ന്യൂദല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ അഞ്ചു കിലോഗ്രാമിന്റെ പാചകവാതക സിലിണ്ടറുകള്‍ സബ്സിഡി നിരക്കില്‍ നല്‍കിത്തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 351 രൂപ വിലവരുന്ന സിലിണ്ടര്‍ പാചകവാതക കണക്ഷനുള്ള ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ 155 രൂപയ്ക്ക് ലഭിക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജ്യസഭയില്‍ അറിയിച്ചു.
ഒരു വര്‍ഷം അഞ്ചു കിലോയുടെ 34 സിലിണ്ടറുകള്‍ വരെ സബ്സിഡി നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് പെട്രോളിയം മന്ത്രി അറിയിച്ചു. 14.2 കിലോയുടെ സിലിണ്ടറുകള്‍ പോലെത്തന്നെ എല്‍പിജി. വിതരണക്കാരില്‍നിന്ന് ഈ സിലിണ്ടറുകള്‍ ലഭിക്കും.
ഇതുവരെ 14.2 കിലോയുടെ സിലിണ്ടറുകളാണ് സബ്സിഡിയോടെ നല്കിവന്നിരുന്നത്. ഇത്തരം സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചുകിലോ സിലിണ്ടറിലേക്ക് മാറാന്‍ അനുവാദമുണ്ടെങ്കിലും ഒരേ സമയം രണ്ടും ലഭിക്കില്ല. ഏതു സിലിണ്ടര്‍ വേണമെന്നത് ഓരോ വര്‍ഷവും തുടക്കത്തില്‍ ഏജന്‍സിയെ അറിയിക്കണം. ഇടയ്ക്കു വച്ച് മാറ്റം വരുത്താനാനാകില്ല. മിനി സിലിണ്ടറിന് സബ്സിഡി നല്‍കിയത് വലിയ സിലിണ്ടറുകളുടെ ആനുകൂല്യം എടുത്തുകളയാനല്ലെന്നും മന്ത്രി വ്യക്തമാക്കി.
എണ്ണക്കമ്പനികള്‍ തങ്ങളുടെ പെട്രോള്‍ പമ്പുകള്‍ വഴിയും മിനി സിലിണ്ടറുകള്‍ വില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: