ന്യൂദല്‍ഹി: ഇറാഖിലും സിറിയയിലും വിനാശംവിതയ്ക്കുകയും ലോകത്തെയാകമാനം ഭീതിയിലാഴ്ത്തുകയും ചെയ്യുന്ന ഭീകര സംഘടനയായ ഐഎസിനുവേണ്ടി ‘ഷാമി വിറ്റ്നസ്’ എന്ന പേരില്‍ മെഹ്ദി മന്‍സൂര്‍ ബിശ്വാസ് പ്രവര്‍ത്തിപ്പിച്ച ട്വിറ്റര്‍ അക്കൗണ്ടിനെ പിന്തുടര്ന്നവരിലേറെയും വിദേശികള്‍.
ഷാമി വിറ്റ്നസിനെ ഫോളോ ചെയ്ത 60 ശതമാനംപേരും പാശ്ചാത്യ രാജ്യങ്ങളിലെ മുസ്ലിങ്ങളാണെന്നും അവരില്‍ ഭൂരിഭാഗംപേരും ബ്രിട്ടീഷുകാരായിരുന്നെന്നും മെഹ്ദി ചോദ്യംചെയ്യലില്‍ സമ്മതിച്ചകാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ വെളിപ്പെടുത്തി.
ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള സൈറ്റുകള്‍ നിരന്തരം സന്ദര്‍ശിച്ച മെഹ്ദി അറബി ഭാഷയിലെ ഉള്ളടക്കങ്ങളെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ റീ-പോസ്റ്റു ചെയ്യുകയുമുണ്ടായി. ജിഹാദുമായി ബന്ധപ്പെട്ട കാര്യങ്ങളെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലൂടെ മെഹ്ദി തുടര്‍ച്ചയായി പിന്തുടര്ന്നിരുന്നതായും രാജ്നാഥ് അറിയിച്ചു.
കോളേജ് പഠനകാലത്ത് ഇറാഖിലെയും സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും സംഭവവികാസങ്ങളെ നിരീക്ഷിച്ച മെഹ്ദി 2009ലാണ് സാമൂഹിക മാധ്യമങ്ങളില്‍ കടന്നുവന്നത്. കുറച്ചുകാലത്തിനുശേഷം ജിഹാദുമായി ബന്ധപ്പെട്ട് മെഹ്ദി മറ്റുള്ളവരോട് നിരന്തരം ആശയവിനിമയം നടത്താന്‍ തുടങ്ങിയെന്നും ചോദ്യംചെയ്യലില്‍ തെളിഞ്ഞതായും രാജ്നാഥ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: