പത്തുദിവസത്തെ വ്രതാരംഭത്തിന് 20 ന് ശ്രീനാരായണ ഗുരുദേവഭക്തര്‍ തയ്യാറെടുക്കുന്നു. ശിവഗിരി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്കായി ഗുരുദേവന് നിര്‍ദ്ദേശിച്ചിട്ടുള്ളതാണ് പത്തുദിനം വ്രതം. 1928 ജനുവരി 16 ന് കോട്ടയത്തെ നാഗമ്പടം ക്ഷേത്രസന്നിധിയില്‍ വിശ്രമിക്കും വേളയിലായിരുന്നല്ലോ ഗുരുദേവന്റെ സമീപത്തെത്തിയ വല്ലഭശേരി ഗോവിന്ദനാശാനും മാലിയില്‍ ടി. കെ. കിട്ടന് റൈറ്ററും ശിവഗിരിയിലേക്കു തീര്‍ത്ഥാടനത്തിനു അനുമതി തേടിയത്. അനുമതി നല്കിയ തൃപ്പാദങ്ങള്‍ തീര്‍ത്ഥാടകര്‍ പത്തുദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടതാണെും കല്പ്പിച്ചു.
രാജ്യമെമ്പാടും അന്നേ ദിവസം പീതാംബരദീക്ഷാസമര്പ്പണവും തീര്ത്ഥാടനവിളംബരവും നടത്തും. വ്രതാരംഭം കുറിച്ചുകൊണ്ടു തീര്‍ത്ഥാടകര്‍ കൈയ്യില്‍ മഞ്ഞ ചരടുകെട്ടും. ഗുരുമന്ദിരങ്ങളിലും മറ്റു പൊതു ആരാധനാ കേന്ദ്രങ്ങളിലും ഗുരുദേവ വിശ്വാസികള്‍ ഒത്തുചേര്‍ന്ന് പ്രത്യേകം പൂജിച്ച ചരടുകള്‍ ഇതിനായി വൈദിക ശ്രേഷ്ഠരില്‍ നിന്നും സന്യാസിശ്രേഷ്ഠരില്‍ നിന്നും കൈപ്പറ്റും. ശിവഗിരിമഠം ശാഖാസ്ഥാപനങ്ങളിലും മറ്റും ഇതിനായി പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തും. തീര്ത്ഥാടനമാഹാത്മ്യ പ്രഭാഷണവും പലയിടത്തും ഉണ്ടാകും.
പീതാംബര ദീക്ഷാ സമര്‍പ്പണദിനം മുതല്‍ തന്നെ ശിവഗിരിയില്‍ കാര്‍ഷിക- വ്യാവസായിക പ്രദര്‍ശനവും സമാരംഭിക്കും. കൃഷിയെ പ്രോത്സാഹിപ്പിക്കണം, കൃഷിയാണു ലോകത്തിന്റെ നട്ടെല്ല് എന്ന ഗുരുകല്പന സാംശീകരിച്ചാണ് കാര്‍ഷിക – വ്യവസായിക പ്രദര്‍ശനം പ്രധാനമായും സംഘടിപ്പിച്ചിട്ടുള്ളത്. കൃഷിയും, കച്ചവടവും തീര്‍ത്ഥാടനലക്ഷ്യങ്ങളില്‍ ഗുരുദേവന് ഉപദേശിച്ചിരുന്നുവല്ലോ.
തീര്ത്ഥാടനദിനങ്ങളായ 30, 31, ജനുവരി ഒന്ന് തീയതികള്‍ക്കായി കാത്തിരിക്കാതെ ദിവസങ്ങള്‍ക്കു മുന്നേ ശിവഗിരിയിലേക്കു ഭക്തര്‍ ഒഴുകിയെത്തിതുടങ്ങും. ഇപ്രകാരം വന്നുപോകുന്നവര്ക്കായി ശാരദാമഠത്തിനുസമീപം പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ ഗുരുധര്‍മ്മ പ്രബോധനം ആരംഭിക്കും.
ശിവഗിരിമഠത്തിലെ സന്യാസിശ്രേഷ്ഠരും മറ്റു പണ്ഡിതരുമാകും രാവിലെയും ഉച്ചയ്ക്കുശേഷവും പ്രഭാഷണങ്ങള്‍ നടത്തുക. തീര്‍ത്ഥാടനദിനങ്ങളില്‍ എത്തിച്ചേരാന്‍ പറ്റാത്തവര്‍ക്ക് വലിയൊരനുഗ്രഹമാകും ഈ പ്രബോധനങ്ങള്‍. ഒപ്പം വിവിധകലാപരിപാടികളിലും പങ്കാളികളാകാം. നാടിന്റെ നാനാഭാഗത്തുനിന്നുമുള്ളവര് അണിനിരക്കുന്ന കലാപരിപാടികളില്‍ അണിചേരാന്‍ നവാഗതര്‍ക്കും അവസരം ഉണ്ടാകും.
സംസ്ഥാനത്തിന്റെ വിവിധകേന്ദ്രങ്ങളില്‍ നിന്നായി നൂറില്‍പരം പദയാത്രകള്‍ ഈ സമയം ശിവഗിരിയെ ലക്ഷ്യമാക്കി പ്രയാണമാരംഭിക്കും. തങ്ങളുടെ പ്രദേശത്തുനിന്നുള്ള പദയാത്രകളിലോ ഇതരഭാഗത്തു നിന്നുള്ള പദയാത്രകള്‍ തങ്ങളുടെ പ്രദേശത്തു കൂടി ശിവഗിരിയിലേക്ക് സഞ്ചരിക്കുമ്പോഴോ താല്പര്യമുള്ളവര്ക്കു അണിചേരാം. പറ്റാത്തവര്‍ക്ക് പദയാത്രികര്‍ക്ക് താമസം വിശ്രമ- ഭക്ഷണ ക്രമീകരണങ്ങള്‍ ചെയ്തും സഹകരിക്കാനാവും. പദയാത്രയ്ക്കൊപ്പം തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍നിന്നും തിരിക്കുന്ന രഥയാത്ര കടന്നുപോകുന്ന വീഥിയില്‍ വരവേല്പ്പുകളും മറ്റു ക്രമീകരണങ്ങളും ചെയ്യാനാകും.
ദൈവദശകം ശതാബ്ദിയാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടു ഡിസംബര്‍ 30 ന് തീര്ത്ഥാടനാരംഭദിനം വൈകിട്ട് 6.30നും 6.40നും സമ്മേളനപ്പന്തലില്‍ പരിപാടികള്‍ക്കെല്ലാം അവധി നല്കി സന്യാസിശ്രേഷ്ഠര്‍ സ്റ്റേജില്‍ നിന്നും ചൊല്ലിക്കൊടുക്കുന്ന ദൈവദശകം പ്രാര്‍ത്ഥന ഉരുവിടുന്നതിന് ലോകമെമ്പാടുമുള്ളവര്‍ക്ക് അവസരം ഉണ്ടാകും. മഹാസമാധിയിലെ പൂജയ്ക്കുശേഷം നിര്‍വഹിക്കുന്ന അന്ത്യന്തം ധന്യമായ ഈ ചടങ്ങില്‍ തത്സമയം അനവധി വിശിഷ്ടവ്യക്തികളുടെ സാന്നിദ്ധ്യം ശിവഗിരിയിലുണ്ടാകും. തങ്ങളുടെ വസതികളില്‍, ഗുരുക്ഷേത്രങ്ങളില്‍, പൊതുസ്ഥലങ്ങളില്‍, യാത്രചെയ്യുന്ന കേന്ദ്രങ്ങളില്‍ അവിടെ നിന്നും പങ്കാളിയാകാവുന്നതാണ് ഏതൊരാള്‍ക്കും.
തീര്‍ത്ഥാടന ദിവസങ്ങളില്‍ ശിവഗിരിയിലുണ്ടാകുന്ന ഭക്തര്‍ തീര്‍ത്ഥാടന വിഷയങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതില്‍ തല്‍പരരാകണം. നവസമൂഹസൃഷ്ടിക്കായി തൃപ്പാദങ്ങള്‍ അരുളിചെയ്ത വിഷയങ്ങളെ അധികരിച്ചുള്ള പ്രഭാഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നത് അഭികാമ്യമല്ലല്ലോ. ഒപ്പം 31നു പ്രഭാതത്തില്‍ ഗുരുദേവന്റെ തിരുസ്വരൂപവും എഴുന്നള്ളിച്ചുകൊണ്ടു അവിടുന്ന് സശരീനായിരുന്നപ്പോള്‍ ഉപയോഗിച്ച റിക്ഷയ്ക്ക് അകമ്പടി സേവിച്ചു പീതാംബരധാരികളായി ഘോഷയാത്രയില്‍ പങ്കെടുക്കുക എന്ന ദൗത്യം മറക്കാവുന്നതല്ല.
പുലര്‍ച്ചെ അഞ്ചരയ്ക്ക് മഹാസമാധിയില്‍നിന്നും പുറപ്പെട്ട് ഒന്‍പതിന് തിരിച്ചെത്തുന്ന തീര്‍ത്ഥാടക ഘോഷയാത്ര പീതാംബരധാരികളെക്കൊണ്ടു സാഗരം സൃഷ്ടിക്കും.
തീര്‍ത്ഥാടന സമാപനദിനമായ 2015 ജനുവരി ഒന്നിനാണല്ലോ മഹാസമാധിമന്ദിര പ്രതിഷ്ഠാദിനം. ശിവഗിരി മഹാസമാധിയിലെ പ്രതിഷ്ഠാദിന മഹോത്സവം ഗുരുദേവ വിശ്വാസികള്‍ ഒന്നാകെ പങ്കെടുക്കേണ്ട സുദിനവും നാടിന്റെ തന്നെ മഹോത്സവമാക്കി മാറേണ്ടതുമാണ്. ഈ ദിനത്തിന്റെ മഹിമ കൂടുതല്‍ പ്രചരിക്കണം.
ശിവഗിരിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍ സാക്ഷാല്ക്കരിച്ചുകൊണ്ടും തിരികെ പോകുന്നതില്‍ ശ്രദ്ധാലുക്കളാകണം. ജീവിതനവീകരണത്തിന് ശിവഗിരി തീര്‍ത്ഥാടനംപോലെ മറ്റൊരു തീര്‍ത്ഥാടനം ജനതയ്ക്കു ലഭ്യമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: