുന്നതുപോലെ അപഹാസ്യമാണ് കോണ്‍ഗ്രസിന്റെ 2014 ലെ പരാജയത്തെക്കുറിച്ചുള്ള വിലയിരുത്തല്‍.
ഏതായാലും ദേശീയ രാഷ്ട്രീയം ഒരു ഭാഗത്ത് ബിജെപിയും സഖ്യകക്ഷികളും മറുഭാഗത്ത് മറ്റുകക്ഷികള്‍ എന്ന നിലയില്‍ ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു സോഷ്യല്‍ ഡമോക്രാറ്റിക് പാര്ട്ടിയാകുകയല്ലാതെ സിപിഎമ്മിന് മറ്റുവഴികളൊന്നുമില്ല. എന്നാല്‍ പരിതാപകരമായ അവസ്ഥയിലുള്ള കോണ്‍ഗ്രസിന് സ്വയം രക്ഷപ്പെടാനാകാത്തവിധം ദുര്ബലസാന്നിദ്ധ്യമായി രാഷ്ട്രീയത്തില്‍ കഴിയേണ്ട ഗതികേടാണുള്ളത്. പ്രാദേശിക കക്ഷികള്‍ പ്രതിപക്ഷങ്ങളോട് സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ടെങ്കിലും അവരെ ഉള്‍ക്കൊള്ളാന്‍ ഇക്കൂട്ടര്ക്കാകുന്നുമില്ല. ചുരുക്കത്തില്‍ അതിവിശാലമായ നമ്മുടെ രാഷ്ട്രീയ വിഹായസ്സില്‍ ഇടങ്ങളില്ലാതെ പ്രതിപക്ഷങ്ങള്‍ വട്ടംകറങ്ങുന്ന അവസ്ഥയിലാണുള്ളത്. ബിജെപിയും മറ്റുകക്ഷികളും എന്ന നിലയില്‍ ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന രാഷ്ട്രീയം കേരളത്തിലുള്‍പ്പെടെ എല്ലായിടങ്ങളിലും ബിജെപിക്ക് അനന്തസാദ്ധ്യതകളും കൂടുതല്‍ അവസരങ്ങളുമാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: