തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ പൂര്‍ത്തിയാക്കിയ കരാര്‍ ജോലികള്‍ക്ക് കരാറുകാര്‍ക്ക് നല്‍കാനുള്ളത് 2000 കോടി രൂപ. ഈ പണം കണ്ടെത്താന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ മന്ത്രിസഭ തീരുമാനിച്ചു. കരാറുകാരുടെ കുടിശിക തുക കൊടുത്തുതീര്‍ക്കുന്നതിനായി ഒരു വര്‍ഷത്തേയ്ക്ക് ബില്‍ ഡിസ്കൗണ്ടിങ് സമ്പ്രദായം നടപ്പാക്കാനാണ് തീരുമാനം. അടിയന്തര ആവശ്യമായിട്ടാണ് കരാര്‍ കുടിശ്ശികയെ കണക്കാക്കുന്നത്. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി വിഭവ സമാഹരണം നടത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
അടിയന്തരാവശ്യങ്ങള്‍, ഇടക്കാലാവശ്യങ്ങള്, ദീര്‍ഘകാലാവശ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിഭവസമാഹരണം നടത്തുന്നത്. കരാറുകാര്‍ക്ക് പണം നല്‍കുന്നതും കരാര്‍ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതും അടിയന്തരാവശ്യത്തില്പ്പെട്ടതാണ്. കൊച്ചി മെട്രോ, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍, കണ്ണൂര്‍ വിമാനത്താവളം, റോഡ് വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് വന്‍തോതിലുള്ള നിക്ഷേപം വേണ്ടിവരും. ഓഹരി, കടപങ്കാളിത്തം എന്നിവ വഴി 25,000 കോടി രൂപയാണ് ഇവയ്ക്കു പ്രതീക്ഷിക്കുന്നത്.
ബജറ്റിന്റെ പിന്‍ബലമില്ലാതെ തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിഭവങ്ങള്‍ സമാഹരിക്കാനുള്ള പദ്ധതികളാണിവ. ദീര്‍ഘകാലാവശ്യങ്ങള്‍ നടപ്പാക്കുന്നതിന് ഫണ്ട് സമാഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
വിഭവസമാഹരണം നടത്താനുള്ള മാര്‍ഗനിര്‍ദ്ദേശം നല്കാന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയെ നിയമിച്ചിരുന്നു. അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം
വിഭവ സമാഹരണം നടത്താനാവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് മന്ത്രിസഭാ ഉപസമിതിക്ക് രൂപം കൊടുത്തു. ധനമന്ത്രി ചെയര്മാന്. ആസൂത്രണകാര്യ മന്ത്രി, വ്യവസായ മന്ത്രി, റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി, ഊര്‍ജവകുപ്പു മന്ത്രി, തുറമുഖവകുപ്പു മന്ത്രി, പൊതുമരാമത്തുവകുപ്പ് മന്ത്രി എന്നിവര്‍ അംഗങ്ങളാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിര്‍വഹണ വിഭാഗം രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: