സാംബ: ബാലറ്റുകള്കൊണ്ട് ബുള്ളറ്റുകളെ തോല്‍പ്പിക്കാന്‍ ജമ്മുകശ്മീര്‍ ജനതയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. സാംബയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വോട്ടിംഗ് യന്ത്രത്തില്‍ അമര്‍ത്തുന്ന വിരലാണ് എകെ 47 തോക്കിന്റെ കാഞ്ചി വലിക്കുന്ന വിരലിനേക്കാള്‍ ശക്തം, മോദി പറഞ്ഞു.അതിനാലാണ് ഞാന്‍ ഇവിടെ നിങ്ങളെ കാണാന്‍ വന്നത്.
ജമ്മു കശ്മീരില്‍ ബിജെപിക്ക് ഭൂരിപക്ഷം നല്കി അധികാരത്തിലേറ്റാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. നാമൊന്നാണ്. നമുക്ക് വികസനത്തിന്റെ പുതിയ രാഷ്ട്രീയവുമായി ഒന്നിച്ച് മുന്നേറാം. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്കാന് വികസനമെന്ന മന്ത്രം മാത്രമേയുള്ളൂ, അദ്ദേഹം തുടര്‍ന്നു.
ജമ്മു കശ്മീരില്‍ ശക്തവും സ്ഥിരതയുള്ളതുമായ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇത്രയും വലിയ ജനക്കൂട്ടം ഇവിടെയെത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതെനിക്ക് വിശ്വസിക്കാനാവുന്നില്ല. അച്ഛനും മകനും അല്ലെങ്കില്‍ അച്ഛനും മകളുമാണ് ഇതുവരെ ഇവിടം ഭരിച്ചത്. അവരൊന്നും ചെയ്തില്ല. ഇത്തരം കുടുംബാധിപത്യത്തെ തൂത്തെറിയേണ്ട കാലമായി. നിങ്ങള്‍ ബാലറ്റുകൊണ്ട് വെടിയുണ്ടകളെ തോല്‍പ്പിച്ചു. എന്നോട് നിങ്ങള്‍ കാട്ടിയ സ്നേഹത്തിന് ഞാന്‍ നിങ്ങള്‍ക്ക് വികസനം മടക്കി നല്‍കും, മോദി പറഞ്ഞു.
ജമ്മു കശ്മീരില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെയെല്ലാം മടക്കിക്കൊണ്ടുവന്ന് പുനരധിവസിപ്പിക്കുകയെന്നത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്വമാണ്, അദ്ദേഹം വ്യക്തമാക്കി.
മുപ്പതുവര്‍ഷം കടന്നുപോയി. രണ്ട് തലമുറകള്‍ക്ക് ജോലിയൊന്നും ലഭിച്ചില്ല. ഞങ്ങള്‍ വികസനം കൊണ്ടുവരും. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കും. അഴിമതി സംസ്ഥാനത്തെ തകര്‍ക്കുകയാണ്. ഇത് അവസാനിപ്പിക്കണം, മോദി ഉദ്ബോധിപ്പിച്ചു. ലോകമെങ്ങും ടൂറിസം തഴച്ചുവളരുന്നു. നമ്മുടെ ദാല്‍ തടാകവും ടൂറിസ്റ്റുകളെക്കൊണ്ട് നിറയേണ്ടതാണ്. ഞങ്ങള്‍ കശ്മീരിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കും, അദ്ദേഹം ഉറപ്പുകൊടുത്തു.
സര്‍ക്കാരിനെ മുഴുവന്‍ നിങ്ങളുടെ സേവനത്തിന് ഞാന്‍ വിനിയോഗിക്കും. സൈനികരുടേയും പോലീസുകാരുടേയും നിരപരാധികളായ യുവാക്കളുടേയും വിലയേറിയ ജീവനുകളാണ് ഇവിടെ കഴിഞ്ഞദിവസം പൊലിഞ്ഞത്. അതിലുള്ള വേദന നിങ്ങളോട് പങ്കിടാന്‍ കൂടിയാണ് ഞാന്‍ എത്തിയത്. ചായക്കാരനും ഓട്ടോക്കാരനും അധ്വാനിച്ച് പണമുണ്ടാക്കുമ്പോഴാണ് എനിക്ക് സന്തോഷമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇവിടേക്ക് വരല്ലേയെന്നാണ് ജനങ്ങള്‍ പ്രധാനമന്ത്രിയോട് സ്നേഹപൂര്‍വ്വം പറഞ്ഞത്. എന്നാല്‍ ജമ്മു കശ്മീര്‍ തന്റെ രാജ്യത്തിന്റെ ഭാഗമാണെന്നും അവിടെപ്പോകുമെന്നുമാണ് മോദി പറഞ്ഞത്, ബിജെപി സ്ഥാനാര്‍ഥി ഡോ. ഹീനാ ഭട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: