കൊച്ചി: നീതിബോധത്തിന്റെ മഹത്തായ പൈതൃകം ഉയര്‍ത്തിപ്പിടിച്ച് നൂറ്റാണ്ടുനീണ്ട ആയുസ്സിലുടനീളം സമൂഹത്തിന്റെ സമസ്തമേഖലകളിലും നീതിപുലര്ന്നു കാണാന്‍ തീവ്രമായി അഭിലഷിക്കുകയും അതിനായി പരമാവധി പരിശ്രമിക്കുകയും ചെയ്ത മഹാവ്യക്തിത്വവും കറകളഞ്ഞ രാജ്യസ്നേഹിയുമായിരുന്നു ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരെന്ന് ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എന്നും എവിടെയും നീതിയുടെ ഇടിമുഴക്കമാവാന്‍ കഴിഞ്ഞ കൃഷ്ണയ്യര്‍ നീതിനിഷേധിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായിരുന്നു. നീതിന്യായരംഗത്തെ കുലപതി എന്നതിനുപുറമെ രാഷ്ട്രീയ നേതാവ്, ഭരണാധികാരി, വാഗ്മി, എഴുത്തുകാരന്, ഗ്രന്ഥകാരന്, മനുഷ്യാവകാശ പ്രവര്ത്തകന് എന്നീ നിലകളിലൊക്കെ അമൂല്യമാണ് കൃഷ്ണയ്യരുടെ സംഭാവനകള്‍. ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എക്കാലത്തേക്കുമുള്ള മാതൃകയാണ് അദ്ദേഹത്തിന്റെ മഹദ് ജീവിതം.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനവുമായി 1940 കളില്‍ തന്നെ ഇടപെടാന്‍ കഴിഞ്ഞിട്ടുള്ള കൃഷ്ണയ്യര്‍ക്ക് പില്ക്കാലത്ത് സംഘപരിവാര്‍ സംഘടനകളുമായി ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നത്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് എറണാകുളത്തെ വസതിയിലെത്തി ഒന്നിലധികം തവണ നടത്തിയ കൂടിക്കാഴ്ചകള്‍ അവിസ്മരണീയമാണ്. ഏറ്റവുമൊടുവില്‍ നൂറാം ജന്മദിനത്തിന് സര്‍സംഘചാലകിന്റെ ആശംസയറിയിക്കാന്‍ ‘സദ്ഗമയ’യിലെത്തിയപ്പോഴും ഹൃദ്യമായാണ് ഞങ്ങളെ സ്വീകരിച്ചത്.
പ്രവര്‍ത്തനമേഖല ഏതായിരുന്നാലും എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഒരു രാജ്യസ്നേഹിയായിരുന്നു കൃഷ്ണയ്യര്‍. പ്രചാരണങ്ങള്‍ എന്തുതന്നെയായിരുന്നാലും ദേശതാത്പര്യം സംരക്ഷിക്കേണ്ടിവരുമ്പോള്‍ ധീരമായി നിലകൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വാക്കിലും പ്രവൃത്തിയിലും സമര്പ്പിതതേജസ്സായിരുന്ന ഈ നീതിമാന്റെ വേര്‍പാട് ഭാരതത്തിന്റെ സാമൂഹ്യജീവിതത്തിന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു.
നഷ്ടമായത് ഉന്നതനായ നീതിജ്ഞനെ
കോഴിക്കോട്: സംസ്കാര പ്രബുദ്ധതയും ധാര്‍മ്മിക ബോധവും സാമൂഹ്യ പ്രതിബദ്ധതയും നിറഞ്ഞ ഉന്നതനായ ഒരു നീതിജ്ഞനെയാണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് ആര്.എസ്.എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. നിയമ പരിരക്ഷ സാധാരണക്കാര്‍ക്ക് പരമാവധി പ്രാപ്യമാക്കാന്‍ വേണ്ടിയുള്ള നിരന്തരവും ആത്മാര്‍ത്ഥവും ആയ പരിശ്രമമാണ് അദ്ദേഹം നടത്തിവന്നത്. ദേശീയ, സാമൂഹ്യ നീതിക്കുവേണ്ടി നിലകൊണ്ട സാഹസികനായ ഒരു പോരാളിയായിരുന്നു അദ്ദേഹം. കേരളത്തിനും ഭാരതത്തിനും അദ്ദേഹത്തിന്റെ വേര്‍പാട് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: