ശബരിമല പൊന്നയ്യന്‍ മണ്ഡല പൂജയ്ക്ക് ചാര്‍ത്തുവാനുള്ള തങ്കഅങ്കിയുമായി രഥഘോഷയാത്ര ഇന്ന് രാവിലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഘോഷയാത്രക്ക് വരവേല്‍പ്പ് നല്‍കും. ശ്രീ ചിത്തിരിതിരുന്നാള് ബാലരാമവര്‍മ്മയാണ് 425 പവന് തുക്കം വരുന്ന തങ്കഅങ്കി നടയ്ക്കു വച്ചത്.
26ന് ഉച്ചക്ക് ഒന്നരയ്ക്ക് പമ്പയിലെത്തുന്ന തങ്കഅങ്കിയെ പമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, പമ്പ സ്പെഷ്യല്‍ ഓഫീസര്‍, പമ്പ അസിസ്റ്റന്റ് എന്‍ജിനീയര്‍, പോലീസ് സേനാ അംഗങ്ങള്‍, അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് ഗണപതി ക്ഷേത്രത്തിന് മുന്നില്‍ ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൂന്ന് മണിയോടെ തങ്ക അങ്കി പ്രത്യേകപേടകത്തിലാക്കി ശിരസിലേറ്റി സന്നിധാനത്തേക്ക് കൊണ്ട് പോകും.
അഞ്ച് മണിയോടെ ശരംകുത്തിയിലെത്തിക്കുന്ന തങ്കഅങ്കി ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ച് വൈകുന്നരം ആറര മണിയോടെ സന്നിധാനത്ത് എത്തിക്കും.
തുടര്‍ന്ന് സോപാനത്തെത്തുന്ന തങ്കഅങ്കി തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് സ്വീകരിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.
27ന് ഉച്ചക്ക് 12.30നാണു മണ്ഡലപൂജ. തുടര്‍ന്നു രാത്രി പത്തിനു ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല പൂജകള്‍ പൂര്‍ത്തിയാകും. ആറന്മുള ദേവസ്വം അസി.കമ്മിഷണര്‍ ജി. വേണുഗോപാല്‍ ആറന്മുള മുതല്‍ ശബരിമല വരെ ഘോഷയാത്രയെ അനുഗമിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: