മന്ത്രി, ജസ്റ്റിസ്, സാമൂഹ്യപ്രവര്‍ത്തകന്‍, നീതിയുടെ തേരാളി…. എത്രയെത്ര വിശേഷണങ്ങള്‍ നല്കിയാലും അത് അധികമാവില്ല. അത്തരം വിശേഷണങ്ങളില്‍ ഒതുക്കാനുമാവില്ല വൈദ്യനാഥപുരം രാമകൃഷ്ണ അയ്യര്‍ എന്ന വിആര്‍ കൃഷ്ണയ്യര്‍.
പാലക്കാട്ടെ വൈദ്യനാഥപുരത്ത് 1914 നവംബര്‍ 15ന് ജനനം. പിന്നീട് താമസം കൊയിലാണ്ടിയില്‍.നിയമത്തിന്റെ കറുത്ത കോട്ടിടാനും നീതിക്കുവേണ്ടി പോരാടാനും ഉറച്ചതീരുമാനമെടുത്ത അദ്ദേഹം പഠനത്തിനു ശേഷം ആദ്യം ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കാണ് തിരിഞ്ഞത്. 40കളില്‍ അഭിഭാഷകനായി പ്രശോഭിച്ചു. തുടര്‍ന്ന് 1952ല്‍ തലശേരിയില്‍ നിന്ന് നിയമസഭയില്‍ എത്തി.
1957ല്‍ ഇഎംഎസ് മന്ത്രി സഭയിലെ(ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ) അംഗമായി.നിയമം, ഊര്‍ജ്ജം, ജയില്‍, ജലസേചനം, സാമൂഹ്യക്ഷേമം തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം കൈയാളിയിരുന്നത്. മന്ത്രിയായിരിക്കെ കൈക്കൊണ്ട പല നടപടികളും ഇന്നും പ്രശംസിക്കപ്പെടുന്നു.
തടവുപുള്ളികള്‍ക്കും മനുഷ്യാവകാശമുണ്ടെന്ന സത്യം വിളിച്ചു പറഞ്ഞ അദ്ദേഹമാണ് ജയില്‍ പരിഷ്ക്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. തടവു പുള്ളികളെ മനുഷ്യരാക്കാന്‍ അദ്ദേഹം യത്നിച്ചു. തന്നെയേല്പ്പിച്ച വകുപ്പുകളിലെല്ലാം തന്റെ കയ്യൊപ്പുകള്‍ അദ്ദേഹം പതിച്ചിട്ടുണ്ട്. താന്‍ ജയിലില്‍ കിടന്ന കാലത്തെ അനുഭവങ്ങളാകാം അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്.
ഭൂപരിഷ്ക്കരണ നിയമം അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് കെട്ടയുവന്നത്. വലിയ വിവാദങ്ങള്‍ക്ക് ഇടം നല്‍കിയെങ്കിലും ഈ രംഗത്ത് ഇത്രയും വലിയ പരിഷ്കരണം ഒരിക്കലും ഉണ്ടായിട്ടില്ല.
അഭിഭാഷകനായ പിതാവിന്റെ പാതയില്‍ മുന്നേറിയ അദ്ദേഹം 68ല്‍ ഹൈക്കോടതിയില്‍ ജഡ്ജിയായി, 1973ല്‍ സുപ്രീം കോടതി ജഡ്ജിയും. 71ല്‍ ലോ കമ്മീഷന് അംഗമായി.രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയും മന്ത്രിയാകുകയും ചെയ്ത ശേഷം പരമോന്നത നീതിപീഠത്തില്‍ ജഡ്ജിയായ മറ്റൊരാള്‍ ഭാരതത്തിലില്ല. 80 ഒക്ടോബര്‍ പതിനഞ്ചിനാണ് അദ്ദേഹം വിരമിച്ചത്.
99ല്‍ പദ്മവിഭൂഷന് നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നിയമത്തിന്റെ അതിസങ്കീര്‍ണ്ണമായ വഴികളെപ്പറ്റിയും നിയമത്തിന്റെ തലനാരിഴ കീറിയുമുള്ള പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്തിട്ടുണ്ട്. പത്രങ്ങളിലും പ്രമുഖ മാസികകളിലും വര്‍ഷങ്ങളോളം നിരന്തം പംക്തികള്‍ എഴുതിയിരുന്നു. 105 പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്.
ജനകീയ പ്രശ്നങ്ങളിലേക്ക്
വിരമിച്ച ശേഷം സാധാരണക്കാരില്‍ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. ജനകീയ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവയ്ക്ക് പരിഹാരം കാണും വരെ സമരത്തില്‍ പങ്കാളിയാകാനും അദ്ദേഹം ഒരിക്കലും മടിച്ചിട്ടില്ല. എണ്ണമറ്റ ജനകീയ സമരങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന അദ്ദേഹം ജനകീയ പ്രതിരോധ സമിതിയുടെ അധ്യക്ഷനായിരുന്നു.
അവാര്‍ഡുകളുടെ പെരുമഴ
അനവധി അവാര്‍ഡുകളാണ് ഒരു നൂറ്റാണ്ട് നീണ്ട ജീവിതയാത്രയില്‍ അദ്ദേഹത്തെ തേടിയെത്തിയത്.
പദ്മ വിഭൂഷണാണ്( 1999) ലഭിച്ച ഏറ്റവും വലിയ പുരസ്ക്കാരം. 68ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് നേടി.
ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്രിമിനോളജിയില്‍ ഫെലോഷിപ്പ് നല്കി ആദരിച്ചു. ഭാരതീയ ദളിത് സാഹിത്യ സമിതിയുടെ ബാബാ സഹേബ് ബിആര്‍ അംബേദ്ക്കര്‍ അവാര്‍ഡ്,രാമാശ്രമം അവാര്‍ഡ്(92) നരേഷ് ചന്ദ്ര സെന്‍ ഗുപ്ത മെഡല്‍, അന്താരാഷ്ട്ര ബാര്‍ അസോസിയേഷന്റെ ലിവിംഗ് ലജന്റ് ഓഫ് ലോ, എംഎ തോമസ് മനുഷ്യാവകാശ അവാര്‍ഡ്, മാനവ സേവാ അവാര്‍ഡ്,99ല്‍ വൈലോപ്പിള്ളി അവാര്‍ഡ്, സി. കേശവന് കീര്‍ത്തിമുദ്ര, ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്.
അങ്ങനെ നീതിന്യായ രംഗത്തെ സമഗ്ര സംഭാവനയും നീതിക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളും മുന്‍നിര്‍ത്തിയാണ് മിക്ക പുരസ്ക്കാരങ്ങളും നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: