തിരുവനന്തപുരം : പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ രണ്ടുദിവസം കൂടി തുടരുമെന്നും രോഗബാധിത പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രത തുടരാനും നിര്‍ദ്ദേശം. മന്ത്രിസഭായോഗത്തില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പക്ഷിപ്പനി നിയന്ത്രണത്തിനായി അനുവദിച്ച 50000 രൂപ ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചു. തനതു ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ക്ക് മറ്റ് ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ അനുവാദം നല്കി. പക്ഷിപ്പനി നിയന്ത്രിക്കാന്‍ പ്രവര്‍ത്തിച്ച ആശാ പ്രവര്‍ത്തകര്‍ക്ക് 500 രൂപ ഓണറേറിയം നല്‍കും. പക്ഷിപ്പനി പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും എന്നാല്‍ ചില സ്ഥലങ്ങളില്‍ പക്ഷികളുടെ സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ റിവ്യൂ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. പുതിയ ഡാമിന് പരിസ്ഥിതി പഠനത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കൊല്ലത്ത് പടിഞ്ഞാറേ കല്ലട പഞ്ചായത്തില്‍ 300 ഏക്കര്‍ ഭൂമിയില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കും. കെഎസ്ഇബിയും പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. 50-60 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ പാട്ട ഭൂമിയും ഉള്‍പ്പെടുന്നതാണ് പദ്ധതി പ്രദേശം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും സര്‍ക്കാര്‍ നോമിനികളായിരിക്കും. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഐഎച്ച്ആര്‍ഡി ജീവനക്കാര്‍ക്ക് 9-ാം ശമ്പളപരിഷ്കരണ കമ്മിഷന്റെ ആനുകൂല്യങ്ങള്‍ നല്‍കും. 2009 ജൂലൈ ഒന്നുമുതല്‍ പ്രാബല്യം നല്‍കും. ബി.എ. പ്രകാശ് ചെയര്‍മാനായി അഞ്ചാം ധനകാര്യ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗ്ഗീസ്, ധനകാര്യ റിസോര്‍ട്ട് സെക്രട്ടറി രവീന്ദ്രകുമാര്‍ എന്നിവര്‍ അംഗങ്ങളും ധനകാര്യ സ്പെഷ്യല്‍ സെക്രട്ടറി ഇ.കെ. പ്രകാശ് കമ്മീഷന് സെക്രട്ടറിയുമായിരിക്കും. കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് അംഗമായി വിക്രമന് നായരെ നിയമിക്കാന്‍ തീരുമാനിച്ചു. ശബരിമല മുന്നൊരുക്കങ്ങള്‍ക്കായുള്ള ഫണ്ടില്‍ നിന്നും സീതത്തോട് പഞ്ചായത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കാര്യം പരിശോധിച്ചുവരികയാണെന്നും വേഗത്തില്‍ പ്രശ്ന പരിഹാരമുണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: