ന്യൂദല്‍ഹി: നികുതിവെട്ടിപ്പിനായി വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നത് ക്രിമിനല്‍കുറ്റമായി കാണണമെന്ന് വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ചെയര്‍മാനും മുന്‍സുപ്രിം കോടതി ജഡ്ജിയുമായ എം.ബി. ഷാ അഭിപ്രായപ്പെട്ടു.
തലമുറകളായി കണക്കില്‍ പെടാത്തത്ര പണം ഭാരതത്തില്‍ നിന്നും വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. 1961ലെ വരുമാന നികുതി ആക്ടും ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടും (ഫെമ) അനുസരിച്ച് നികുതി വെട്ടിപ്പ് സിവില്‍ രീതിയിലുള്ള കേസാണ്. സിവില്‍ നിയമമായതിനാല്‍ വിദേശ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം ക്രിമിനല്‍ കേസാണെങ്കില്‍ വിദേശരാജ്യങ്ങള്‍ ഇവരുടെ പേര് നല്കുവാന് നിര്‍ബന്ധിതമായി തീരും. അതുകൊണ്ടാണ് നികുതിവെട്ടിപ്പ് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് എം.ബി. ഷാ ചെയര്‍മാനും ജസ്റ്റിസ് അരിജിത്ത് പസായത്ത് വൈസ് ചെയര്‍മാനുമായി സുപ്രിം കോടതി നിയമിച്ച എസ്ഐടി കള്ളപ്പണം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 14,598 കോടിരൂപ വിദേശബാങ്കുകളില്‍ ഉള്ളതായാണ് കണക്കുകൂട്ടല്‍. ഇതില്‍ 4,479 കോടി രൂപ സ്വിസ്സ് ബാങ്കില്‍ മാത്രമായുണ്ട്.
നിരവധി രാഷ്ട്രങ്ങളുമായി ഇക്കാര്യത്തില്‍ ഭാരതം സഹകരണം തേടിയിട്ടുണ്ട്. എന്നാല്‍ അവര്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സഹകരിക്കാന്‍ തയ്യാറാവാത്തത് ഇത് ക്രിമിനല്‍ കേസ് അല്ലാത്തതുകൊണ്ടാണ്.
25ലധികം രാഷ്ട്രങ്ങള്‍ സാമ്പത്തിക തട്ടിപ്പുകള്‍ ക്രിമിനല്‍ തലത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഷോപ്പിങ് മാളുകളിലുള്‍പ്പടെ നടക്കുന്ന വലിയ ഇടപാടുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലൂടെ കള്ളപ്പണം കണ്ടെത്തുവാന്‍ സാധിക്കും. നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പടെയുള്ള സംഘമാണ് കളളപ്പണ നിക്ഷേപത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: