കോട്ടയം: കെപിസിസി പ്രസിഡന്റ് വി.എം സുധീരന് നയിക്കുന്ന ജനപക്ഷയാത്ര ഒരു മാസം പിന്നിടുമ്പോള്‍ കെപിസിസി സെക്രട്ടറിയടക്കം നാല് കോണ്‍ഗ്രസ് നേതാക്കന്മാര് പാര്‍ട്ടിക്ക് പുറത്തും അടച്ചുപൂട്ടിയ 22 ഓളം ബാറുകള്‍ തുറക്കാനുള്ള ഉത്തരവുമാണ് നേട്ടമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലഹരിമുക്ത കേരളം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരു മാസം മുമ്പ് മഞ്ചേശ്വരത്തുനിന്നും ആരംഭിച്ച ജനപക്ഷയാത്ര അവസാനിക്കാറാകുമ്പോള്‍ യാത്രയുടെ ലക്ഷ്യം പ്രവര്ത്തികമായില്ലെന്നുമാത്രമല്ല വിപരീത ഫലങ്ങള്‍ ഉളവാക്കുകയും ചെയ്തുവെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. ലഹരിമുക്ത കേരളത്തിന് വേണ്ടി നടത്തുന്ന പ്രചരണത്തിന് ലഹരിവില്പനക്കാരുടെ കയ്യില്‍ നിന്നും പണം പറ്റുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് കെപിസിസി സെക്രട്ടറി അടക്കമുള്ളവരുടെ സസ്പെന്ഷന് സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസ്സിന്റെ ഒരു ബൂത്ത് കമ്മറ്റി പതിനയ്യായിരം രൂപ കെപിസിസിക്ക് നല്‍കണം, 45 പേര്‍ക്കിരിക്കാവുന്ന സ്റ്റേജ് തയ്യാറാക്കണം, കൊടിതോരണങ്ങളും വാദ്യമേളങ്ങളും പ്രച്ഛന്നവേഷങ്ങളുമടക്കം ഘോഷയാത്ര കൊഴുപ്പിക്കണമെന്നും മറ്റുമുള്ള കെപിസിസിയുടെ തന്നെ നിര്‍ദ്ദേശം പാലിക്കണമെങ്കില്‍ സമൂഹത്തിലെ എല്ലാവരില്‍ നിന്നും പണം പിരിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാക്കന്മാര് തന്നെ പറയുന്നു. ഗ്രൂപ്പുകള്‍ക്ക് അതീതനാണെന്ന പ്രതിച്ഛായ ഉയര്‍ത്തുന്ന കെപിസിസി പ്രസിഡന്റ് സ്വന്തം ഗ്രൂപ്പുകാരനായ കോട്ടയം ഡിസിസി പ്രസിഡന്റിനെ പണപ്പിരിവ് വിവാദത്തില്‍ നിന്നും സംരക്ഷിക്കാനാണ് കെപിസിസി സെക്രട്ടറിയും ഐ ഗ്രൂപ്പിലെ പ്രമുഖനുമായ രഘുറാമിനെ സസ്പെന്റ് ചെയ്തതെന്ന ആരോപണവും ഉയരുന്നു. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച വിവാദം പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമാകും എന്നാണ് സൂചന. തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ടയാളെ കോട്ടയം ഡിസിസി സെക്രട്ടറിയായി തുടരാന്‍ അനുവദിച്ചതിലെ വൈരുദ്ധ്യവും ചര്‍ച്ചയാകും.
ജനപക്ഷയാത്ര കേരള രാഷ്ട്രീയത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. വെജിറ്റേറിയന്‍ യാത്ര എന്നുവരെ പരാമര്‍ശമുണ്ടായി. ഇതിന് ശേഷം കോട്ടയത്ത് എത്തിയപ്പോഴാണ് രാഷ്ട്രീയമായ പരാമര്‍ശം കെപിസിസി പ്രസിഡന്റ് നടത്തിയത്. യാത്രയിലുടനീളം മദ്യനയവും ബാറുകള്‍ അടച്ചതും സംബന്ധിച്ച് ആവേശം കൊണ്ടിരുന്ന സുധീരന് യാത്ര അവസാനിക്കാറാകുമ്പോള്‍ 22 ബാറുകളുടെ ലൈസന്‍സ് അപേക്ഷ പരിഗണിക്കണമെന്ന കോടതി നിര്‍ദ്ദേശം തിരിച്ചടിയാകുന്നു. കോടികള്‍ ചെലവഴിച്ച് കൊട്ടിഘോഷിച്ച് നടത്തിയ യാത്ര സമാപിക്കുമ്പോഴേക്കും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുതര്‍ക്കങ്ങള്‍ ശക്തിപ്രാപിക്കുന്നതായാണ് കാണുന്നത്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളൊന്നും യാത്രയില്‍ പ്രധാന ചര്‍ച്ചയായില്ലെന്ന ആക്ഷേപവും നേതാക്കള്‍ക്കുണ്ട്. ഫലത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രയോജനം ലഭിക്കാത്തതാണ് കെപിസിസി പ്രസിഡന്റിനെ യാത്രയെന്നാണ് ജനസംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: