രജൗറി: അതിര്‍ത്തിജില്ലയായ രജൗറിയിലെ കത്വയില്നിന്നും വലിയദൂരമില്ല ലാഹോറിലേക്ക്. കത്വയെന്ന അതിര്‍ത്തിഗ്രാമത്തില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നലെ നടന്ന പതിനായിരങ്ങള്‍ തടിച്ചുകൂടിയ റാലിയുടെ വിശേഷങ്ങള്‍ പാക്കിസ്ഥാന് ഇതിനകം അറിഞ്ഞിട്ടുണ്ടാകും. പാക്കിസ്ഥാനും വിഘടനവാദ ഗ്രൂപ്പുകള്‍ക്കും അത്ര സുഖകരമല്ല കശ്മീരിലെ കാര്യങ്ങള്‍. ഭാരതത്തിന്റെ ഭാഗമാണ് ജമ്മുകശ്മീരെന്നും തങ്ങളുടെ സ്വന്തം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും മറ്റാരേക്കാളും കശ്മീരികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ജനമനസ്സ് കീഴടക്കാന്‍ മോദിക്കായെന്ന് കത്വയിലെ കാഴ്ചകള്‍ വ്യക്തമാക്കുന്നു.
ഫാരന്‍ എന്ന പേരിലുള്ള നീളന്‍ കുപ്പായവും ധരിച്ച് അബ് കീ ബാര്‍ മോദി സര്‍ക്കാരെന്ന മുദ്രാവാക്യവും മുഴക്കി നടക്കുന്ന കശ്മീരി യുവാക്കള്‍ മാറുന്ന താഴ്വരയുടെ യഥാര്‍ത്ഥ അടയാളമാണ്. അതിര്‍ത്തിഗ്രാമങ്ങളും അവിടുത്തെ സാധാരണക്കാരായ ജനങ്ങളും മനസ്സുകൊണ്ട് രാജ്യത്തെയും പ്രധാനമന്ത്രിയെയും സ്നേഹിച്ചുതുടങ്ങിയിരിക്കുന്നു. കാശ്മീര്‍ താഴ്വരയിലെ പ്രചാരണം അവസാനിക്കുമ്പോള്‍ ജനങ്ങളുടെ സ്നേഹം തനിക്ക് എല്ലാ അര്‍ത്ഥത്തിലും അനുഭവപ്പെട്ടുതുടങ്ങിയെന്ന് മോദിയും പറഞ്ഞു. സാധാരണ പാര്‍ട്ടിപ്രവര്‍ത്തകനായിരുന്ന കാലത്ത് എത്തിയിട്ടുള്ള കത്വയില്‍ പ്രധാനമന്ത്രിയായശേഷം എത്തിയതിനെപ്പറ്റിയും ജനങ്ങളുടെ മനസ്സ് വീണ്ടും രാജ്യത്തിനൊപ്പം സഞ്ചരിക്കാന്‍ തുടങ്ങിയതു തിരിച്ചറിഞ്ഞുതുടങ്ങിയതിനെപ്പറ്റിയും മോദി പ്രസംഗിച്ചു.
കശ്മീരിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ വിവിധറാലികളില് പങ്കെടുത്ത് തന്നെ അനുഗ്രഹിച്ചതായി മോദി പറഞ്ഞു. തുടര്‍ച്ചയായുണ്ടാകുന്ന പാക്വെടിവെയ്പ്പുകള്ക്കിടയിലും കത്വയില്‍ തുടരുന്ന ജനങ്ങളുടെ ധീരതയെ വാഴ്ത്തിയ മോദി, അവിടുത്തെ ജനങ്ങള്‍ യഥാര്‍ത്ഥ രാജ്യസ്നേഹികളാണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്നതായും പറഞ്ഞു.
ജമ്മുകശ്മീരിലെ സര്‍ക്കാരുകളെ ഏഷണിപറഞ്ഞ് വഴിതെറ്റിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് മോദി പറഞ്ഞു. അച്ഛനും മകനും അച്ഛനും മകളും ഭരിച്ച് കുളമാക്കിയ സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് ബിജെപി ഒരിക്കലും കാരണക്കാരായിരുന്നില്ല. ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും കാരണക്കാര്‍ ബിജെപിയല്ല. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയുമാണ് കുറ്റക്കാര്‍. നിങ്ങളൊരിക്കല്‍ അവരെ ശിക്ഷിച്ചാല്‍ അവര്‍ തെറ്റ് തിരിച്ചറിയും. ബഹിഷ്ക്കരണ ആഹ്വാനങ്ങള്‍ക്കിടയിലും ജനങ്ങള്‍ കൂട്ടത്തോടെ ബൂത്തുകളിലെത്തി തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കാളികളാകുന്നതിന് എല്ലാവര്ക്കും നന്ദി പറയുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: