പാരമ്പര്യവഴികളിലെ നിഴലും വെളിച്ചവും ഭാവതീവ്രതയോടെ അടയാളപ്പെടുത്തുന്നതാണ് സുഭാഷ് ചന്ദ്രന്റെ ആദ്യനോവലായ മനുഷ്യന് ഒരു ആമുഖം. ചരിത്രത്തിന്റെ രേഖീയത അതിലംഘിക്കാതെ തന്നെ നോവല്‍ ആവശ്യപ്പെടുന്ന വൈകാരികത സൃഷ്ടിക്കാന്‍ ഈ എഴുത്തുകാരന് അനായാസം കഴിയുന്നു.
കുടുംബപരവും വംശീയവുമായ സ്വത്വ ബോധങ്ങള്ക്കകത്ത് വീര്‍പ്പുമുട്ടുന്ന കഥാപാത്രങ്ങള്‍ അതോടൊപ്പം മാറുന്ന കാലത്തോടും കലഹിക്കുന്നു. അനിവാര്യമെന്ന പോലെ ചിലര്‍ പരാജയവും ദുരിതങ്ങളും ഏറ്റുവാങ്ങുന്നു. അതിജീവനത്തിന്റെ കല സ്വായത്തമാക്കിയവര്‍ ഈ ഒഴുക്കില്‍ പിടിച്ചു നില്ക്കുന്നു. എഴുത്തിന്റെ രീതിശാസ്ത്രത്തില്‍ എം.ടിയുടെ വഴികളോടാണ് സുഭാഷ് ചന്ദ്രന് അടുപ്പമേറെ.
കാച്ചിക്കുറുക്കിയെടുത്ത വരികളില്‍ ഭാഷ ജീവിതം കോറിയിടും. പാരമ്പര്യത്തിന്റെ നടപ്പുരീതികളോട് കലഹിക്കുകയണോ എഴുത്തുകാരന് എന്ന് പലയിടത്തും സന്ദേഹിയാകുന്നുണ്ട് ഈ നോവലിന്റെ വായനക്കാരന്. എന്നാല്‍ സ്വയം സൃഷ്ടിച്ചെടുത്ത മിഥ്യാബോധത്തിന്റെ തടവറയില്‍ ഒരു നീറ്റലോടെ എരിഞ്ഞടങ്ങുന്ന തലമുറയോട് അളവറ്റ സഹതാപമാണ് എഴുത്തുകാരനുള്ളത്.
മലയാളിയുടെ പൊതു ചരിത്ര ബോധത്തോടും സാമൂഹ്യ ബോധത്തോടും ചേര്‍ന്നുനില്‍ക്കുന്ന എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രന്. അകത്തളങ്ങളിലെ ഇരുളുകള്ക്കുമേല് കാലത്തിന്റെ വെളിച്ചം പതിക്കണമെന്ന് ആഗ്രഹിക്കുന്ന എഴുത്തുകാരന് എന്നാല്‍ അതിന് കലാപത്തിന്റെ അതിവേഗം ആവശ്യപ്പെടുന്നില്ല.
കഥകള്‍ കൊണ്ട് മലയാളി വായനക്കാരെ ഏറെ മുമ്പേ ആകര്‍ഷിച്ചിട്ടുണ്ട് സുഭാഷ് ചന്ദ്രന്. ആദ്യ നോവല്‍ കൊണ്ട് വിസ്മയിപ്പിക്കുകയും ചെയ്തു.
നദി ഒരു കഥാപാത്രമായി കടന്നുവരുന്ന നോവലിന്റെ പരിസരം എഴുത്തുകാരന്റെ സ്വന്തം നാടുതന്നെ. ഋതുഭേദങ്ങള്‍ക്കൊപ്പം രൂപം മാറുന്ന പെരിയാറിന്റെ പ്രവാഹവും സമാന്തരമെന്നോണം തീരത്തെ ജീവിത പ്രവാഹവും.
നോവലിലെ കഥാപാത്രങ്ങളായ മനുഷ്യരാരും ചരിത്രം രചിക്കുകയോ സ്വന്തം കാലത്തെ അടയാളപ്പെടുത്തുകയോ ചെയ്യുന്നില്ല. പകരം സ്ഥലകാലങ്ങളുടെ ആഘാതമേറ്റ് സ്വയം പരുവപ്പെടുകയാണവര്‍. ശരിയും തെറ്റും കണ്ടെത്താനൊന്നും ആരും മെനക്കെടുന്നില്ല. ഒരോരുത്തര്‍ക്കും അവരവരുടെ ശരികളാണ് വലുത്. ഈ ശരികള്‍ പലപ്പോഴും അവരെ നയിക്കുന്നത് വലിയ സംഘര്‍ഷങ്ങളിലേക്കാണ് താനും.
വിശപ്പ്, പ്രണയം,രതി, കോപം,വാശി, പക എന്നിവയെല്ലാം ആവശ്യത്തിലേറെ ഉള്ളവരാണ് സുഭാഷ് ചന്ദ്രന്റെ കഥാപാത്രങ്ങള്‍. വിദ്യ,സംസ്കാരം,വിവേകം, എന്നിവയേക്കാള്‍ മനുഷ്യനെ പരുവപ്പെടുത്തുന്നതും അടയാളപ്പെടുത്തുന്നതും ഈ വികാരങ്ങളാണെന്ന് എഴുത്തുകാരന് കരുതുന്നു. തലമുറകളുടെ കഥ പറയുന്ന മനുഷ്യന് ഒരു ആമുഖം എന്ന നോവലില്‍ സുഭാഷ് ചന്ദ്രന് പറയാന്‍ ശ്രമിക്കുന്നതും ഇതുതന്നെ.
തലമുറകളുടെ കഥ പറഞ്ഞ ഒട്ടേറെ വലിയ എഴുത്തുകാര്‍ മലയാളത്തിലുണ്ട്. ഈ നോവല്‍ രചനയില്‍ സുഭാഷ് ചന്ദ്രന് നേരിട്ട വലിയ വെല്ലുവിളിയും ഇതായിരിക്കണം. ഈ വലിയ എഴുത്തുകാരുടെ നിഴല്‍പ്പാടുകള്‍ വീഴാതെ അതേസമയം ആ നോവലുകളെ ഭ്രാന്തമായി ആരാധിക്കുകയും കൊണ്ടാടുകയും ചെയ്യുന്നവരുള്‍പ്പെടുന്ന വായനാലോകത്തെ തൃപ്തിപ്പെടുത്തും വണ്ണം തന്റെ നോവല്‍ പൂര്‍ത്തിയാക്കുക എന്ന ആ വെല്ലുവിളിയില്‍ എഴുത്തുകാരന് വിജയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: