വെള്ളമുണ്ട: വെള്ളമുണ്ടയില്‍ പോലീസിനു നേരേ വെടിയുതിര്‍ത്ത മാവോയിസ്റ്റു സംഘത്തില്‍ ഉണ്ടായിരുന്നത് എട്ടുപേര്‍. ഇവര്‍ പോലീസിന്റെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് മാവോയിസ്റ്റുകളുടെ വസ്ത്രങ്ങളും തൊപ്പിയും മറ്റും കണ്ടുകിട്ടി. സ്ഥലം സന്ദര്‍ശിക്കാനെത്തിയ ജനപ്രതിനിധികള്‍ക്കെതിരേ ഇന്നലെ സ്ഥലവാസികളുടെ പ്രതിഷേധവുമുണ്ടായി.
സ്ഥലം സന്ദര്‍ശിച്ച ഉത്തരമേഖലാ പോലീസ് ഡിഐജി ദിനേന്ദ്ര കാശ്യപാണ് സംഘത്തില്‍ എട്ടുപേരാണുള്ളതെന്നറിയിച്ചത്. ഇവര്‍ ഏതു സംസ്ഥാനക്കാരാണെന്നോ മറ്റോ ഉള്ള സൂചനകള്‍ കിട്ടിയിട്ടില്ല. സംഘം അടുത്ത സുരക്ഷിത താവളത്തിലേക്കു മാറിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അതിനിടെ, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു സംസ്ഥാനങ്ങളുടെ ആഭ്യന്തര മന്ത്രിമാര്‍ യോഗം ചേരാന്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു.
വയനാട് വെള്ളമുണ്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നാദാപുരത്ത് വിലങ്ങാട് മലയോരത്ത് വനത്തിനുള്ളില്‍ പരിശോധന നടത്തി.ഇന്നലെ രാവിലെ മുതല്‍ രാത്രി വൈകുന്നതുവരെ തണ്ടര്‍ ബോള്‍ട്ടും സായുധസേനയും സംയുക്തമായി വായാട്, പാനോം, കുറ്റല്ലൂര്‍ വനങ്ങളില്‍ അരിച്ചുപെറുക്കിയെങ്കിലും മാവോയിസ്റ്റുകളുടെ ഒളിത്താവളം കണ്ടെത്താന്‍ കഴിഞ്ഞില്ല. വെള്ളമുണ്ടയില്‍ നിന്ന് സംഘം വിലങ്ങാട് എത്തിയേക്കാമെന്ന നിഗമനത്തെ തുടര്‍ന്നാണിത്.
മുമ്പ് ഇവിടെ മാവോയിസ്റ്റ് സാന്നിദ്ധ്യം റിപ്പോര്‍ട്ടു ചെയ്തിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി: ശ്രീനിവാസന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. വൈകിട്ടോടെ വയനാട് എസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തി തെരച്ചിലില്‍ പങ്കാളികളായി.
മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി വാഹന പരിശോധനയും കര്‍ശനമാക്കി. വിലങ്ങാട് അങ്ങാടിയിലും പാനോം, വായാട് ഭാഗങ്ങളിലും എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നിര്‍ദേശമുണ്ട്.
അതിനിടെ, വെള്ളമുണ്ട പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ വാളാംതോട് വനത്തില്‍ ഇന്നലെ ഉച്ചയോടെ വന്‍ സ്ഫോടന ശബ്ദം ഉണ്ടായി. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരായി. പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ ചുരം റോഡിലും പക്രംതളത്തിലും സുരക്ഷാപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വയനാട്ടില്‍ നിന്നും കുറ്റിയാടി ചുരം വഴി മാവോയിസ്റ്റുകള്‍ രക്ഷപ്പെടാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: