തൊടുപുഴ: പത്രങ്ങളിലെ വിവാഹപരസ്യത്തിലെ ഫോണ്‍ നമ്പരില്‍ യുവതികളുടെ ബന്ധുക്കളുമായി പരിചയം സ്ഥാപിച്ച് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍.
തൃശൂര്‍ ജിജു ജോസ് ആണ് അറസ്റ്റിലായത്. തൊടുപുഴ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്ന് സി.ഐ ജില്സണ്മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:പത്രങ്ങളില്‍ വരുന്ന വിവാഹപരസ്യത്തിലെ ഫോണ്‍ നമ്പരില്‍ പയ്യന്റെ അച്ഛനാണെന്ന് പറഞ്ഞ് പ്രതി സംസാരിച്ച് തുടങ്ങും. പ്രായമായവരുടെ ശബ്ദം ലഭിക്കുന്ന മാജിക് വോയിസ് എന്ന മൊബൈല്‍ഫോണ്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഫോണിംങ് നടത്തുന്നത്.
മകന് കുവൈറ്റിലാണ് ജോലിയെന്നും നാല്‍പ്പത് വര്‍ഷത്തേക്ക് അവിടെ ജോലിനോക്കണമെന്ന ബോണ്ടില്‍ ഒപ്പിട്ടിരിക്കുകയാണെന്നും പറയും. വിദേശത്ത് താമസിക്കാന്‍ താല്പര്യമാണെങ്കില്മാത്രം ആലോചനകള്‍ ക്ഷണിക്കുന്നതായും പറയും.
പെണ്‍വീട്ടുകാരുടെ വിശ്വാസം ആര്‍ജ്ജിച്ചശേഷം മകന് നാട്ടിലെത്തിയെന്ന് പറഞ്ഞ് മറ്റൊരു മൊബൈല്‍ ഫോണില്‍നിന്നും പ്രതിതന്നെ യുവതികളുടെ ബന്ധുക്കളെ വിളിക്കും. വിശ്വാസം നേടിക്കഴിഞ്ഞാല്‍ തന്ത്രത്തില്‍ മാതാപിതാക്കളുടെ കൈയില്‍നിന്നുതന്നെ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ വാങ്ങിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളുമായാണ് സംസാരം. ഇതിനിടെ സ്വന്തം ഫോട്ടോ പെണ്‍കുട്ടികള്‍ക്ക് അയച്ചുകൊടുക്കും. രണ്ടാഴ്ച ഫോണിംങ്് പരിപാടികളുമായി മുന്നോട്ടുപോകൂം. പിന്നീട് തന്റെ അച്ഛന് ആശുപത്രിയിലാണെന്ന് പറഞ്ഞ് യുവതികളുടെ മാതാപിതാക്കളോട് പണം ആവശ്യപ്പെടും.
നിരവധി പേര് ഈ തട്ടിപ്പിനിരയായി. തൊടുപുഴ സ്വദേശിനി തട്ടിപ്പിനിരയായി പതിനായിരം രൂപ പ്രതിക്ക് നല്കി. വീണ്ടും മുപ്പതിനായിരം രൂപ ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് തൊടുപുഴ പൊലീസില്‍ വിവരം അറിയിച്ച് പ്രതിയെ കുടുക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശി ഐ.റ്റി എന്ജിനിയിറുടെ കയ്യില്‍ നിന്നും 12 ലക്ഷം,കോട്ടയത്തെ വനിത ഡോക്ടറില്‍ നിന്നും 15 ലക്ഷം, ചേര്‍ത്തല സ്വദേശി നഴ്സില്‍ നിന്നും മുപ്പതിനായിരം എന്നിങ്ങനെ പ്രതി നടത്തിയ തട്ടിപ്പിന്റെ പൂര്‍ണ്ണ വിവരം ലഭ്യമാകുന്നതേയുള്ളു. പ്രീഡിഗ്രി വിദ്യാഭ്യാസമേ പ്രതിക്കുള്ളൂ. വെല്‍ഡിംങ് ആണ് അറിയാവുന്ന തൊഴില്‍. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.
ജിജുവിന്റെ ദുര്നടപ്പിനെത്തുടര്ന്ന് ഭാര്യ വിവാഹ ബന്ധം പേര്പെടുത്തി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികായാണെന്ന് പോലീസ് അറിയിച്ചു. സി.ഐക്കൊപ്പം തൊടുപുഴ എസ്.ഐ സുബ്രഹ്മണ്യന്, എ.എസ്.ഐ ഷാജി, ഉണ്ണിക്കൃഷ്ണന്,സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണന്, ദീലീപ്, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: