ന്യൂദല്‍ഹി: നയപരമായ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന തീരുമാനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ദല്‍ഹി ഹൈക്കോടതി. പൊതുജനങ്ങള്‍ക്ക് സാധാരണ ഔഷധങ്ങളും ചികിത്സയും ചെലവു കുറച്ച് നല്കാന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് രാജീവ് സഹായി എന്നിവരടങ്ങുന്ന ദല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ ചെലവ് കുറച്ചു നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്.
രാജ്യതലസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്കി വരുന്ന ചികിത്സ ചെലവ് കുറച്ചോ സൗജന്യമായോ നല്‍കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലവില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഹര്‍ജി പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി. അതിനപ്പുറത്തേക്ക് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങളൊന്നും നല്കാന് കോടതിക്ക് കഴിയില്ലെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഫൈറ്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന എന്‍ജിഒയാണ് ഈ ആവശ്യമുന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ രോഗികളില്‍ നിന്ന് അമിത വില ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ലെന്നും മരുന്നുകള്‍ വില കുറച്ച് നല്‍കാതിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളോട് അനുബന്ധിച്ച് 164 ജന്‍ ഔഷധി ന്യായ വില മരുന്നു വില്‍പ്പന കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിലൂടെ ഗുണനിലവാരമുള്ള ഔഷധങ്ങള്‍ ലഭ്യമാക്കി വരികയാണെന്നും കോടതി വിലയിരുത്തി. ഇതില്‍ കൂടുതല്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: