ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ സിപിഎമ്മുകാരും പ്രതികളും പരസ്യമായി രംഗത്തെത്തിയത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം അംഗീകരിച്ച് പ്രതികളാക്കപ്പെട്ടവര്‍ക്കെതിരെ നടപടിയെടുത്ത പാര്‍ട്ടി നേതൃത്വം, സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന്മേല് എന്തു നിലപാടു സ്വീകരിക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ലതീഷ് ബി.ചന്ദ്രന്, സിപിഎം കണ്ണര്‍കാട് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി. സാബു, സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പ്രമോദ്, ദീപു, രാജേഷ് രാജന് എന്നിവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി മണിക്കൂറുകള്‍ക്കകം ഇവരെയെല്ലാം സിപിഎമ്മില്‍ നിന്നും ഡിവൈഎഫ്ഐയില്‍ നിന്നും പുറത്താക്കുകയായിരുന്നു. സ്മാരകം കത്തിച്ചത് സംബന്ധിച്ച് ഒരന്വേഷണവും നടത്താതെ പാര്‍ട്ടി തങ്ങളെ എങ്ങനെ കുറ്റക്കാരാണെന്നു സ്ഥിരീകരിച്ചുവെന്ന് പ്രതികളാക്കപ്പെട്ടവര്‍ ചോദിക്കുന്നു.
സംഭവത്തെക്കുറിച്ച് പാര്‍ട്ടി ഉന്നതതലത്തില്‍ അന്വേഷിക്കണമെന്നു രേഖാമൂലം പ്രതികളും പ്രദേശത്തെ മുതിര്‍ന്ന പ്രവര്‍ത്തകരും സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരോടു ആവശ്യപ്പെട്ടെങ്കിലും തയാറായിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നും പല പ്രമുഖരും പ്രതിസ്ഥാനത്ത് വരുമെന്നു ഉറപ്പുള്ളതിനാലാണു പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കാത്തതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഒന്നാംപ്രതി ലതീഷ് ബി.ചന്ദ്രന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റു പ്രതികളും ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു. അതിനിടെ മുഹമ്മ കണ്ണര്‍കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടിയെ വെല്ലുവിളിച്ച് പ്രകടനം നടത്തുകയും ചെയ്തു. പ്രതികളാക്കപ്പെട്ടവരെ പുറത്താക്കി മുഖം രക്ഷിക്കാനും ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാധീനിച്ച് ഗൂഢാലോചന നടത്തിയവരെ രക്ഷിക്കാനും ശ്രമം നടത്തിയ സിപിഎം നേതൃത്വം, അണികള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പരസ്യമായി രംഗത്തെത്തിയതോടെ വെട്ടിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: