ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ ആറു മാസത്തേക്ക് താറാവുകളുടെ വളര്‍ത്തല്‍ നടക്കില്ല. താറാവുകളെ കൊന്ന ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും നിരീക്ഷണങ്ങളും ആറുമാസത്തിലധികം നീളുന്നതാണ് കാരണം. ആറു മാസത്തിലധികം താറാവുകളുടെ വളര്‍ത്തല്‍ നിലയ്ക്കുന്നത് കുട്ടനാട്ടിലെ താറാവ് കൃഷിയെ തന്നെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് രോഗം ബാധിച്ച താറാവുകളെ പൂര്‍ണമായും കൊന്നൊടുക്കണം. മൂന്നു ഘട്ടങ്ങളാണ് ഇതിനായി സ്വീകരിക്കേണ്ടത്. ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച പ്രദേശത്തെ താറാവുകളെയാണ് കൊന്ന് സംസ്കരിക്കേണ്ടത്. രണ്ടാംഘട്ടത്തില്‍ രോഗം കണ്ടെത്തിയ പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ പൂര്‍ണമായും കൊന്നൊടുക്കണം. അതിനു മുന്നോടിയായി രോഗത്തിന്റെ വ്യാപ്തിയെ കുറിച്ച് ജനങ്ങളില്‍ ബോധവത്ക്കരണം നടത്തണം. അതിനുശേഷമേ പക്ഷികളെ കൊല്ലുന്നത് ആരംഭിക്കാവൂ.
മൂന്നാംഘട്ടത്തില്‍ പ്രദേശത്ത് പക്ഷികളൊന്നും ജീവനോടെ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഈ മൂന്നു ഘട്ടങ്ങള്‍ക്ക് ശേഷമാണ് ശുചീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നത്. പക്ഷികളെ പാര്‍പ്പിച്ചിരുന്ന കൂടുകള്‍ പെയിന്റ് ചെയ്ത് രോഗാണു മുക്തമാക്കണം. അതിനുശേഷം ഓരോ 15 ദിവസവും രണ്ടു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോ ക്ലോറൈഡ് ലായനി തളിച്ച് പ്രദേശത്തെ അണുക്കളെ നശിപ്പിക്കണം. ഒപ്പം ബഫര്‍ സോണായി പ്രഖ്യാപിച്ച് പ്രദേശത്ത് പക്ഷികളില്‍ നിന്നുള്ള സാമ്പിളുകള്‍ സ്ഥിരം ശേഖരിക്കണം.
ഇവയ്ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചെങ്കില് മാത്രമേ മൃഗസംരക്ഷണവകുപ്പ് രോഗാണുമുക്ത സര്‍ട്ടിഫിക്കറ്റ് നല്‍കൂ. പിന്നീടു മൂന്നുമാസം കൂടി കഴിഞ്ഞേ താറാവുകളെ വീണ്ടും ഇവിടേക്ക് കൊണ്ടുവരാന്‍ പാടുള്ളൂവെന്നാണ് അന്താരാഷ്ട്ര മാനദണ്ഡം. ചുരുക്കത്തില്‍ ആറു മാസത്തേക്ക് രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് താറാവുകളെ എത്തിക്കാന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള കേന്ദ്രമാനദണ്ഡം കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ കുട്ടനാട്ടിലെ താറാവ് കൃഷി തന്നെ നിലയ്ക്കുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: