തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണകക്ഷിയായ കോണ്‍ഗ്രസ്സിലെ തമ്മിലടി രൂക്ഷമായതിനാല്‍ ഭരണം നിശ്ചലമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും രണ്ടു ചേരിയില്‍ നിന്ന് പോരടിക്കുമ്പോള്‍ അതിന്റെ ദോഷഫലം അനുഭവിക്കുന്നത് പാവം ജനങ്ങളാണെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
ഔദ്യോഗികാവശ്യങ്ങള്‍ക്ക് സെക്രട്ടറിയേറ്റിലും സര്‍ക്കാര്‍ ഓഫീസുകളിലും എത്തുന്ന ജനങ്ങള്‍ക്ക് ഉദ്യോഗസ്ഥ ഭരണത്തിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ പാര്‍ട്ടിയിലെ ഗ്രൂപ്പു പോരില്‍ മുഴുകുമ്പോള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നീക്കുകയാണ്.
നയപരമായ തീരുമാനങ്ങളെടുക്കേണ്ട കാര്യങ്ങളില്‍ പോലും ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളാണ് നടപ്പിലാകുന്നത്. ഇത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ്. കേന്ദ്ര സര്‍ക്കാര്‍ ജനക്ഷേമകരമായ പല പദ്ധതികളും ആവിഷ്കരിക്കുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്ന് വി.മുരളീധരന് പറഞ്ഞു.
ഇന്ധന വില ഗണ്യമായി കുറഞ്ഞിട്ടും നിത്യോപയോഗ സാധനങ്ങളുടെ വില കേരളത്തില്‍ കുറയുന്നില്ല. പൂഴ്ത്തി വയ്പ്പും കരിഞ്ചന്തയും തടയാന്‍ കാര്യമായ ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ആദിവാസികളുടെ വികസനത്തിന് പദ്ധതികളാവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുള്പ്പടെ കോടിക്കണക്കിനു രൂപയാണ് പല പദ്ധതികള്‍ക്കായി കേരളത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ അവയൊന്നും കൃത്യമായി വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു.
കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം ബാര്ലൈസന്സാണെന്ന മട്ടിലാണ് മന്ത്രിസഭയും ഭരണ മുന്നണിയും പ്രവര്‍ത്തിക്കുന്നത്. എല്ലാ മേഖലയിലും അഴിമതി വ്യാപകമാകുന്നു. മന്ത്രിമാര്‍ തന്നെ കോടികള്‍ നേരിട്ടു കൈക്കൂലിവാങ്ങിയ വാര്‍ത്തകള്‍ പുറത്തു വന്നിട്ടും അധികാരത്തില്‍ തുടരുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും കേരള ജനതയ്ക്കാകെ നാണക്കേടാണ്. മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനും ഫണ്ട് നല്‍കുന്നുണ്ട്.
എന്നാല്‍ ഈ ഫണ്ടും വകമാറ്റി ചെലവഴിക്കുകയോ ചെലവഴിക്കപ്പെടാതെ ലാപ്സാക്കി കളയുകയോ ആണെന്ന് വി.മുരളീധരന് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ മതിയായ സേനാബലം പോലുമില്ലാതെ കേരളം വീര്‍പ്പുമുട്ടുകയാണ്. തണ്ടര്‍ബോള്‍ട്ട് സേനയിലേക്ക് നിരവധി യുവാക്കളുടെ റാങ്ക് പട്ടിക നിലവിലുണ്ടെങ്കിലും അവര്‍ക്ക് നിയമന ഉത്തരവു നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ മതിയായ പണം അനുവദിച്ചെങ്കിലും അതിനനുസരിച്ചുള്ള പ്രവര്‍ത്തനം മാവോയിസ്റ്റ് ഭീഷണി നേരിടുന്ന കാര്യത്തില്‍ കേരളം കാഴ്ചവയ്ക്കുന്നില്ല.
ഇപ്പോള്‍ ബാര്‍ലൈസന്‍സിന്റെ പേരില്‍ തമ്മിലടിക്കുന്ന സുധീരനും ഉമ്മന്‍ചാണ്ടിയും അതു കഴിയുമ്പോള്‍ മറ്റേതെങ്കിലുമൊരു കാര്യത്തിന്റെ പേരില്‍ അടുത്ത യുദ്ധം ആരംഭിക്കും. മാധ്യമങ്ങളുടെ ശ്രദ്ധ ഇവരുടെ തമ്മിലടിയിലേക്ക് തിരിയുമ്പോള്‍ വന്‍ അഴിമതിയാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്.
പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്കഥകള്‍ ഭരണകക്ഷി എംഎല്‍എയായ കെ.ബി.ഗണേശ്കുമാറിലൂടെ പുറത്തുവന്നത് ഒന്നുമാത്രം. ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത ഉമ്മന്‍ചാണ്ടിയും കൂട്ടരും രാജിവച്ച് ജനങ്ങളെ രക്ഷിക്കുകയാണ് വേണ്ടതെന്ന് വി.മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: