തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണം നടത്തിയത് മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
മാവോയിസ്റ്റ് ഭീഷണി ശക്തമായി നേരിടുമെന്നും അക്രമിസംഘം നിരീക്ഷണത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ഉണ്ടായത് മാവോയിസ്റ്റ് ആക്രമണമല്ലെന്ന് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു.
ജനശ്രദ്ധ കിട്ടാന്‍ വേണ്ടി മാവോയിസ്റ്റുകളുടെ പേരില്‍ സാമൂഹ്യവിരുദ്ധര്‍ കാട്ടിക്കൂട്ടുന്ന ആക്രമണങ്ങളാണ് പാലക്കാടും വയനാട്ടിലും ഉണ്ടായതെന്നും ബോധപൂര്‍വ്വം നടത്തിവരുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ ഉണ്ടായ ആക്രമണത്തില്‍ അട്ടപ്പാടി മുക്കാലി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വനംവകുപ്പിന്റെ വാഹനത്തിന് തീ വെയ്ക്കുകയും ചെയ്തിരുന്നു. വയനാട് വെള്ളമുണ്ട കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനു നേര്‍ക്കും ആക്രമണമുണ്ടായി.
അക്രമികള്‍ ഫയലുകള്‍ തീയിട്ട് നശിപ്പിക്കുകയും ഓഫീസ് അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. അട്ടപ്പാടി പാക്കേജ് എന്ന പേരില്‍ ഭരണകൂടം നടത്തുന്ന കൊള്ളയെ എതിര്‍ക്കുക, സിപിഐ മാവോയിസ്റ്റിന്റെ ദശവാര്ഷികോത്സവം ആഘോഷിക്കുക എന്നീ ആഹ്വാനങ്ങളോടെയുള്ള പോസ്റ്ററുകളും സമീപത്തു നിന്നും കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: