ശബരിമല: ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാണാന്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധിസംഘം ശ്രമം ആരംഭിച്ചതായി തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍നായര്‍ അറിയിച്ചു. മണ്ഡലകാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ സമയം അനുവദിച്ച് കിട്ടുന്നതിനായി പലശ്രമങ്ങളും നടത്തുന്നുണ്ട്. ദേശീയഗെയിംസിനായി എത്തുമ്പോള്‍ നേരില്‍ കാണാം എന്ന ശുഭപ്രതീക്ഷയുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
ശബരിമലയുടെ വികസനത്തിന് കേന്ദ്രഗവണ്മെന്റിന്റെ പൂര്‍ണ്ണ പിന്തുണയാണ് ലഭിക്കുന്നത്. പ്രധാനമന്ത്രിയെ കണ്ടാല്‍ പ്രധാനമായും നല്‍കുന്നത് വനഭൂമിവിട്ടുനല്കുന്നതുമായുളള നിവേദനമാണ്. നിലവില്‍ 500 ഹെക്ടര്‍ വനഭൂമി ലഭിച്ചെങ്കില്‍ മാത്രമേ ശബരിമലയുടെ വികസനം നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന് വേണ്ട അടിയന്തര നടപടി അദ്ദേഹം സ്വീകരിക്കുമെന്നുളള പ്രതീക്ഷയാണ് ബോര്‍ഡിനുളളത്.
ഭക്തര്‍ക്കുളള വിശ്വാസം വര്‍ദ്ധിച്ചതിന് തെളിവാണ് ശബരിമലയിലേക്ക് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് കൂടുതലായും എത്തിയിട്ടുളളത് ആന്ധ്രാപ്രദേശില്‍ നിന്നുമുളള ഭക്തരാണ്. മുന്‍വര്‍ഷം തെലുങ്കാനവിഷയവുമായ് ബന്ധപ്പെട്ട് ഇവിടെ നിന്നുളള ഭക്തരുടെ വരവ് കുറഞ്ഞിരുന്നു. കൂടാതെ ഇവര്‍ക്ക് വേണ്ട ഗതാഗത സൗകര്യവും പരിമിതമായാണ് ലഭിച്ചിരുന്നതും. എന്നാല്‍ ഇത്തവണ ഇതിന് മാറ്റം വന്നിട്ടുണ്ട്.
അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ കൊണ്ടുവന്ന് തസ്സങ്ങള്‍ സൃഷ്ടിക്കാനാണ് ചില വകുപ്പുകള്‍ ശ്രമിക്കുന്നത്. ഇതാണ് അരവണ വിഷയത്തില്‍ പോലും സംഭവിച്ചതും പ്രതിസന്ധി ഉണ്ടാകുന്നതിന് കാരണമായതും. അവയെല്ലാം തരണംചെയ്യാന്‍ ബോര്‍ഡിന് സാധിച്ചു. മകരവിളക്ക് തീര്‍ത്ഥാടനകാലം അവസാനിക്കുന്നതുവരെ ഭക്തര്‍ക്ക് ആവശ്യാനുസരണം അരവണ ഉള്‍പ്പെടെയുളള പ്രസാദം വിതരണം ചെയ്യാന്‍ നടപടിസ്വീകരിച്ചിട്ടുണ്ട്. ഇവിടെ എത്തുന്ന ഓരോ ഭക്തര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു, സെക്രട്ടറി പി.ആര്.ബാലചന്ദ്രന്, എക്സിക്യുട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍, പിആര്‍ഒ മുരളി കോട്ടയ്ക്കകം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: