തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ജീവനക്കാരുടെ അഭാവംമൂലം പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. ഭരണവിഭാഗത്തിന്റെയും പരീക്ഷാ വിഭാഗത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതുമൂലം അവതാളത്തിലായി. വിദൂര വിദ്യാഭ്യാസപഠന കേന്ദ്രം വഴിയുള്ള പരീക്ഷകളുടെ ഫലപ്രഖ്യാപനം ജീവനക്കാരില്ലാത്തതുമൂലം ആറുമാസം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല.
കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് ഗ്രേഡ് തസ്തികയില്‍ മാത്രം 576 ഒഴിവുകളാണുള്ളത്. ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ 331 ഒഴിവുകളുണ്ട്. ടൈപ്പിസ്റ്റ് തസ്തികയില്‍ 36 ഒഴിവുകളില്‍ വര്‍ങ്ങള്‍ക്ക് മുമ്പ് അപേക്ഷ ക്ഷണിച്ചിരുന്നു. സര്‍വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനം കോടതി കയറിയതോടെ നിയമനങ്ങള്‍ അവതാളത്തിലായി. അപേക്ഷ ക്ഷണിച്ച തസ്തികകളിലോ ഒഴിവുകളില്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്നോ നിയമനം നടത്താനാവാതെയായി. ഇതിനിടെ സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്എസിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പിഎസ്സിക്ക് വിടുന്ന നടപടികള്‍ പൂര്‍ത്തിയാകണമെങ്കില്‍ സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കി അംഗീകാരം നേടണം. ഇതിനു ഏറെക്കാലമെടുക്കും. ഏറെ രഹസ്യസ്വഭാവമുള്ള സെക്ഷനുകളില്പോലും താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് സര്‍വകലാശാല മുന്നോട്ട് പോകുന്നത്. നിലവിലെ ജീവനക്കാര്‍ക്ക് അധികഭാരം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. പരീക്ഷാഫല പ്രഖ്യാപനത്തെയും മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് വിതരണത്തെയും ഇത് ബാധിക്കുന്നു. പരീക്ഷകള്‍ നടത്തിയാല്‍ 45 ദിവസത്തിനകം ഫലം പ്രഖ്യാപിക്കണമെന്നിരിക്കെ ബി ടെക് പരീക്ഷകള്‍ക്ക് മാത്രമാണ് 45 ദിവസത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താന്‍ കേരള സര്വ്വകലാശാലയ്ക്കാവുന്നത്.
ജൂണില്‍ നടത്തിയ വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം മുഖേനയുള്ള എംഎ, എംകോം എഎസ്സി പ്രീവിയസ് ആന്റ് ഫൈനല്‍ പരീക്ഷകളുടെ ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണയം ആറുമാസം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ സര്വ്വകലാശാലയ്ക്കായിട്ടില്ല.
ആയിരത്തോളം ജീവനക്കാരുടെ അഭാവത്തിലും നിയമനങ്ങള്‍ നടത്താന്‍ സര്‍വ്വകലാശാല അധികൃതരും സര്‍ക്കാരും തയ്യാറാവുന്നില്ലെന്നാണ് പരാതി. വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കാലതാമസുണ്ടായാല്‍ അതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങള്‍ നടത്താമെന്നിരിക്കെ അധികൃതര്‍ക്ക് അതിനും താല്പര്യമില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: