ശ്രീനഗര്‍: കഴിഞ്ഞദിവസം ഭീകരാക്രമണമുണ്ടായ സാഹചര്യത്തില്‍ ജമ്മുകശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് റാലിക്ക് വന്‍സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി. വിവിധതലങ്ങളിലുള്ള സുരക്ഷാകവചമാണ് പ്രധാനമന്ത്രിക്ക് ഒരുക്കുന്നത്.
ശ്രീനഗര്നഗരം മുഴുവന്‍ സുരക്ഷാഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എല്ലാ വാഹനങ്ങളും വിശദമായ പരിശോധനയ്ക്ക് ശേഷമാണ് നഗരത്തിലേക്ക് കടത്തിവിടുന്നത്.മോദിയുടെ റാലി നടക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിയന്ത്രണം സുരക്ഷാഉദ്യോഗസ്ഥര്‍ ഏറ്റെടുത്തിട്ടുണ്ട്. ഡിജിപി:കെ.രാജേന്ദ്രകുമാര്‍ ഇന്നലെ നേരിട്ടെത്തി സ്റ്റേഡിയത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) നിരീക്ഷണത്തിലാണ് സമ്മേളനവേദി.
അര്‍ദ്ധസൈനിക വിഭാഗത്തിന്റെ 30 കമ്പനിയാണ് സ്റ്റേഡിയത്തില്‍ വിന്യസിച്ചിരിക്കുന്നത്. സമീപത്തുള്ള കെട്ടിടങ്ങളില്‍ കൃത്യതയോടെ വെടിവെയ്ക്കാന്‍ കഴിവുള്ള സൈനികരെയും നിയോഗിച്ചിട്ടുണ്ട്. പന്ത്രണ്ട് സ്ഥലത്തെങ്കിലും ദേഹപരിശോധന ഉള്‍പ്പടെ കനത്ത പരിശോധന നടത്തിയേ സ്റ്റേഡിയത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കൂ. സിസിടിവി കാമറകള്‍ സ്റ്റേഡിയത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ടാകും. ബൈനോക്കുലറുകളിലൂടെ എസ്പിജി ജനത്തെ വീക്ഷിക്കുന്നുണ്ടാകും.
സമ്മേളനസ്ഥലവുമായുള്ള യാത്രയുടെദൂരം കുറയ്ക്കുവാന്‍ പ്രധാനമന്ത്രിയുടെ വിമാനം ബദാമി ബാഗ് കന്റോണ്മെന്റിലോ, നെഹ്റു ഹെലിപ്പാഡിലോ ഇറക്കണമെന്ന് പിഎംഒയോട് സുരക്ഷാ ഏജന്‍സികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഭീകരരുടെ ആക്രമണം റാലിയെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാംമാധവ് പറഞ്ഞു. ഭീകരര്‍ക്കെതിരെ പോരാടി രക്തസാക്ഷികളായ ധീരജവാന്മാരെ ആദരവോടെ വണങ്ങുന്നു. എന്നാല്‍ ഭീകരന്മാരുടെ ഭീഷണിയില്‍ ഭയമില്ല. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ സ്റ്റേഡിയത്തില്‍ ജനങ്ങള്‍ തിങ്ങിനിറയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: