കോട്ടയം: തിരുവനന്തപുരത്ത് ഇന്നലെ ആരംഭിച്ച സംസ്ഥാന സ്ക്കൂള് കായികമേളയില്‍ പങ്കെടുക്കാന്‍ കാസര്‍കോടു മുതല്‍ കോട്ടയം വരെയുള്ള ജില്ലകളിലെ വിദ്യാര്‍ത്ഥികളെ അയച്ചത് വേണ്ടത്ര കരുതലോടെയല്ലെന്ന് ആരോപണം. ഞായാറാഴ്ച മംഗലാപുരത്ത് നിന്ന് പുറപ്പെട്ട പരശുറാം എക്സ്പ്രസിലാണ് വിദ്യാര്‍ത്ഥികളെ അയച്ചത്. എന്നാല്‍ വിദ്യാര്‍ഥികളെ തിരുവനന്തപുരത്ത് എത്തിക്കുന്നതിന് നേതൃത്വം കൊടുക്കുന്ന അധ്യാപകരുടെ അഭാവം വിദ്യാര്‍ത്ഥികളെ വലച്ചു.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി തൃശൂരിനടുത്ത് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ സംഭവം ഉണ്ടായിട്ടും ആരും അത് അന്വേഷിക്കാന്‍ തയ്യാറായില്ല. ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പെണ്‍കുട്ടികള്‍ പോലും സുരക്ഷിതരായിരുന്നില്ല.
കണ്ണൂരിലെ ഒരു രക്ഷകര്‍ത്താവ് പറയുന്നതിങ്ങനെ. രാവിലെ കുട്ടികളോട് റെയില്വേസ്റ്റേഷനിലെത്താന് ആവശ്യപ്പെട്ടു. കുട്ടികള്‍ സ്ക്കൂളില്‍ നിന്നുള്ള അധ്യാപകരോടൊത്തല്ല സ്റ്റേഷനിലെത്തിയത്. ജില്ലയില്‍ നിന്ന് 50 തോളം വിദ്യാര്‍ത്ഥികള്‍ സ്റ്റേഷനിലെത്തിക്കഴിഞ്ഞപ്പോള് ട്രെയിനെത്തി. എല്ലാവരും വേഗം ട്രെയിനില്‍ കയറിക്കോ എന്ന് ഒരു അധ്യാപകന് പറഞ്ഞു കുട്ടികള്‍ ട്രെയിനില്‍ കയറി. കുട്ടികളെത്ര പേരുണ്ടെന്നോ, അവര്‍ ആരെല്ലാമായിരുന്നെന്നോ നോക്കാതെയാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിച്ചത്. ചില രക്ഷകര്‍ത്താക്കള്‍ മുന്‍കൈയെടുത്ത് ഒരു രക്ഷിതാവിനെ കൂടെ കയറ്റി വിട്ടു.
കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളോടൊപ്പം ഇല്ലെന്ന് അറിയുന്നത്.
ജില്ലാ സ്പോര്‍ട്സ് കഴിഞ്ഞ് ജില്ലയില്‍ നിന്ന് സംസ്ഥാനത്തേക്ക് പോകേണ്ട വിദ്യാര്‍ത്ഥികളെ ഒന്നിച്ചയക്കാന് ജില്ലാ തലത്തില്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കാത്തതാണ് പ്രശ്നത്തിന് കാരണം. വിദ്യാര്‍ത്ഥികള്‍ക്ക് സമയത്ത് ഭക്ഷണം നല്‍കുന്നതിനും, അവര്‍ക്ക് യാത്രചെയ്യുന്നതിന് ട്രെയിനില്‍ പ്രത്യേകം ബോഗി തരപ്പെടുത്തുന്നതിനും ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തയ്യാറായിരുന്നില്ല. അതിനാല്‍ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മേളക്കെത്തിയത് സീറ്റ്പോലും ലഭിക്കാതെയാണ്. പലരും ഭക്ഷണം കഴിച്ചില്ല. പല വിദ്യാര്‍ത്ഥികള്‍ക്കും മത്സരം നടക്കുന്നത് ഏത് സ്ക്കൂളിലാണെന്ന് അറിയില്ലായിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളെ ആരെയെങ്കിലും കാണാതായാല്‍ മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ അറിയാന്‍ കഴിയൂ എന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കുട്ടികളോടൊത്ത് യാത്രചെയ്ത രക്ഷകര്‍ത്താക്കള്‍ പരാതിപ്പെട്ടു. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് ഈ ദുരവസ്ഥക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: