ന്യൂദല്‍ഹി: ഭാരത ചരിത്രത്തില്‍ ഇതാദ്യമായി പെട്രോള്‍ പമ്പും ഗ്യാസ് ഏജന്‍സിയും അനുവദിക്കുന്നതില്‍ മറ്റ് പിന്നാക്കജാതിക്കാര്‍ക്ക് (ഒബിസി)27 ശതമാനം സംവരണം നടപ്പാക്കി. എണ്ണമന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇതിനു പുറമേ സുപ്രധാന സ്ഥലങ്ങളിലെ പമ്പുകള്‍ അതത് സ്ഥലത്തു തന്നെ ലേലം ചെയ്ത് നടപടികളില്‍ സുതാര്യത ഉറപ്പാക്കാനും എണ്ണമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. മറ്റ് പമ്പുകള്‍ നിശ്ചിത തുക നിശ്ചയിച്ച് അതിന് അപേക്ഷിക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തായിരിക്കും അനുവദിക്കുക.
മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നത്. ക്ഷേമ നയങ്ങളും സാമ്പത്തിക നേട്ടവും സമന്വയിപ്പിച്ചാണ് പുതിയ നയം. ഗ്രാമീണ മേഖലകളില്‍ സംവരണം സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും. മറ്റു പമ്പുകള്‍ ലേലം ചെയ്യുന്നത് സര്‍ക്കാരിന് സാമ്പത്തികമായും ഗുണം ചെയ്യും. ക്രമക്കേടും ഇല്ലാതാക്കും.
പാചക വാതക ഡീലര്‍ഷിപ്പ് നല്‍കുന്നതിലും ഒബിസി ക്വാട്ട ഇനി ഉണ്ടാകും. രാജ്യത്തൊട്ടാകെ പുതിയ 35,668 പെട്രോള്‍ പമ്പുകളും 7000 ഗ്യാസ് ഏജന്‍സികളും തുടങ്ങുന്നുണ്ട്. ഇതിനുള്ള അപേക്ഷ ക്ഷണിച്ച് വിഞ്ജാപനം ഇറങ്ങി. ഇതില്‍ പുതിയ നയം അനുവര്‍ത്തിക്കും. 22.5 ശതമാനം പട്ടികജാതി, വര്ഗത്തിനാകും. 27 ശതമാനം ഒബിസിക്കും. 49.5 ശതമാനമാണ് പൊതു വിഭാഗം. കായികതാരങ്ങള്‍, വിമുക്ത ഭടന്മാര്, വീരബലിദാനികളായ സൈനികരുടെ ബന്ധുക്കള്‍ എന്നിവര്‍ക്കുള്ള ക്വാട്ട ഈ മൂന്നു വിഭാഗത്തിലായി ഉള്‍ക്കൊള്ളിക്കും.
രാജ്യത്ത് ഇപ്പോള്‍ 40,000 പെട്രോള്‍ പമ്പുകളാണ് ഉള്ളത്. പമ്പുകള്‍ പരസ്യമായി ലേലം ചെയ്യാമെന്ന ആശയം മുന്നോട്ടുവച്ചത് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് തന്നെയാണ്. പമ്പ് നടത്തുന്നവര്‍ ഭൂമി സ്വയം കണ്ടെത്തി പമ്പ് സ്ഥാപിക്കണം. എണ്ണക്കമ്പനി എന്തിന് ഇവര്‍ക്കായി പണം മുടക്കണം, അത് അവര്‍ തന്നെ അത് ചെയ്യട്ടെ എന്നാണ് മന്ത്രി നിലപാടു വിശദീകരിച്ചത്.
പെട്രോള്‍, ഗ്യാസ് ഏജന്‍സിയെ കണ്ടെത്താനുള്ള അഭിമുഖ സംവിധാനം മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഉപേക്ഷിച്ചു. സ്വജനപക്ഷപാതവും അഴിമതിയും ക്രമക്കേടും എല്ലാം നടന്നിരുന്നത് ഈ അഭിമുഖങ്ങളിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: