ജമ്മുകാശ്മീര്‍ നിയമസഭയിലേക്കുള്ള അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ സമാപിക്കാനിരിക്കെ ജമ്മു മേഖലയിലെ 37 നിയമസഭാ മണ്ഡലങ്ങളിലും വിജയപ്രതീക്ഷയിലാണ് ബിജെപി. ഡിസംബര്‍ 20നാണ് ജമ്മു മേഖലയിലെ 20 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. ജമ്മു ടൗണ്‍, രജൗറി, ബില്ലാവര്‍ മേഖലകളിലെ മണ്ഡലങ്ങളാണ് അവസാന ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തുന്നത്. നാലു ഘട്ടങ്ങള്‍ പൂര്‍ത്തിയായ ശേഷം നടക്കുന്ന ജമ്മു റീജിയണിലെ മത്സരം ബിജെപിയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലായി മാറിയിട്ടുണ്ട്.
ജമ്മുവിലെ 37നിയമസഭാ മണ്ഡലങ്ങളില്‍ 30നു മുകളില്‍ വിജയിക്കാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഇതിനു പുറമേ കശ്മീര്‍ താഴ്വരയില് നിന്നുള്ള സീറ്റുകള്‍ കൂടി ലഭിച്ചാല്‍ സംസ്ഥാന ഭരണം ഒറ്റയ്ക്ക് നടത്താന്‍ കഴിയുമെന്ന് ബിജെപി കരുതുന്നു ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജമ്മുകാശ്മീരിലെ 6 മണ്ഡലങ്ങളില്‍ മൂന്നിലും ബിജെപിയാണ് വിജയിച്ചത്. ജമ്മു, ഉദംപൂര്‍, ലഡാക്ക് മണ്ഡലങ്ങളാണ് ബിജെപിക്കൊപ്പം നിന്നത്. ഈ മണ്ഡലങ്ങളിലുള്ള നിയമസഭാ സീറ്റുകളിലുണ്ടായിരുന്ന മുന്‍തൂക്കം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനം ബിജെപി തനിച്ചു ഭരിക്കും.
ജമ്മു ഈസ്റ്റ്, ജമ്മു വെസ്റ്റ്, കത്വ, ഹീരനഗര്‍,ആര്‍എസ്പുര, ബാനി,രജൗറി, ഗാന്ധിനഗര്‍,നഗ്രോത തുടങ്ങിയ മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തില്‍ പോളിംഗ് നടക്കുന്നത്. 2008ലെ തെരഞ്ഞെടുപ്പില്‍ 11 നിയമസഭാ സീറ്റുകളിലാണ് ബിജെപി ജമ്മു മേഖലയില്‍ വിജയിച്ചത്. ജമ്മു ഈസ്റ്റ്, ജമ്മു വെസ്റ്റ്, ആര്‍എസ്പുര, ഹീരാനഗര്‍, നഗ്രോത, ബാനി, ബസോലി, സുചേത്ഗട്ട്, മാര്‍, റായ്പൂര്‍ ഡൊമാന എന്നീ മണ്ഡലങ്ങളിലാണ് കഴിഞ്ഞതവണ ബിജെപി വിജയിച്ചത്. 2014മെയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജമ്മു മേഖലയിലെ മുപ്പതിലധികം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഭൂരിപക്ഷം നേടാനായി.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം സംസ്ഥാനത്ത് പ്രചാരണത്തിനിറങ്ങിയത് വെറുതെയാവില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് യാഥാര്‍ത്ഥ്യമാകാന്‍ 23ന് വോട്ടെണ്ണല്‍ വരെ കാത്തിരിക്കാമെന്ന് സംസ്ഥാന അദ്ധ്യക്ഷനും ജമ്മുവിലെ എംപിയുമായ ജുഗല്‍ കിഷോര്‍ ശര്‍മ്മ പ്രതികരിച്ചു. മോദി തരംഗത്തില്‍ ജമ്മുറീജിയണ് പൂര്‍ണ്ണമായും പിടിച്ചടക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ചാമ്പില്‍ നിന്നും തുടര്‍ച്ചയായ മൂന്നുവട്ടം എംഎല്‍എയും നിലവില്‍ സംസ്ഥാന ഉപമുഖ്യമന്ത്രിയുമായ താരാ ചന്ദിനോട് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി കൃഷല് ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ ഹിന്ദു മുഖ്യമന്ത്രിയെന്ന പ്രചാരണം ജമ്മു മേഖലയിലെ വോട്ടര്‍മാരെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: