ന്യൂദല്‍ഹി : കേന്ദ്ര സര്‍വ്വകലാശാലയുടെ രാജ്യത്തെ 45 കേന്ദ്രങ്ങളെ ഏകോപിപ്പിച്ച് ഒരേ നിലവാരത്തിലാക്കാന്‍ കേന്ദ്ര തീരുമാനം. ഇതിലൂടെ കേന്ദ്ര സര്‍വ്വകലാശാലകളിലെ ഗവേഷണ വിഭാഗങ്ങളിലേക്ക് പൊതു പ്രവേശന പരീക്ഷയിലൂടെയാകും അഡമിഷന്. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്ര സര്‍വ്വകലാശാലകളില്‍ പ്രവേശനമാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായ വാര്‍ത്തയാണിത്. ഈ വിഷയത്തില്‍ വിശദമായ പഠനം നടത്തുന്നതിനായി വിവിധ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ സംഘത്തെ ഇതിനായി കഴിഞ്ഞ സപ്തംബറില്‍ എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഈ സമിതി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. ഇതില്‍ കേന്ദ്ര സര്‍വ്വകലാശാലകളുടെ കാമ്പസുകളെ തമ്മില്‍ ഏകോപിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതു വിദ്യാര്‍ത്ഥികളുടെ പ്രവേശനം ലളിതമാക്കും. നിലവില്‍ ഓരോ കാമ്പസുകള്‍ക്കും പ്രത്യേകമായി പ്രവേശനപരീക്ഷകള്‍ എഴുതണം.
ഇതുകൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യര്‍ത്ഥികള്‍ക്ക് ഏകജാലകത്തിലുടെ കേന്ദ്ര സര്‍വ്വകലാശാലകളില്‍ പ്രവേശനവും സാധ്യമാകും. പ്രവേശനം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും.
നിലവില്‍ സര്‍വ്വകലാശാലകള്‍ അവരുടെ നിലയ്ക്ക് പ്രത്യേകമായാണ് പ്രവേശന പരീക്ഷകള്‍ നടത്തുന്നത്. ഇത് പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കാരണങ്ങളാല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഏകീകരണം നിലവില്‍ വരുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലകളെ തെരഞ്ഞെടുക്കാനുള്ള അവസരവും ഇതോടൊപ്പം ലഭ്യമാകുന്നതാണ്. ഇതിനായി പ്രത്യകം പ്രവേശന സംവിധാനം ഏര്‍പ്പെടുത്താനും കേന്ദ്രത്തിനു പദ്ധതിയുണ്ട്.
എന്നാല്‍ അധ്യാപകരുടെ സ്ഥലംമാറ്റം വിവാദമായേക്കാം.
ഏകീകരണം സാധ്യമാവുന്നതോടെ അധ്യാപകര്‍ക്ക് വിവിധ സര്വവകലാശാലകളിലേക്ക് സ്ഥലം മാറ്റുന്നതിനുള്ള വകുപ്പുമുണ്ട്. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല(ജെഎന്‍യു), ദല്‍ഹി സര്‍വ്വകലാശാല (ഡിയു) എന്നിവിടങ്ങളിലെ അധ്യാപകര്‍ ഇതിനെതിരെ രംഗത്ത് വരാനും സാധ്യതയുണ്ട്. എന്നാല്‍ ഏകീകരണം അനുകൂലമാക്കുന്നതിനായി സ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ക്ക് പ്രമോഷന് സാധ്യത നല്കുന്ന പ്രത്യേകം പരിഗണനകള്‍ക്കാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതുകൂടാത വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് സര്വ്വകലാശാലകളിലേക്കുമാറാനും അവസരം നല്‍കുന്നുണ്ട്. അടുത്ത വിദ്യാഭ്യാസ വര്‍ഷത്തില്‍ സര്‍വ്വകലാശാല മാറുന്നതിന് ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റവും സ്ഥാപിക്കുന്നുണ്ട്. ദല്‍ഹി, ഗുജറാത്ത് സെന്‍ട്രല്‍, ബാബസാഹിബ് ഭീംറാവു അംബേദ്കര്‍, ത്രിപുര, പോണ്ടിച്ചേരി എന്നീ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ പ്രത്യേക സമിതിയാണ് ഏകീകരണത്തിനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിനു മുമ്പില്‍ വെച്ചിരിക്കുന്നത്. മന്ത്രാലയം യുദ്ധകാലാടിസ്ഥാനത്തില്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഇത്തരത്തില്‍ പ്രയോജനപ്രദമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നിലവില്‍ ജെഎന്‍യു, ഡിയു സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് കൂടുതല്‍ പരിഗണന ലഭിക്കുന്നത്. ഏകീകരണം പ്രബല്യത്തില്‍ വരുന്നതോടെ തുല്യ പരിഗണനയാവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. ഇതിലെല്ലാം ഉപരിയായി അറിവ് പങ്കുവെയ്ക്കാന്‍ സാധിക്കും എന്നതാണ് പ്രധാനം.
യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തിലുള്ള നിയമം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നത്തെ എച്ച്ആര്‍ഡി മന്ത്രി കബില്‍ സിബലിന് നടപടിക്രമങ്ങള്‍ വിജയകരമായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ജെന്‍യു, ഡിയു എന്നിവര്‍ എതിര്‍ത്തതാണ് ഇതിന്റെ മുഖ്യകാരണം. നിലവില്‍ ചില കേന്ദ്ര സര്‍വ്വകലാശാലകളില്‍ സ്വയംഭരണാധികാരമാണ് നിലനില്‍ക്കുന്നത്. ഇതും ഏകീകരണം നടപ്പിലാകുന്നതോടെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാകുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: