ന്യൂദല്‍ഹി: മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദു സഹോദരങ്ങള്‍ സ്വധര്‍മ്മത്തിലേക്ക് തിരികെ എത്തുകയാണെന്ന് ആര്‍എസ്എസ്. മതപരിവര്‍ത്തനമല്ല പൂര്‍വ്വമതത്തിലേക്ക് തിരികെയെത്തുക മാത്രമാണ് ആഗ്രയില്‍ നടന്നതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍വൈദ്യ പറഞ്ഞു. ഡിസംബര്‍ 25 ന് അലിഗഢില്‍ സംഘടിപ്പിക്കുന്ന ‘ഘര്‍ വാപസി’ പരിപാടിയില്‍ 15,000 പേര് ഹിന്ദുമതത്തിലേക്ക് തിരികെ എത്തുന്നതു സംബന്ധിച്ചും മന്മോഹന് വൈദ്യ പ്രതികരിച്ചു.
ആഗ്രയില്‍ ഇരുനൂറോളം പേര് ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയതിനു പിന്നാലെ 25ന് അലിഗഢില്‍ വലിയ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഹിന്ദുത്വത്തിലേക്ക് ഇവര്‍ തിരികെ എത്തുകയാണ്. ആരേയും പുതുതായി മതപരിവര്‍ത്തനം നടത്തുകയല്ല. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പൂര്‍വ്വികരെല്ലാം ഹിന്ദുക്കളാണ്. ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാം മതത്തിലേക്കും ക്രിസ്ത്യന്‍ മതത്തിലേക്കും പരിവര്‍ത്തനം ചെയ്തു പോയവരാണവര്‍. സ്വന്തം മതത്തിലേക്ക് അവരെല്ലാം തിരികെ എത്തുന്നു എന്നുമാത്രം, വൈദ്യ പറഞ്ഞു.
പണ്ട് രജപുത്ര നഗരമായിരുന്ന അലിഗഢില്‍ 4000 ക്രിസ്ത്യന്‍ കുടുംബങ്ങളും 1000 മുസ്ലീം കുടുംബങ്ങളുമാണ് സ്വധര്‍മ്മത്തിലേക്ക് തിരികെ എത്തുന്നത്. വാല്മീകി സമാജത്തിന്റെ ഉള്‍പ്പെടെ ആഭിമുഖ്യത്തിലാണ് മതപരാവര്‍ത്തന ചടങ്ങുകള്‍ നടക്കുന്നത്. അലിഗഢിലെ നാല്‍പ്പതിലധികം ചേരികളില്‍ നിന്നുള്ളവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. അലിഗഢ്, ബുലന്ദ്ഷഹര്‍, ഹത്രാസ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെയെത്തും. ജനങ്ങള്‍ ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെ എത്താന്‍ ആഗ്രഹിക്കുന്നു, അവരുടെ ആഗ്രഹം നിറവേറ്റുന്നു എന്നുമാത്രമെന്ന് സംഘാടകര്‍ പ്രതികരിച്ചു. ബജ്രംഗദള്, ധര്‍മ്മജാഗരണ്‍ സമന്വയ വിഭാഗ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: