തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ കെ.ബി. ഗണേഷ്കുമാര് ഉന്നയിച്ച അഴിമതി ആരോപണത്തെച്ചൊല്ലി രണ്ടാംദിവസവും നിയമസഭ സ്തംഭിച്ചു. ആരോപണം നിയമസഭാസമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്ത പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തി. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു.
അഴിമതി ആരോപണം നിയമസഭാസമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. സുനില്‍കുമാറാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, ഗണേഷ്കുമാര് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്കി. ചട്ടവിരുദ്ധമായാണ് ഗണേഷ് ആരോപണമുന്നയിച്ചത്. മന്ത്രിയുടെ സ്റ്റാഫിലുള്ള മൂന്നുപേര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞാല്‍ അഴിമതിയാവില്ല. ഗണേഷ്കുമാര് തനിക്ക് പരാതി നല്‍കിയിട്ടില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കില്‍ ഗൗരവമായെടുക്കുമായിരുന്നു. കുറ്റംചെയ്യുന്ന ഒരാളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ് ആവര്‍ത്തിച്ചു. ആരോപണത്തിന് വിധേയനായ പൊതുമരാമത്ത് വകുപ്പിലെ നാസിമുദ്ദീനെതിരേ ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തിയത്. പരിശോധനയില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. മറ്റ് രണ്ടുപേര്‍ക്കെതിരെ പരാതിയില്ല. പരാതിയുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കേണ്ടതിന് പകരം കാടടച്ച് വെടിവയ്ക്കുന്നത് വികസനം മുരടിപ്പിക്കും. ഇനിമുതല്‍ ടെന്‍ഡറിനേക്കാള്‍ അധികതുക അനുവദിക്കുന്നകാര്യം ധനമന്ത്രി പുനഃപരിശോധിക്കണം. ഇല്ലെങ്കില്‍ പ്രതിക്കൂട്ടിലാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തെറ്റുചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി തുടരുന്നതെന്ന് ആരോപിച്ച വി.എസ്. സുനില്‍കുമാര്‍ മന്ത്രിയുടെ ഓഫീസിലെ അഴിമതി സംബന്ധിച്ച് പരാതി നല്‍കിയിട്ടും മുഖ്യമന്ത്രി നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നിട്ടുണ്ടോഎന്ന് അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ചൂണ്ടിക്കാട്ടി. സമഗ്ര അന്വേഷണത്തിന് നിയമസഭാസമതിയെ വയ്ക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും വിശദീകരണത്തെത്തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ സ്പീക്കറുടെ ചേംബറിന് സമീപത്ത് ചെന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.
പ്രതിഷേധത്തെ ഗൗനിക്കാതെ സഭാനടപടികള്‍ തുടര്‍ന്നപ്പോള്‍ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു സഭാ നടപടികള്‍ തടസപ്പെടുത്തുകയായിരുന്നു. ബഹളത്തിനിടയില്‍ 2014ലെ കേരള മത്സ്യവിത്ത് ബില്ല് നിയമസഭ ചര്‍ച്ചകൂടാതെ പാസാക്കിയും കെഎസ്ആര്‍ടിസി അപകട ഇന്‍ഷുറന്‍സും ടിക്കറ്റ് സെസ്സും സംബന്ധിച്ച ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടുമാണ് സഭ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: