തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതികമ്പിയില്‍നിന്ന് ഷോക്കേറ്റ് ബാലന് മരിച്ച സംഭവത്തില്‍ വൈദ്യുതി ബോര്‍ഡ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന് ഉത്തരവിട്ടു. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തുക നല്‍കാനും ആക്റ്റിങ് ചെയര്‍പേഴ്സണ്‍ നസീര്‍ ചാലിയം, അംഗം ജെ. സന്ധ്യ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് നിര്‍ദ്ദേശം നല്കി.
ആലപ്പുഴ ജില്ലയിലെ വെണ്മണി രാജേഷ് സദനത്തില്‍ രാജേഷിന്റെയും മഞ്ജു ആര് നായരുടെയും മകനായ എട്ടു വയസ്സുകാരന് അഭിറാമാണ് ഷോക്കേറ്റു മരിച്ചത്. ഈ സംഭവത്തെത്തുടര്ന്നുളള പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
കുട്ടി മരിക്കാനിടയായ അപകടം ഉണ്ടായത് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് കമ്മിഷന് കണ്ടെത്തി. ജാഗ്രതയോടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെങ്കില്‍ വൈദ്യുതിലൈനിന്റെ കേടുപാട് നേരത്തേതന്നെ ശ്രദ്ധയില്‍ പെടുമായിരുന്നു. അപകടം പ്രകൃതിദുരന്തമാണെന്ന വൈദ്യുതിബോര്‍ഡിന്റെ വാദം കമ്മിഷന് തളളി.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുന്നതിന് സംസ്ഥാനത്ത് നിലവിലുളള വൈദ്യുതി വിതരണ സംവിധാനം ആധുനീകരിക്കണമെന്നും ഓട്ടോമാറ്റിക് സര്‍ക്യൂട്ട് ബ്രേക്കിങ് സംവിധാനം പോലുളള സംവിധാനം ഘട്ടംഘട്ടമായി സംസ്ഥാനത്തെമ്പാടും സ്ഥാപിക്കണമെന്നും കമ്മിഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: