കൊച്ചി: കേരള സാഹിത്യ അക്കാദമി ഫണ്ടില്‍ 30 ലക്ഷത്തിന്റെ കുറവുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പണം നഷ്ടമായത് ഏത് വഴിക്കെന്ന് വിശദീകരിക്കാന്‍ അക്കാദമിക്കോ സാംസ്കാരിക വകുപ്പിനോ കഴിയുന്നില്ല. 30 ലക്ഷം എഴുതിത്തള്ളട്ടേയെന്ന് സാംസ്കാരിക വകുപ്പ് സെക്രട്ടറി മന്ത്രിയോട് ഫയലില്‍ എഴുതി ചോദിച്ചിരിക്കയാണ്. എന്നാല്‍ മന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. പുസ്തക,ഡയറി പ്രസിദ്ധീകരണം വഴിയാണ് വന്‍ നഷ്ടം ഉണ്ടായതെന്നാണ് സൂചന. വന്‍ ക്രമക്കേടും ഈ ഇടപാടുകളില്‍ നടന്നതായി സൂചനയുണ്ട്.
സാമ്പത്തിക പ്രതിസന്ധി കാരണം പൊതു മേഖലാ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും സ്വന്തമായി ഡയറി അച്ചടിക്കേണ്ടെന്ന് 2013 ല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇതവഗണിച്ച് കഴിഞ്ഞ മൂന്നു വര്‍ഷവും അക്കാദമി ഡയറി അച്ചടിക്കുകയായിരുന്നു. ഈ ഇനത്തില്‍ മാത്രം ആറു ലക്ഷത്തോളം രൂപയാണ് അക്കാദമി ഫണ്ടില്‍ നിന്ന് ചോര്‍ന്നത്. ഒരു വര്‍ഷം ഡയറി അച്ചടിക്കാന്‍ ചെലവായത് രണ്ടു ലക്ഷത്തി അറുപത്തിമൂവായിരം രൂപയും വിറ്റുവരവ് എണ്‍പത്തിയേഴായിരം രൂപയുമാണെന്ന് അക്കാദമി സെക്രട്ടറി തന്നെ സര്‍ക്കാരിന് നല്കിയ രേഖകള്‍ വെളിപ്പെടുത്തുന്നു.1,75,000ലേറെ രൂപ നഷ്ടം.
കോട്ടയത്തെ സ്വകാര്യപ്രസ്സിലാണ് ഡയറി സ്ഥിരമായി അച്ചടിക്കുന്നത്. വളരെ ഉയര്‍ന്ന നിരക്കാണ് ഇവിടെ ഈടാക്കുന്നത്. ടെണ്ടര്‍ ഒഴിവാക്കി ഈ പ്രസ്സിനെ സ്ഥിരമായി അച്ചടി ഏല്‍പ്പിക്കുന്നതിനു പിന്നില്‍ മറ്റു പല താത്പര്യങ്ങളുമുണ്ട്.
ഡയറി അച്ചടിച്ചതുവഴിയുണ്ടായ നഷ്ടം അക്കാദമി ഭാരവാഹികളില്‍ നിന്ന് ഈടാക്കണമെന്നും സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ശുപാര്‍ശ ചെയ്തെങ്കിലും മന്ത്രി കെ.സി ജോസഫ് ഇടപെട്ട് തടയുകയായിരുന്നു.
പുസ്തക പ്രസിദ്ധീകരണത്തിലും വന്‍ ക്രമക്കേട് നടക്കുന്നതായി ആക്ഷേപമുണ്ട്. പുസ്തകങ്ങള്‍ എത്ര എണ്ണം അച്ചടിക്കുന്നുവെന്നോ എത്ര വില്‍പ്പന നടത്തുന്നുവെന്നോ വ്യക്തമായ കണക്ക് അക്കാദമിയിലില്ല. കോട്ടയത്തെ പ്രമുഖ സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ പ്രസ്സില്‍ തന്നെയാണ് പുസ്തകങ്ങളും അച്ചടിക്കുന്നത്. അച്ചടിച്ച പുസ്തകങ്ങളുടെ വിറ്റുവരവ്, സ്റ്റോക്ക്് എന്നിവ സംബന്ധിച്ച കണക്കുകള്‍ വ്യക്തമല്ല എന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
നിയമാവലി അനുസരിച്ച് അക്കാദമി ട്രഷറര്‍ ജില്ലാ കളക്ടറാണ്. എന്നാല്‍ ഭരണസമിതി യോഗങ്ങളില്‍ വര്‍ഷങ്ങളായി കളക്ടര്‍ പങ്കെടുക്കാറില്ല. സാമ്പത്തിക അച്ചടക്ക നടപടി സ്വീകരിക്കേണ്ടത് ട്രഷറര്‍ എന്ന നിലയില്‍ കളക്ടറുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ കളക്ടര്‍ യോഗത്തിനെത്തുന്നത് ഭരണ സമിതിയംഗങ്ങലില് ചിലര്‍ക്ക് ഇഷ്ടമല്ല. കളക്ടര്‍ക്ക് പകരം ഫിനാന്‍സ് ഓഫീസറാണ് യോഗങ്ങള്ക്കെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: