തിരുവനന്തപുരം: ഭരണമുന്നണിയെ കലക്കിമറിച്ച് മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കോഴയാരോപണം. മുസ്ലിം ലീഗിന്റെ വി.കെ. ഇബ്രാഹിം കുഞ്ഞ് കൈയാളുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്നാണ് ഗണേഷ് കുമാര്‍ നിയമസഭയില്‍ തുറന്നടിച്ചത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു ആക്രമണം.
ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാനെഴുന്നേറ്റ ഗണേഷ് നാടകീയമായാണ് അഴിമതിയാരോപണം ഉന്നയിച്ചത്. ആരോപണങ്ങള്‍ എഴുതി നല്‍കാതെ ഉന്നയിക്കാനാവില്ലെന്ന് പറഞ്ഞ് ചെയറിലുണ്ടായിരുന്ന സി.പി. മുഹമ്മദ് വിലക്കിയെങ്കിലും ഗണേഷ് വഴങ്ങിയില്ല. എഴുതിയുന്നയിക്കണമെങ്കില് വേറെ മന്ത്രിക്കെതിരെയും ഉണ്ടെന്ന് വെല്ലുവിളിച്ച ഗണേഷ് ഒരു രേഖ ഉയര്‍ത്തിക്കാട്ടി.
ഞെട്ടിത്തരിച്ച ഭരണപക്ഷം ഗണേഷിനെ വിലക്കിയെങ്കിലും പൊതുമരാമത്ത് മന്ത്രിക്കും വകുപ്പിനുമെതിരെ ഗണേഷ് ആഞ്ഞടിച്ചു. പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരായ വിജിലന്‍സ് നടപടി ഉണ്ടായപ്പോള്‍ ഇതിനേക്കാള്‍ വലിയ കാട്ടുപോത്തുകളെ നിയമസഭയില്‍ വെളിപ്പെടുത്തുമെന്ന് ഗണേഷ് പറഞ്ഞിരുന്നു. കാട്ടുപോത്തുകളുടെ കഥ ഓര്‍മ്മിപ്പിച്ച് ഗണേഷ്, സൂരജ് ഒറ്റയ്ക്കല്ലെന്നും അഞ്ച് പേര് ചേര്‍ന്ന് മോഷ്ടിച്ചാല്‍ എല്ലാവരെയും പിടിക്കണമെന്നും പറഞ്ഞു.
മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ. നസിമുദ്ദീന്, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എം. അബ്ദുള്‍ റാഫി, അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ് ഐ. എം. അബ്ദുള്‍ റഹ്മാന് എന്നിവരെ കേന്ദ്രീകരിച്ചാണ് അഴിമതി നടമാടുന്നത്. എംഎല്‍എയുടെ ഫയല്‍ വന്നാല്‍ നീക്കാന്‍ അവര്‍ക്ക് സമയമില്ല.
ഓഫീസുകളില്‍ ഫയല്‍ പിടിച്ചുവയ്ക്കുന്നു. ‘ഗണേഷ് കുമാറിന്റെ ഫയലില്‍ എന്തെങ്കിലും ചെയ്യാമോ’ എന്ന് മന്ത്രി ഈ മൂവര്‍ സംഘത്തോട് ചോദിക്കുമ്പോള്‍ ‘ഇല്ലെന്ന്’ അവര്‍ തലയാട്ടുന്നതോടെ കാര്യങ്ങളെല്ലാം അവിടെ തീരും. എംഎല്‍എ എന്ന നിലയില്‍ എനിക്ക് അപമാനം സഹിക്കേണ്ടിവന്നു. മന്ത്രിപ്പണി പോയതുകൊണ്ടല്ല ആരോപണം ഉന്നയിക്കുന്നത്, ഗണേഷ് തുടര്‍ന്നു.
ഞാന്‍ ആവശ്യപ്പെട്ടതിനു സമാനമായ ഫണ്ട് ഉപയോഗിച്ച് സ്വന്തം മണ്ഡലത്തില്‍ മന്ത്രി പുനരുദ്ധാരണം നടത്തി. ഒരു മുനിസിപ്പാലിറ്റിയില്‍ മാത്രം 103 റോഡുകളാണ് കൊടുത്തത്. പഞ്ചായത്തില്‍ 64ഉം. 15 പാലങ്ങളും പണിതു. എന്നെ അധിക്ഷേപിക്കുകയാണ്. നീതിനിഷേധമാണ് കാട്ടിയത്. ലജ്ജിച്ച് തലതാഴ്ത്തിയാണ് ഇറങ്ങിപ്പോകുന്നത്.
അഴിമതിയും നീതിനിഷേധവും തമ്മില്‍ സാമ്യമുണ്ട്. നിയമസഭയിലേക്ക് ഞാന്‍ ഓടിളക്കി വന്നതൊന്നുമല്ല. ഇപ്പോള്‍ പറഞ്ഞതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയമസഭാ സമിതിയെ വയ്ക്കണം. തെളിവുകള്‍ നല്‍കാം. അതില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ സിബിഐയെയോ വിജിലന്‍സിനെയോ അന്വേഷണത്തിന് വയ്ക്കൂ. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സ്ഥലംമാറ്റത്തിന് 30 മുതല്‍ 60ലക്ഷം വരെയാണ് വാങ്ങുന്നതെന്നും ഗണേഷ് ആരോപിച്ചു.
ശ്രദ്ധക്ഷണിക്കലിനിടെ അഴിമതി ആരോപണം ഉന്നയിക്കാന്‍ പാടില്ലെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും ഗണേഷ് വഴങ്ങിയില്ല. ഇതോടെ ലീഗ് അംഗങ്ങള്‍ പ്രതിഷേധം തുടങ്ങി. ഭരണപക്ഷ അംഗം തന്നെ മന്ത്രിക്കെതിരെ രംഗത്തുവന്നതിനെ പ്രതിപക്ഷവും മുതലെടുത്തു. പ്രതിപക്ഷം ഗണേഷിനെ പ്രോത്സാഹിപ്പിച്ചു. ഇതോടെ സഭയില്‍ ഭരണ- പ്രതിപക്ഷ വാക്പോരും നടന്നു. ഇതിനിടെ താനുന്നയിച്ച ആരോപണങ്ങള്‍ സഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഗണേഷ് ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ അതും നിരാകരിച്ചു.
ഗണേഷ് കുമാര്‍ നിയമസഭയിലിട്ട ബോംബ് യുഡിഎഫില്‍ വന്‍ കോലാഹലം സൃഷ്ടിച്ചുകഴിഞ്ഞു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി മുന്നണി യോഗം ചേര്‍ന്നു. പലവിധ പ്രശ്നങ്ങളില്‍പ്പെട്ടുഴലുന്ന യുഡിഎഫിന് ഗണേഷിന്റെ ആരോപണം കൂനിന്മേല് കുരുവാണ്.
ഗണേഷിനെതിരെ നടപടിയെടുത്ത് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസം നീക്കം. കേരള കോണ്‍ഗ്രസ്-ബിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്നു ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: