പാലക്കാട്/വയനാട്: പാലക്കാട്ടും വയനാട്ടിലുമായി മൂന്നിടങ്ങളില്‍ മാവോയിസ്റ്റ് ആക്രമണം. വനംവകുപ്പ് ഓഫീസുകള്‍ക്കുനേരെയും കെഎഫ്സി, മക്ഡൊണാള്‍ഡ്സ് ഔട്ലെറ്റുകള്ക്കുനേരെയുമായിരുന്നു ആക്രമണം.
അട്ടപ്പാടി മുക്കാലിയിലെ സൈലന്റ്വാലി ഫോറസ്റ്റ് ഓഫീസ്, വയനാട്ടിലെ വെള്ളമുണ്ടയില്‍ വനംവകുപ്പ് ഔട്ട്പോസ്റ്റ്, പാലക്കാട് ചന്ദ്രനഗറിലെ കെഎഫ്സി, മക്ഡൊണാള്‍ഡ്സ് ഔട്ലെറ്റുകള് തുടങ്ങിയവയാണ് ആക്രമിക്കപ്പെട്ടത്. ഫോറസ്റ്റ് ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും അക്രമികള്‍ നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അട്ടപ്പാടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.30ഓടെയും നഗരത്തില്‍ രാവിലെയുമായിരുന്നു മാവോയിസ്റ്റ് വിളയാട്ടം. അട്ടപ്പാടി ഫോറസ്റ്റ് ഓഫീസില്‍ ഇരച്ചുകയറിയ മാവോയിസ്റ്റുകള്‍ വനംവകുപ്പിന്റെ ജീപ്പിന് തീയിട്ടു. വാതില്‍ പൊളിച്ച് അകത്തു കടന്ന് ഓഫീസിനകത്തെ ഫര്‍ണിച്ചറുകളും പേപ്പറുകളും നശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തുംമുമ്പേ അക്രമിസംഘം കടന്നുകളഞ്ഞു.
ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 300 മീറ്ററകലെ മാവോയിസ്റ്റ് വേട്ടക്ക് നിയോഗിക്കപ്പെട്ട തണ്ടര്‍ബോള്‍ട്ട് സംഘം ഉണ്ടായിരുന്നു. ഓഫീസില്‍ നിന്ന് വോക്കി ടോക്കി, ക്യാമറ ഉള്‍പ്പെടെയുള്ളവ മാവോയിസ്റ്റ് സംഘം കൊണ്ടുപോയി. ഓഫീസ് വളപ്പിനുള്ളില്‍ കയറിയതുമുതല്‍ ഇവര്‍ മാവോ അനുകൂലമുദ്രാവാക്യം മുഴക്കിയതായി സമീപവാസികള്‍ പറഞ്ഞു. മുദ്രാവാക്യം വിളിച്ചശേഷം, സമീപത്തെ വനമേഖലയിലേക്കാണ് സംഘം പോയതെന്ന് സ്ഥലവാസികള്‍ പറയുന്നു.
ആക്രമണം നടത്തിയത് 19 പേരടങ്ങിയ സംഘമെന്നാണ് പ്രദേശവാസികള്‍ നല്കുന്ന സൂചന. മുദ്രാവാക്യം വിളികളും ബഹളവുംകേട്ട് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുകയായിരുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോഷിനും ഫോറസ്റ്റര്‍ ബാലനും എത്തിയെങ്കിലും ആയുധമുണ്ടായേക്കുമെതിനാല് പിന്മാറുകയായിരുന്നു. വിവരമറിഞ്ഞ് തണ്ടര്‍ബോള്‍ട്ട്, അഗളി പോലീസ്, ഫയര്‍ഫോഴ്സ് എന്നീ സംഘങ്ങള്‍ സ്ഥലത്തെത്തി. അട്ടപ്പാടി പാക്കേജിന്റെ പേരില്‍ ഭരണകൂടം നടത്തുന്ന കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റുകള്‍ സംഭവസ്ഥലത്ത് പതിച്ചിരുന്നു.
അട്ടപ്പാടിയിലെ വനം ഓഫീസിനുനേരെയുള്ള ആക്രമണത്തിനു തൊട്ടുപിന്നാലെയാണ് പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ ചന്ദ്രനഗറില്‍ പ്രവര്‍ത്തിക്കുന്ന കെഎഫ്സി ചിക്കന്‍, മക്ഡൊണാള്‍ഡ് എന്നിവയുടെ വില്പ്പനശാലകള്ക്കുനേരേയും മാവോയിസ്റ്റ് ആക്രമണമുണ്ടായത്. രാവിലെ 7.45 യോടെയാണ് സംഭവം.
മുഖംമൂടി ധരിച്ചെത്തിയ എട്ടോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒമ്പതംഗ സംഘം ദേശീയപാത മുറിച്ചുകടന്ന് കെഎഫ്സി ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റിന് മുന്നിലെത്തി. അവിടെ സെക്യൂരിറ്റി ജീവനക്കാരായിരുന്ന വടക്കഞ്ചേരി സ്വദേശി ബേബി(51), കിണാശേരി സ്വദേശി കിഷോര്‍(41) എന്നിവര്‍ ഇവരോട് ഹോട്ടല്‍ തുറക്കാന്‍ പത്തു മണിയാകുമെന്ന് അറിയിച്ചു. അപ്പോള്‍ ഞങ്ങള്‍ മവോയിസ്റ്റുകളാണെന്നും നിങ്ങളെ അക്രമിക്കുകയല്ല ലക്ഷ്യമെന്നും പറഞ്ഞശേഷം സെന്ററിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സെന്ററിന് പുറത്തെ ബോര്‍ഡുകളും മറ്റും നശിപ്പിച്ച് കടന്നുകളഞ്ഞു.
സംഭവത്തെതുടര്‍ന്ന് പോലീസ് എല്ലാ സ്റ്റേഷനുകളിലും ജാഗ്രതാനിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ മങ്കരയില്വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നോര്‍ത്ത് സ്റ്റേഷനില്‍ എത്തിച്ച ശേഷം രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്യുന്നതിന് കൊണ്ടുപോകുകയായിരുന്നു.
വയനാട്ടിലെ വെള്ളമുണ്ട കുഞ്ഞോത്ത് വനംവകുപ്പ് സ്റ്റേഷന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് കുഞ്ഞോം ടൗണില്‍ ബാനര്‍ സ്ഥാപിക്കുകയും ഫഌക്സും പോസ്റ്ററും പതിക്കുകയും ചെയ്തു. ഓഫീസിലെ ഫയലുകളും ഫര്‍ണിച്ചറുകളും നശിപ്പിച്ചു. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ്് കുഞ്ഞോം ചാപ്പ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവേവാദികളും തമ്മില്‍ വെടിവെപ്പുണ്ടായത്. അതിന് ആഴ്ച്ചകള്‍ക്ക് മുന്‍പ് മാത്രമാണ് തിരുനെല്ലിയിലെ റിസോര്ട്ടിനുനേരെയുള്ള ആക്രമണം. പേര്യ ഫോറസ്റ്റ് റെയ്ഞ്ചിലെ പാനോത്ത് സെക്ഷനിലെ ഫോറസ്റ്റ് ഹെഡ്ക്വാര്ട്ടേഴ്സിനോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്സിന്റെ ചില്ലുകളാണ് മാവോയിസ്റ്റ് സംഘം വെള്ളിയാഴ്ച്ച രാത്രി തകര്‍ത്തത്. മുറിക്കുള്ളിലെ കട്ടിലിന് തീയിടുകയും ചെയ്തു.
രണ്ടുപേരാണ് സാധാരണയായി ഇവിടെ ഡ്യൂട്ടിക്കുണ്ടാവുക. ഒരാള്‍ അവധിയിലായിരുന്നു. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സ്ഥലമായതിനാല്‍ വാച്ചര്‍ അച്ചപ്പന്‍ സമീപത്തെ വീട്ടിലാണ് ഉണ്ടായിരുന്നത്. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ആക്രമണ വിവരമറിയുന്നത്. ഫോറസ്റ്റ് സ്റ്റേഷന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം നിരവധി ഫഌക്സുകളും പോസ്റ്ററുകളും ചുമരില്‍ പതിക്കുകയും സമീപത്ത് വിതറിയിടുകയും ചെയ്തിട്ടുണ്ട്.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ 24 മണിക്കൂറും തണ്ടര്‍ബോള്‍ട്ട് സാന്നിദ്ധ്യമുണ്ടാകുന്ന വയനാട്ടിലെ കുഞ്ഞോം ടൗണില്‍ ബാനറുകള്‍ കെട്ടിയതും നിരവധി പോസ്റ്ററുകള്‍ പതിച്ചതും പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. വ്യക്തികളെ പേരെടുത്ത് പരാമര്‍ശിക്കുന്ന പോസ്റ്ററുകള്‍ പ്രദേശവാസികള്‍ക്കിടയില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്. ആക്രമണം നടത്തിയശേഷം എട്ടംഗ സംഘം കോമ്പാറ കോളനിവഴി വനത്തിലേക്ക് മടങ്ങുന്നത് കണ്ടതായി ഒരു കോളനിവാസി പോലീസിനോട് പറഞ്ഞതായും സൂചനയുണ്ട്.
ഒരുമാസം മുന്‍പ് മാവോയിസ്റ്റുകള്‍ തിരുനെല്ലി അഗ്രഹാരം റിസോര്‍ട്ട് അടിച്ചുതകര്‍ക്കുകയും ലഘുലേഖകള്‍ വിതറുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷമുന്‍പാണ് മാവോയിസ്റ്റിന്റെ സാന്നിദ്ധ്യം വയനാട്ടില്‍ പ്രകടമാവുന്നത്. മാവോയിസ്റ്റ് കബനീദളത്തിന്റെ പേരില്‍ ‘കാട്ടുതീ’ എന്ന പേരിലുള്ള പത്രവും മാവോയിസ്റ്റ് അനുകൂല നോട്ടീസുകളും പ്രത്യക്ഷപ്പെടുകയും പിന്നീട് കോളനികളില്‍ മാവോയിസ്റ്റുകളെത്തുകയും ചെയ്തു. പോലീസുകാരന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ച സംഭവം നാട്ടുകാരില്‍ വലിയ ഭീതിയാണുണ്ടാക്കിയത്.
ഇന്നലെ വയനാട് ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍ കുഞ്ഞോത്തെത്തി സംഭവം മാവോയിസ്റ്റ് ആക്രമണമാണെന്ന് സ്ഥിരീകരിച്ചു. സബ് കളക്ടര്‍ ശ്രീറാം സാംബശിവറാവു, നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, ഡിവൈഎസ്പി എ.ആര്.പ്രേംകുമാര്‍, മാനന്തവാടി സിഐ കെ.ബിജുരാജ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
കോഴിക്കോട് നിന്നും ഫൊറന്‍സിക് വിദഗ്ദ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ അഞ്ച് സ്ക്വാഡുകള്‍ വനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ്യുഅതേസമയം വയനാട്ടിലെ മാവോവാദി ആക്രമണം നേരിടുന്നതിനായി വനം വകുപ്പിനെ കൂടുതല്‍ സജ്ജമാക്കുന്നതിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തില്‍ തീരുമാനമായി.
രണ്ട് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍
പാലക്കാട്: നഗരത്തിലെ ചന്ദ്രനഗറില്‍ കെന്റക്കി ഫ്രൈഡ് ചിക്കന്‍, മെക്ഡൊണാള്‍ഡ് എന്നിവയുടെ ഔട്ട്ലെറ്റുകള് അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ട് കാസര്‍കോട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൊസ്ദുര്‍ഗ് സ്വദേശി അരുണ്‍ ബാലന് (22), തൃക്കരിപ്പൂര്‍ സ്വദേശി ശ്രീകാന്ത് പ്രഭാകരന്(24) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. ഇവര്‍ മാവോയിസ്റ്റുകളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ കാസര്‍കോട്ടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. നീലേശ്വരത്തും പരിസരങ്ങളിലും മാവോയിസ്റ്റ് പോസ്റ്ററുകള്‍ പതിച്ചതിന് ഇവരുടെ പേരില്‍ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. അരുണ്‍ ജേര്‍ണലിസം ബിരുദധാരിയും ശ്രീകാന്ത് ബിരുദാനന്തര ബിരുദധാരിയുമാണ്.
എറണാകുളത്ത് നീറ്റ ജലാറ്റിന്‍ എന്ന സ്ഥാപനത്തിന് നേരെ നടന്ന ആക്രമണത്തിലും ഇവര്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം നഗരത്തിന് സമീപത്തെ നൂറണി വരെ ഓട്ടോറിക്ഷയില്‍ ചെന്നശേഷം പട്ടാമ്പിയിലേക്ക് സ്വകാര്യ ബസില്‍ യാത്രചെയ്യുമ്പോള്‍ മങ്കര പൊലീസിന് ലഭിച്ച വിവരമനുസരിച്ച് ബസ്തടഞ്ഞ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലമ്പുഴ പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച കാലത്താണ് ഇരുവരും പാലക്കാട് എത്തിയതെന്നും ഒമ്പത് അംഗങ്ങളാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നും സമ്മതിച്ചതായി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: