മാനന്തവാടി: കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് മാവോവാദികള്‍ക്ക് വയനാട്ടിലെ കുഞ്ഞോം ഫോറസ്റ്റ് ഔട്ട്പോസ്റ്റ് അടിച്ചുതകര്‍ക്കാനും തീയിടാനും തുണയായി.
ഡിസംബര്‍ ഏഴിന് വെള്ളമുണ്ട കുഞ്ഞോം ചാപ്പ കോളനിക്കടുത്തുള്ള വനത്തില്‍ മാവോവാദികളും പോലീസും തമ്മില്‍ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് മാവോവാദികള്‍ വനത്തിനുള്ളിലേക്ക് പിന്‍വലിയുകയും ചെയ്തിരുന്നു.
ഇത് തങ്ങള്‍ക്ക് തിരിച്ചടിയായതായി മാവോവാദികള്‍ വിലയിരുത്തുകയും ഭരണകൂടത്തിന് വ്യക്തമായ തിരിച്ചടി നല്‍കണമെന്ന് ഇവര്‍ തീരുമാനിച്ചതായും പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ മാവോവാദിസംഘം അക്രമിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആക്രമിക്കാന്‍ ഏറ്റവും സാധ്യതയുള്ള കുഞ്ഞോം ഔട്ട്പോസ്റ്റില്‍ സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയില്ല. വെള്ളമുണ്ട പോലീസ് സ്റ്റേഷനും ആക്രമിക്കാന്‍ സാധ്യതയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇവിടെയും കാര്യമായ സുരക്ഷ ഒരുക്കിയില്ല.
ഇതെല്ലാമാണ് മാവോവാദികള്‍ക്ക് അനുഗ്രഹമായി മാറിയത്. ആക്രമണത്തിന്ശേഷം തണ്ടര്‍ബോള്‍ട്ടും പോലീസ് സേനയും ആരംഭിച്ച തിരച്ചില്‍ രണ്ടാം ദിവസവും തുടരുകയാണ്. കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: