ന്യൂദല്‍ഹി: 2001 ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചവര്‍ക്ക് രാഷ്ട്രം ആദരാഞ്ജലി അര്‍പ്പിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് സംരക്ഷിക്കുന്നതിനായി ജീവന്‍വെടിഞ്ഞവര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇവരുടെ ത്യാഗം എന്നും നമ്മുടെ ഓര്‍മയില്‍ ഉണ്ടാകുമെന്നും വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലിഅര്പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ അഖണ്ഡതയ്ക്കുമേല്‍ വിള്ളല്‍ വീഴ്ത്തുകയെന്ന ലക്ഷ്യത്തോടെ പാര്‍ലമെന്റിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സുരക്ഷാഉദ്യോഗസ്ഥരടക്കം ഒമ്പത് പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. അഞ്ച് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് ആക്രമണത്തിന്റെ 13-ാം വാര്‍ഷികദിനത്തില്‍ രാജ്യസഭാ അദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, മന്മോഹന് സിംഗ്, മറ്റ് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബലിദാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വീരമൃത്യുവരിച്ചവരുടെ കുടുംബാംഗങ്ങളും ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.
ബലിദാനികളുടെ ഓര്‍മപുതുക്കുന്നതിന്റെ ഭാഗമായി രക്തദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ സംരക്ഷിക്കുന്നതിനായി ബലിദാനികളായവരെ രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. 2001 ഡിസംബര്‍ 13 നാണ് രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമം നടന്നത്. ആ ദിവസം പരിധിയില്ലാത്ത വെല്ലുവിളിയാണ് നേരിട്ടതെന്നും ദീര്‍ഘകാലമായി രാജ്യം ഭീകരാക്രമണഭീഷണി നേരിടുകയാണെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി പറഞ്ഞു.
ആയുധധാരികളായ അഞ്ച് ഭീകരര്‍ പാര്‍ലമെന്റ് പരിസരത്തേക്ക് ഇരച്ചുകയറി നിര്‍ദാക്ഷണ്യം വെടിയുതിര്‍ക്കുകയായിരുന്നു. ദല്‍ഹി പോലീസിലെ അഞ്ചുപേരും ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥയും രണ്ട് പാര്‍ലമെന്റ് വാച്ച് ആന്റ് വാര്‍ഡ് ജീവനക്കാരുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ സൂത്രധാരന്‍ കശ്മീര്‍ സ്വദേശിയായ അഫ്സല് ഗുരു അടക്കം നാല് പേരാണ് പിടിയിലായത്. സുപ്രീംകോടതി വധശിക്ഷക്ക് വിധിച്ച അഫ്സല് ഗുരുവിനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തൂക്കിലേറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: