കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് കെ. മുരളീധരന് എംഎല്‍എ. അകത്തും പുറത്തും രണ്ട് വര്‍ത്തമാനം പറയുന്ന അമ്മായിക്കളി തനിക്കില്ലെന്നും പത്രക്കാരെ കാണുമ്പോള്‍ ദുര്‍ബലനാവുന്ന ആളല്ല താനെന്നും മുരളീധരന് പറഞ്ഞു. കെ. കരുണാകരന് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ ലീഡര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എം. സുധീരനാണ് തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ സഹായിച്ചത്, അതിനുള്ള നന്ദി തനിക്കെന്നുമുണ്ട്. തിരിച്ചെടുത്തപ്പോള്‍ നന്ദി പറയാന്‍ ഞാന്‍ വീട്ടില്‍ ചെന്ന് കണ്ടത് സുധീരനെ മാത്രമാണ്. വന്ന വഴി മറക്കുന്നവനല്ല ഞാന്‍. പ്രസിഡന്റിന്റെ യാത്ര വെറും വെജിറ്റേറിയന്‍ യാത്രയാണെന്ന ആരോപണം താന്‍ ഉന്നയിച്ചതോടെയാണ് അതിന് മാധ്യമശ്രദ്ധ ലഭിക്കുന്നത്.
മദ്യനയത്തില്‍ സര്‍ക്കാറിന് സല്പേര് കേള്‍ക്കേണ്ട സ്ഥാനത്ത് വിപരീത ഫലം ഉണ്ടാക്കിയത് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ തെറ്റായ നിലപാടുകള്‍ കൊണ്ടാണ്. വിരുദ്ധ നിലപാട് ഉണ്ടെങ്കില്‍ കെപിസിസി എക്സിക്യൂട്ടീവ് യോഗം വിളിച്ച് ചര്‍ച്ച ചെയ്യാനെങ്കിലും വി.എം. സുധീരന് തയ്യാറാവണം. കെപിസിസി പ്രസിഡന്റും സര്‍ക്കാറും തമ്മില്‍ അഭിപ്രായവ്യത്യാസം ഉള്ളത് ഘടകകക്ഷികള്‍ക്ക് മുമ്പില്‍ പോലും പാര്‍ട്ടിയെ മോശക്കാരായി ചിത്രീകരിക്കും. സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതിയില്‍ പുതുതായി നാലുപേരെ ഉള്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കാന്‍ പോലും വി.എം. സുധീരന് തയ്യാറായില്ല. ഇത്തരം നിലപാടുകള്‍ അകല്‍ച്ച കൂട്ടും.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് എതിര്‍പക്ഷം വിജയിക്കുമെന്ന ധ്വനിയുള്ള പരാമര്‍ശങ്ങള്‍ കെപിസിസി പ്രസിഡന്റ് നടത്തുന്നത് യുദ്ധത്തിനൊരുങ്ങുന്ന ജവാന്മാരോട് യുദ്ധം ജയിക്കില്ലെന്ന് കമാന്റിങ്ങ് ചീഫ് പറയുന്നത് പോലെയാണ്. പ്രവര്‍ത്തകര്‍ക്കല്ല, നേതാക്കള്‍ക്കാണ് കുഴപ്പമെന്നും കെ. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: