ആലപ്പുഴ: പക്ഷിപ്പനിയെത്തുടര്‍ന്ന് ദുരിതത്തിലായ കുട്ടനാട്ടില്‍ നെല്ലുത്പാദനവും കുറഞ്ഞു. നെല്ല് സംഭരിച്ച ഇനത്തില്‍ പണം നല്‍കാതെ സര്‍ക്കാരും കര്‍ഷകരെ ദ്രോഹിക്കുന്നു. രണ്ടാംകൃഷിയില്‍ നെല്ലുത്പാദനത്തില്‍ വന്‍ കുറവാണുണ്ടായിട്ടുള്ളത്. 40,000 ടണ്‍ നെല്ലെങ്കിലും പ്രതീക്ഷിച്ചിരുന്നെങ്കിലും 31,152 മെട്രിക് ടണ്‍ നെല്ലാണ് ജില്ലയില്‍ ഇക്കുറി സപ്ലൈകോ സംഭരിച്ചത്.
ജില്ലയില്‍ കൃഷിയിറക്കിയ സമയത്തുണ്ടായ വെള്ളപ്പൊക്കങ്ങളും കീടബാധയും അടുത്തിടെയുണ്ടായ കാറ്റും മഴയും വിളവിനെ കാര്യമായി ബാധിച്ചെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടനാട്ടില്‍ നെല്‍വയലുകളുടെ വ്യാപ്തിയും കുറയുന്നു. കുട്ടനാട്ടില്‍ മൂന്നു പതിറ്റാണ്ടു മുമ്പു 50,000 ഹെക്ടറിനു മുകളില്‍ കൃഷിയുണ്ടായിരുന്നു. ഇപ്പോള്‍ കൃഷി നടക്കുന്നത് 35000 ഹെക്ടറില്‍ താഴെ മാത്രം. ഭൂരിഭാഗവും തരിശുനിലങ്ങളായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ തരിശുനിലമായതും നികന്നുമാറിയതും നൂറുകണക്കിനു ഹെക്ടര്‍ പാടങ്ങളാണ്.
മൂന്നു ജില്ലകളിലായി പരന്നു കിടക്കുന്ന വിശാല കുട്ടനാട്ടിലെ കര്‍ഷകരും പല പ്രതികൂല കാരണങ്ങളാല്‍ കൃഷിയില്‍നിന്നും പിന്മാറുകയാണ്. കൃഷിച്ചെലവുകൂടന്നു, കാര്‍ഷിക കലണ്ടറിനനുസരിച്ച് കൃഷിയിറക്കാനാവുന്നില്ല തുടങ്ങിയ പ്രശ്നങ്ങളാണ് മുഖ്യം.
കുട്ടനാട് പാക്കേജില്‍പ്പെടുത്തി കോടികള്‍ ചെലവഴിക്കുമ്പോള്‍ പാടശേഖരങ്ങളിലെ വിളവ് അടിക്കടി കുറയുന്നത് കാര്ഷികമേഖലയ്ക്കാകെ തിരിച്ചടിയായി. നെല്ലെടുത്ത വകയില്‍ സപ്ലൈകോ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ളത് 26.36 കോടി രൂപയാണ്. മാസങ്ങളായി പണം കിട്ടാതെ കര്‍ഷകര്‍ വലയുകയാണ്. കഴിഞ്ഞ പുഞ്ചക്കൃഷി വിളവെടുപ്പിലും കര്‍ഷകര്‍ക്ക് പണം കൊടുക്കാതെ ബുദ്ധിമുട്ടിച്ചിരുന്നു.
കുട്ടനാട്ടില്‍ കീടബാധയും മഴയും കൃഷിച്ചെലവ് ഇരട്ടിയാക്കിയിരുന്നു. ഏറെ പ്രതിസന്ധികളെ അവഗണിച്ചാണ് രണ്ടാംകൃഷി നടത്തിയത്. ഈ സാഹചര്യത്തില്‍ കര്‍ഷകരെ കടക്കെണിയിലാകാതെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടായിരുന്ന സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനം സ്വീകരിക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: