തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തില്‍ വ്യാജമെന്ന് കണ്ടെത്തിയ വിവാദ ഉടമ്പടി മറച്ചുവയ്ക്കാന്‍ ഹൈക്കോടതിയെ ഉപയോഗിക്കുന്നതിന് ഹാരിസണ്‍ ശ്രമമാരംഭിച്ചു. തങ്ങളുടെ കൈവശമുള്ള ഏക അസല്‍ ആധാരം ഹൈക്കോടതിയില്‍ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹാരിസണ്‍ മലയാളം പ്ലാന്റേഷന് ഹര്‍ജി സമര്‍പ്പിച്ചു. 7441 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട 16000/1923 നമ്പര്‍ കരാര്‍ ഉടമ്പടി സൂക്ഷിക്കമെന്ന് അപേക്ഷിച്ചാണ് ഡബ്ല്യുയുപി (സി) 33122/14-ാം നമ്പര്‍ ഹര്‍ജി ഹാരിസണ്‍ നല്‍കിയിരിക്കുന്നത്.
വിവാദമായ ഈ ഉടമ്പടി ഇംഗ്ലണ്ടില്‍ തയ്യാറാക്കിയതാണെന്ന് വിജിലന്‍സ് കണ്ടെത്തുകയുണ്ടായി. ഇംഗ്ലണ്ടിലെ ജോണ്‍ ഡിക്കിന്‍സണ്‍ കമ്പനിയുടെ വാട്ടര്‍മാര്‍ക്കുള്ള പേപ്പറില്‍ തയ്യാറാക്കിയ ഉടമ്പടിയില്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ വാട്ടര്മാര്ക്കായ ഗവണ്മെന്റ് ഓഫ് ട്രാവന്‍കൂര്‍ എന്നോ ചിഹ്നമായ ശംഖുമുദ്രയോ ഉണ്ടായിരുന്നില്ലെന്ന് വിജിലന്‍സ് ഡിവൈഎസ്പി എന്‍. നന്ദനന്‍പിള്ള സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
1923ല്‍ 25,630 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ഇംഗ്ലീഷുകാരനായ ജോണ്മാക്കി ഉടമ്പടിയിലൂടെ സ്വന്തമാക്കിയത്. ഉടമ്പടിയില്‍ വില്‍പ്പനക്കാരനും വാങ്ങലുകാരനും സാക്ഷിയുമൊക്കെ ജോണ്‍ മാക്കി മാത്രമായിരുന്നു. ഈ ഉടമ്പടിയാണ് തിരുവിതാംകൂര്‍ സര്‍ക്കാരില്‍ നിന്ന് തങ്ങളുടെ മുന്‍ അവകാശികള്‍ക്ക് കിട്ടിയതെന്ന് പറഞ്ഞ് ഹാരിസണ്‍ വാദിക്കുന്നത്. ഉടമ്പടിയുടെ കീഴില്‍ വരുന്ന 7441 ഏക്കര്‍ ഭൂമി മറിച്ചുവിറ്റ് ഹാരിസണ്‍ കോടികള്‍ സ്വന്തമാക്കിയിരുന്നു.
ബിഷപ്പ് യോഹന്നാന് കൈമാറിയ 2263 ഏക്കര്‍, അമ്പനാട് എസ്റ്റേറ്റ് ഉള്‍പ്പെടുന്ന 2700 ഏക്കര്‍, ഗൂഡംപാറ എസ്റ്റേറ്റില്‍പ്പെടുന്ന 607 ഏക്കര്‍, ബോയ്സ് എസ്റ്റേററില്പ്പെടുന്ന 1665 ഏക്കര്‍, റിയറിസോര്ട്സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ കയ്യിലുള്ള 207 ഏക്കര്‍ എന്നിവ വിവാദകരാര്‍ ഉടമ്പടിയില്‍പ്പെട്ട, മറിച്ചുവിറ്റ സ്ഥലങ്ങളില്‍പ്പെടുന്നു. ഹാരിസണ്‍ മാനേജ്മെന്റും ഹാരിസന്റെ ഭൂമികൈമാറ്റത്തിന് കൂട്ടുനിന്ന സബ്രജിസ്ട്രാര്മാരും അടക്കം എട്ടുപേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഈ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹാരിസണ്‍ നല്കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിവാദ ഉടമ്പടി ഹൈക്കോടതിയുടെ സംരക്ഷണയില്വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസണ്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി അനുവദിക്കപ്പെട്ടാല്‍ വിവാദ ഉടമ്പടിയുടെ യഥാര്‍ത്ഥ കോപ്പി ഹാരിസണ്‍ കമ്പനിക്ക് വിജിലന്‍സ് മുമ്പാകെയോ ഇതുമായി ബന്ധപ്പെട്ട മറ്റുകേസുകള്ക്കോ ഹാജരാകേണ്ടിവരില്ല. ഹൈക്കോടതിയില്‍ അസല്‍ ആധാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിന്റെ പകര്‍പ്പുകള്‍ നല്കിയാല് മതി. പകര്‍പ്പില്‍ വാട്ടര്‍മാര്‍ക്കിന്റെ സത്യാവസ്ഥ വെളിച്ചത്തുവരികയുമില്ല.
അസല്‍ ആധാരം സൂക്ഷിക്കണമെന്ന് ആവശ്യം അംഗീകരിക്കുമ്പോള്‍ ആധാരത്തിന്റെ സത്യാവസ്ഥ ഹൈക്കോടതി പരിശോധിക്കാറില്ല. ഹാരിസന്റെ രേഖകള്‍ പരിശോധിച്ച സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം മുമ്പാകെയോ മറ്റുകേസുകളിലോ നാളിതുവരെയും ഒരു ആധാരത്തിന്റെയും ഒറിജിനല്‍ ഹാജരാക്കാത്ത കമ്പനി തങ്ങളുടെ ഏക അസല്ആധാരം സൂക്ഷിക്കണമെന്നുള്ള ഹര്‍ജി നല്കിയതുതന്നെ നീതിന്യായവ്യവസ്ഥയെ കബളിപ്പിക്കാനാണെന്ന് സുവ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: