ന്യൂദല്‍ഹി: സമൂഹത്തില്‍ മഹാവിപത്തായി മാറിയിരിക്കുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം സമൂഹം നേരിടുന്ന വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഹരി മുക്ത ഭാരതമാണ് തന്റെ സ്വപ്നം. ഇരുട്ട്, നശീകരണം, ഉന്മൂലനം എന്നീ മൂന്ന് നാശങ്ങളാണ് ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം മൂലം ഉണ്ടാകുന്നത്.
സമൂഹം, ഭരണകൂടം, നിയമം എന്നിവ യോജിച്ച് ഈ പ്രശ്നത്തെ നേരിടണമെന്നും മോദി ആവശ്യപ്പെട്ടു. മന് കി ബാത് എന്ന് പേരിലുള്ള റേഡിയോ പ്രഭാഷണത്തിലാണ് ലഹരിവസ്തുക്കള്‍ക്കെതിരെയുള്ള തന്റെ ചിന്തകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. മയക്ക് മരുന്ന മാഫിയകളുടെ പണം തീവ്രവാദ പ്രവര്ത്തനങ്ങള്ക്കുപയോഗിച്ചേക്കാമെന്ന ആശങ്കയും മോദി പ്രകടിപ്പിച്ചു.
ലഹരിമരുന്നിനായി ചെലവാക്കുന്ന തുക തീവ്രവാദികളുടെ കൈയിലാണ് എത്തുന്നത്. അത് ഉപയോഗിച്ച് അവര്‍ ആയുധങ്ങള്‍ വാങ്ങി ഭാരതത്തിനെതിരെ യുദ്ധം ചെയ്യാനാണ് ശ്രമിക്കുക. അതിര്‍ത്തിയില്‍ നമ്മുടെ സുരക്ഷ കാക്കുന്ന ജവാന്മാരെ കൊന്നൊടുക്കാന്‍ പോലും അവര്‍ ഈ പണം ഉപയോഗിക്കുന്നുണ്ട്. ഭാരതത്തെ സ്നേഹിക്കുന്ന നിങ്ങള്‍ക്ക് തീവ്രവാദികളെ ഈ വിധം സഹായിക്കാനാവുമോയെന്നും മോദി ചോദിച്ചു.
ചീത്തശീലങ്ങള്‍ പെട്ടെന്ന് തുടങ്ങുന്നതല്ല. അത് തുടര്‍പ്രക്രിയയുടെ ഭാഗമായി വികസിച്ചുവരുന്നതാണ്. കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങള്‍ മാതാപിതാക്കള്‍ നിരീക്ഷിക്കണം. ലഹരിക്ക് അടിമകളാകുന്നവരുടെ കുടുംബങ്ങളാണ് അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുന്നത്. മയക്കുമരുന്നിന് അടിമയായെങ്കിലും അതില്‍നിന്ന് മുക്തരായവരോട് അവരുടെ പഴയ കഥ മറ്റുള്ളവരുമായി പങ്കിടാനും മോദി പറഞ്ഞു.
ലഹരിയുടെ ഉപയോഗം തടയാന്‍ സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. ലഹരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണം. സോഷ്യല്‍ മീഡിയയിലൂടെ ലഹരിയ്ക്കെതിരെ പ്രവര്‍ത്തിക്കാമെന്നും മോദി പറഞ്ഞു. ഈ വിഷയത്തില്‍ ഭാഗമാകാന്‍ കായിക, സിനിമ താരങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ലഹരിയുടെ ഉപയോഗത്തെ കുറിച്ച് ബോധവത്കരണ പരിപാടികള്‍ സംപ്രേഷണം ചെയ്ത മാധ്യമങ്ങള്‍ക്ക് നന്ദിയുണ്ടെന്നും മോദി പറഞ്ഞു. മയക്കുമരുന്ന് ശല്യം ഇല്ലാതാക്കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നവംബര്‍ നാലിന് അഭിപ്രായങ്ങള്‍ ക്ഷണിച്ചിരുന്നു.
റേഡിയോയിലൂടെ ഇത് മൂന്നാം തവണയാണ് മോദി ശ്രോതാക്കളെ അഭിസംബോധന ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: