തിരുവനന്തപുരം: നിവര്‍ന്നു നില്ക്കാനാവാതെ കാലിതൊഴുത്തുകളില്‍ തളര്‍ന്നുകിടക്കുന്ന നാല്ക്കാലികള്ക്ക് പരസഹായമില്ലാതെ ഇനിമുതല്‍ എഴുന്നേല്‍ക്കാം. കാലികളെ നിവര്‍ത്തി നിറുത്തുവാനും ആവശ്യമായ ചികിത്സ നല്കുവാനും സൗകര്യപ്രദമായ പുതിയൊരു യന്ത്രത്തിന് തിരുവനന്തപുരം സി-ഡാക് രൂപം നല്കി.
രോഗം ബാധിച്ച് അവശനിലയിലാകുന്ന കന്നുകാലികളെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ചികിത്സ നല്‍കുകയെന്നത് പലപ്പോഴും ശ്രമകരമായ ജോലിയാണ്. നിരവധി പേരുടെ കായികാധ്വാനവും കമ്പും, തടിയും ഉപയോഗിച്ചുള്ള ഉയര്ത്തലുമൊക്കെയാണ് സാധാരണയായി ഗ്രാമീണ മേഖലയിലെ ക്ഷീരകര്‍ഷകര്‍ അവലംബിച്ചുപോരുന്നത്.
പലപ്പോഴും ഇത് കാലികളുടെ മരണത്തില്‍ കലാശിക്കാറുണ്ട്. അധികനേരം നിവര്‍ത്തി നിര്‍ത്താന്‍ മാനുഷിക ശക്തികൊണ്ട് സാധിക്കാത്തതിനാല്‍ രോഗം പിടിപെട്ട് തളര്‍ന്നു വീഴുന്ന കന്നുകാലികള്‍ക്ക് ചികിത്സ നല്കുവാനും സാധിക്കാറില്ല. പുതിയ യന്ത്രം ക്ഷീരകര്‍ഷകര്‍ക്ക് ഒരു അനുഗ്രഹമായിരിക്കുമെന്നതില് സംശയമില്ല.
ക്ഷീരകര്‍ഷകരെയും മൃഗസംരക്ഷണവകുപ്പിനെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ ഭാരമേറിയ നാല്‍ക്കാലികളെ രോഗാവസ്ഥയില്‍ തളര്ന്നുകിടക്കുമ്പോള് എഴുന്നേല്പ്പിക്കുവാന് ഒരു യന്ത്രമെന്ന സ്വപ്നമാണ് സി.ഡാക് പൂവണിയിക്കുന്നത്.
വെറ്റിനറി സര്‍വ്വകലാശാലയാണ് ഇങ്ങനെയൊരു ആവശ്യവുമായി തിരുവനന്തപുരത്തെ സെന്റര്‍ഫോര്‍ ഡവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്) എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തെ സമീപിച്ചത്.
മിണ്ടാപ്രാണികളുടെ ജീവന് പൊലിയുന്നത് മിക്കപ്പോഴും ശരിയായ ചികിത്സ നല്കുവാനുള്ള സാങ്കേതിക തടസ്സങ്ങളാണെന്നു മനസ്സിലാക്കിയ സി ഡാക്കിന്റെ മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഗ്രൂപ്പ് പ്രോജക്ട് ഡയറക്ടര്‍ എം.സി കര്‍ത്തയുടെ നേതൃത്വത്തില്‍ ഗവേഷക സംഘം ഇത്തരമൊരു അനിമല്‍ ലിഫ്റ്റിംഗ് യന്ത്രം രൂപകല്‍പ്പന ചെയ്യുകയായിരുന്നു.
രോഗം തളര്‍ത്തി കാലിത്തൊഴുത്തില്‍ ചുരുണ്ടുകൂടുന്ന നാല്‍ക്കാലികളെ തൊഴുത്തിലെത്തി ഉയര്‍ത്തി നിര്‍ത്താന്‍ കഴിയുന്നവിധമാകണം യന്ത്ര നിര്‍മ്മാണമെന്ന് കര്‍ത്ത നിശ്ചയിച്ചു. നിവര്‍ന്നു നില്ക്കുന്ന കന്നുകാലികള്‍ക്ക് അല്പം പോലും വേദന അനുഭവിക്കേണ്ടിവരാത്ത രീതിയില്‍ തന്നെ യന്ത്രനിര്‍മ്മാണം പൂര്‍ത്തീകരിച്ച ആനന്ദത്തിലാണ് എം.സി. കര്‍ത്തയും സഹപ്രവര്‍ത്തകരും.
ഗ്രാമപ്രദേശത്തെ ക്ഷീരകര്‍ഷകരെ മുന്നില്‍ കണ്ടാണ് ഈ യന്ത്രം വികസിപ്പിച്ചെടുത്തിരിക്കുന്നത്. കാല് ഒടിഞ്ഞും ചതവ് സംഭവിച്ചും, വൈറ്റമിന്കുറവ് മൂലവും തളര്‍ന്നുകിടക്കുന്ന നാല്‍ക്കാലികളെ യന്ത്രം ഉപയോഗിച്ച് നിവര്‍ത്തി നിര്‍ത്താനാകും. ശസ്ത്രക്രിയ വേണമെങ്കില്‍ പോലും യന്ത്രത്തില്‍ താങ്ങി നിര്ത്തിചെയ്യാനാകുമെന്നതാണ് സി-ഡാക്കിന്റെ ഈ നൂതന യന്ത്രത്തിന്റെ പ്രത്യേകത.
500കിലോ ഭാരംവരെയുള്ള നാല്‍ക്കാലികളെ ഉയര്‍ത്തിനിര്‍ത്താന്‍ യന്ത്രത്തിന് സാധിക്കും. കിടപ്പിലായാല്‍ പിന്നെ കന്നുകാലികളെ ചികിത്സിക്കാനാവാതെ കശാപ്പുകാരുടെ കൈകളിലേക്ക് തുച്ഛമായ വിലയ്ക്കോ സൗജന്യമായോ നല്കേണ്ടിവരുന്ന കര്‍ഷകര്‍ക്ക് യന്ത്രം ഉപകാരമാകും.ചെറുഭാഗങ്ങളായി ഇളക്കിയെടുത്ത് എവിടെയും കൊണ്ടുപോയി കൂട്ടിയോജിപ്പിച്ച് ഉപയോഗിക്കാവുന്ന രീതിയിലാണ് യന്ത്രം തയ്യാറാക്കിയിരിക്കുന്നത്.
പശുവിന്റെ വയറിന് അടിയിലൂടെ സ്പോഞ്ചുപോലുള്ള ഒരുതരം കയര്‍ (സ്ലിംഗ്സ്) ഇട്ട് തറയില്‍ ഉറപ്പിച്ച് നിര്‍ത്തുന്ന സ്റ്റാന്‍ഡിന്റെ മുകളിലുള്ള ഇരുമ്പ് വളയങ്ങളില്‍ ഘടിപ്പിക്കും. യന്ത്രഭാഗങ്ങളും സ്റ്റാന്‍ഡിന്റെ കാലുകളും ഫ്രെയിമുമൊക്കെ ഉയര്‍ന്ന താപശേഷിയുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബലക്കൂടുതലിനും വളരെക്കാലം ഈടുനില്ക്കുന്നതിനുമാണ് സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിച്ച് യന്ത്രം നിര്‍മ്മിച്ചത്.
ഹൈട്രോളിക് യന്ത്രത്തിന്റെ സഹായത്തോടെ പമ്പുചെയ്ത് കാലികളെ ഉയര്‍ത്തും. നാല്ക്കാലികളുടെ പൊക്കത്തിനനുസരിച്ച് ക്രമീകരിക്കാന്‍ കഴിയുന്ന ഹൈട്രോളിക് സ്പോഞ്ച് കൊണ്ടുള്ള താങ്ങുകൂടി വയറിനടിയില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ കാലികള്‍ക്ക് ഭാരമോ വേദനയോ അനുഭവപ്പെടില്ല. കിടക്കുന്ന പശുവിനെ വെറും മൂന്നുമിനിറ്റുകൊണ്ട് ഉയര്‍ത്തി സ്വന്തം കാലുകള്‍ നിലത്ത് മുട്ടുന്ന രീതിയില്‍ നിര്‍ത്താന്‍ കഴിയും.
ചെറിയ വാഹനങ്ങളില്‍ പോലും കൊണ്ടുപോകുവാന്‍ കഴിയുന്ന രീതിയില്‍ വെവ്വേറെ ഭാഗങ്ങളാക്കിവച്ചിരിക്കുന്ന യന്ത്രത്തെ പതിനഞ്ച് മിനിറ്റുകൊണ്ട് കൂട്ടിയോജിപ്പിക്കാനാവും. സംസ്ഥാനത്തെ വെറ്റിനറി ആശുപത്രികള്‍ യന്ത്രത്തിന്റെ സാധ്യത കണക്കിലെടുത്ത് ഇപ്പോള്‍തന്നെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
കുടപ്പനക്കുന്നിലെ വെറ്റിനറി ഫാമില്‍ ഇപ്പോള്‍ ഈ യന്ത്രം ഉപയോഗിച്ച് പശുക്കളെ ഉയര്‍ത്തി നിര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് പച്ചക്കൊടിക്കാട്ടിയതോടെ സി-ഡാക് ലിഫ്റ്റിംഗ് യന്ത്രത്തിന് പേറ്റന്റിനായി അപേക്ഷ നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: